പുതിയകാവിലമ്മയ്ക്ക് ആയിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു

KLM-PONKALAകൊല്ലം: നഗരം യാഗശാലയാക്കിമാറ്റി ആയിരങ്ങള്‍ പുതിയകാവിലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു. രാവിലെ പത്തിന് വായ്ക്കുരവക ളുടേയും മന്ത്രധ്വനികളുടേയും ഭക്തിപ്രസരത്താല്‍ പൊങ്കാല ചടങ്ങ് ധന്യതയിലെത്തി.അടുപ്പില്‍ നിന്നും ഉയര്‍ന്ന ധൂമങ്ങളാല്‍ നഗരം യാഗശാലയുടെ പ്രതീതിയുണര്‍ത്തി.  ദേവപ്രീതിക്കായി ഭക്തര്‍ മനമുരുകി പ്രാര്‍ഥിച്ചു. ഇന്നലെ വൈകുന്നേരത്തോടെ  നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പൊങ്കാല അടുപ്പ് കൂട്ടാനുള്ള ക്രമീകരണങ്ങള്‍ നടന്നു. ഓട്ടോസ്റ്റാന്‍ഡുകളിലും മറ്റും ആര്‍ച്ചുകള്‍ ഉയര്‍ത്തി പൂമാലകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

വൈകുന്നേരത്തോടെ ഭക്തര്‍ പൊങ്കാല അര്‍പ്പിക്കാനുള്ള ഇടം പാതയോരത്ത് മുന്‍കൂട്ടി കണ്ടെത്തി.രാവിലെ പത്തിന് ശ്രീകോവിലില്‍ നിന്ന് കൊളുത്തിയ  അഗ്നി ക്ഷേത്രത്തിന് മുന്നില്‍ സജ്ജമാക്കിയ നിലവിളക്കിലേക്ക് മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി പകര്‍ന്നു.അവിടെ നിന്ന് പണ്ടാര അടുപ്പിലേക്ക് തീകൊളുത്തിയതോടെ പൊങ്കാലയ്ക്ക് തുടക്കമായി. ഉച്ചയ്ക്ക് 12 നാണ് തീര്‍ഥംതളി. പൊങ്കാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിവിധ സംഘടനകള്‍ പ്രഭാത ഭക്ഷണവും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്തു. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈദ്യസഹായവും ഏര്‍പ്പെടുത്തി.

പൊങ്കാല കലങ്ങളില്‍ തീര്‍ഥം തളിക്കുന്നതിന് 100 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ 500 പുരുഷ വോളണ്ടിയര്‍മാരും 200 മഹിളാ പ്രവര്‍ത്തകരും സഹായത്തിന് ഉണ്ടായിരുന്നു.കൊല്ലം കോര്‍പ്പറേഷന്‍, സിറ്റി പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സേവനവും ഉറപ്പാക്കിയിരുന്നു.പൊങ്കാല അര്‍പ്പിക്കുന്നവരുടെ  സൗകര്യാര്‍ഥം കൊല്ലം നഗരത്തെ 45 ബ്ലോക്കുകളായി തിരിച്ചിരുന്നു. ഓരോ ബ്ലോക്കിലേക്കും ആവശ്യമായ ചുടുകട്ട, വെള്ളം, കുടിവെള്ളം എന്നിവ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ രാവിലെതന്നെ പൂര്‍ത്തിയാക്കി.

റെയില്‍വേ സ്റ്റേഷന്‍, ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ വളപ്പ്, ചിന്നക്കട,  കുമാര്‍ തീയേറ്റര്‍ ജംഗ്ഷന്‍, ഹനുമാന്‍കോവില്‍ ജംഗ്ഷന്‍, കൊച്ചുപിലാംമൂട്, എസ്എന്‍ കോളജ് ജംഗ്ഷന്‍, കര്‍ബല ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊങ്കാല അടുപ്പുകള്‍ നിറഞ്ഞിരുന്നു.

Related posts