കായംകുളം: ബജറ്റുകള്‍ അവതരിപ്പിക്കുമ്പോഴെല്ലാം ഇടം പിടിക്കുന്ന കായംകുളം കോടതി പുതിയ കെട്ടിടസമുച്ചയം ഇത്തവണയെങ്കിലും നിര്‍മിക്കുമെന്ന പ്രതീക്ഷയിലാണ് കായംകുളം നിവാസികള്‍. ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ 10 കോടിയാണ് പുതിയ കോടതി സമുച്ചയത്തിനായി അനുവദിച്ചിരിക്കുന്നത്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി ബജറ്റില്‍ പണം വകയിരുത്താറുണെ്ടങ്കിലും നിര്‍മാണം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. കായംകുളം കോടതിസമുച്ചയ നിര്‍മാണം കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാന ബജറ്റില്‍ ഇടംനേടുന്നുണ്ട്. എന്നാല്‍ എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലി നടക്കുകയാണെന്ന അധികൃതരുടെ അവകാശവാദമാണ് നാളിതുവരെ കേള്‍ക്കുന്നത്. കൃഷ്ണപുരം ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി എന്ന പേരില്‍ 1918ല്‍ സ്ഥാപിതമായതാണ് ഇപ്പോഴത്തെ കായംകുളം കോടതി.
നീണ്ടകര മുതല്‍ തോട്ടപ്പള്ളിവരെയും, കിഴക്ക് ശബരിമലവരെയുമുള്ള പ്രദേശമായിരുന്നു ഇതിന്റെ അധികാരപരിധി. 1957ലാണ് മുന്‍സിഫ് കോടതിക്കുവേണ്ടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് രണേ്ടകാല്‍ ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ഹൈക്കോടതിക്ക് കൈമാറിയത്. 1963ല്‍ ഈസ്ഥലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് മുന്‍സിഫ് കോടതിയും ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായ ഈ കെട്ടിടം അപകടഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. കുടുംബക്കോടതിയുടെ സിറ്റിംഗ് കായംകുളത്ത് അനുവദിച്ചിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതാണ് പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസം. ജില്ലാ ജഡ്ജിയുടെ ആവശ്യപ്രകാരം 2006 മുതല്‍ ഹൈക്കോടതി രജിസ്ട്രാര്‍ പുതിയ കെട്ടിടസമുച്ചയം നിര്‍മിക്കണമെന്നു ആവശ്യപ്പെടുന്നുണ്ട്.
നിരവധിതവണ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഒമ്പതുകോടി ചെലവുവരുന്ന കെട്ടിടസമുച്ചയത്തിന്റെ പ്ലാനായിരുന്നു പൊതുമരാമത്തു കെട്ടിടവിഭാഗം അവസാനം തയാറാക്കി നല്‍കിയത്. മണ്ണുപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ ഡിസൈന്‍ തയാറാക്കി വരികയാണന്നും ഡിസൈന്‍ പൂര്‍ത്തിയായാലുടന്‍ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നല്‍കുമെന്നും 2014ല്‍ പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നതാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം. മാണിയും കോടതി കെട്ടിടം പണിയാന്‍ ഏഴുകോടി അനുവദിച്ചു പ്രഖ്യാപനം നടത്തിയിരുന്നു. ഓരോ ബജറ്റിലും അനുവദിക്കുന്ന തുക പിന്നീട് ലാപ്‌സായി പോകുകയാണ് പതിവ്. ഇത്തവണയെങ്കിലും നിര്‍മാണം യാഥാര്‍ഥ്യമാകുമെന്ന അമിതപ്രതീക്ഷയാണ് ജനത്തിനുള്ളത്.