പുന്നപ്രയില്‍ കടലേറ്റം: നങ്കൂരമിട്ട വള്ളങ്ങള്‍ ഉള്‍ക്കടലിലേക്ക് ഒഴുകി; 16 വള്ളങ്ങള്‍ നശിച്ചു; ആറു വള്ളങ്ങള്‍ ഭാഗികമായി തകര്‍ന്നു; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തല്‍

ALP-Shipആലപ്പുഴ: പുന്നപ്ര ചള്ളികടപ്പുറം മുതല്‍ വിയാനി കടപ്പുറം വരെയുള്ള ഭാഗത്ത് വന്‍ കടലേറ്റം. ഇന്ന് പുലര്‍ച്ചെ രണ്ടോടെയുണ്ടായ കടലേറ്റത്തില്‍ തീരത്തോട് ചേര്‍ന്ന് കടലില്‍ ആങ്കര്‍ ചെയ്തിരുന്ന വള്ളങ്ങള്‍ ഒഴുകിപ്പോയി.   75 മുതല്‍ 100 വരെ മത്സ്യത്തൊഴിലാളികള്‍ ജോലിയെടുക്കുന്ന താങ്ങുവള്ളങ്ങളും 25 മുതല്‍ 35 വരെ തൊഴിലാളികളുള്ള ഡിസ്‌കോ വള്ളങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. 20 ഓളം വള്ളങ്ങളായിരുന്നു തീരത്തോടു ചേര്‍ന്ന് ആങ്കര്‍ ചെയ്തിരുന്നത്. ഇതില്‍ 16 ഓളം വള്ളങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെട്ടതായാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഈ വള്ളത്തിലുണ്ടായിരുന്ന വലകളും എന്‍ജിനുകളും ചെളിയില്‍ പൂണ്ട നിലയിലാണ്. ഇത് ഇനി തിരിച്ചെടുക്കുക അസാധ്യമാണ്.

കോടികളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീരത്തുനിന്നും നോക്കിയാല്‍ ആറോളം വള്ളങ്ങള്‍ കടലില്‍ മറിഞ്ഞുകിടക്കുന്നത് കാണാം. കടല്‍ക്ഷോഭം ശക്തമായതിനാല്‍ അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ കരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെ മത്സ്യബന്ധനത്തിന് പോകാന്‍ തയാറായി വന്ന തൊഴിലാളികളാണ് കടല്‍ക്ഷോഭത്തില്‍ വള്ളങ്ങള്‍ ഒഴുകിപ്പോയത് ആദ്യം കണ്ടത്. 8.45 ഓടെ മത്സ്യത്തൊഴിലാളികള്‍ ശക്തമായ കടല്‍ക്ഷോഭത്തെ അവഗണിച്ച് തീരത്തോട് അടുത്ത് മറിഞ്ഞിരുന്ന ആറു വള്ളങ്ങള്‍ കരയില്‍ എത്തിച്ചു. ഇവയിലുണ്ടായിരുന്ന വലയടക്കം മുറിച്ചുമാറ്റിയിട്ടാണ് മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ കരയ്‌ക്കെത്തിച്ചത്.

അപകട വിവരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും അധികൃതര്‍ തീരത്തെത്താത്തതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ പുന്നപ്രയില്‍ റോഡ് ഉപരോധിക്കുകയാണ്. ദേശീയപാതയിലൂടെയുള്ള ഗതാഗതം ഉപരോധം മൂലം തടസപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ടിരിക്കുന്നത് വലിയ വള്ളങ്ങളായതിനാലും കടലിലാണ് അപകടമെന്നതിനാലും മറിഞ്ഞ വള്ളങ്ങള്‍ പൊക്കുന്നതിന് ക്രെയിന്‍ സംവിധാനമുള്ള വലിയ ബോട്ടുകളെത്തിക്കേണ്ടിവരും. ഇതിന് വേണ്ട സഹായം ജില്ലാ ഭരണകൂടം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും അടിയന്തിരമായി ലഭ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. സാധാരണ കര്‍ക്കിടവാവിന്’ വേലിയേറ്റമുണ്ടാകാ റുണ്ടെങ്കിലും ഇത്രയും ശക്തമായ കടല്‍ കയറ്റം മൂന്‍പു ണ്ടായിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Related posts