ആലപ്പുഴ: കായല്‍ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് ജലയാനത്തില്‍ യാത്രആരംഭിക്കുന്നതിനുമുമ്പുതന്നെ ജലയാത്രയുടെ പ്രതീതി ഉളവാക്കിയിരുന്ന ഫ്ളോട്ടിംഗ് ബോട്ട് ജെട്ടികള്‍ വിസ്മൃതിയിലേക്ക്. പുന്നമടയിലെ കുഞ്ഞോലങ്ങള്ക്കൊപ്പം ഒഴുകാനെന്നപോലെ പത്തിലേറെ ഫ്ളോട്ടിംഗ് ജെട്ടികള്‍ ഉണ്ടായിരുന്നത് ഇന്ന് കേവലം ഒരെണ്ണമായി ചുരുങ്ങിക്കഴിഞ്ഞു. കൃത്യമായ അറ്റകുറ്റപണികള്‍ നടത്താത്തതുമൂലം വെള്ളം കയറി ഭൂരിഭാഗവും കായലില്‍ താണിരിക്കുകയാണ്.
ഫ്ളോട്ടിംഗ് ജെട്ടികള്‍ കുറഞ്ഞതോടെ യാത്രക്കാര്‍ കരയില്‍ നിന്ന് വള്ളത്തിലേക്ക കയറുന്നത് വളരെ ബുദ്ധിമുട്ടിയാണ്. കെ.സി. വേണുഗോപാല്‍ സംസ്ഥാന ടൂറിസം മന്ത്രിയായിരുന്ന കാലയളവിലാണ് പുന്നമടയിലെ ഹൗസ് ബോട്ട് ടെര്‍മിനലിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അപകടരഹിതമായി ജലയാനങ്ങളില്‍ കേറുന്നതിന് ഫ്ളോട്ടിംഗ് ജെട്ടികള്‍ നിര്‍മിച്ചത്. പത്തിലേറെ ഫ്ളോട്ടിംഗ് ജെട്ടികളാണ് അക്കാലത്ത് കൊണ്ടുവന്നത്. ഇരുവശങ്ങളില്‍ ഹൗസ് ബോട്ടുകള്‍ കെട്ടാമെന്നതിനാല് യാത്രക്കാര്‍ക്ക് ജലയാനങ്ങളില്‍ കയറുന്നതിന് ഇവ ഏറെ ഉപകാരപ്രദവുമായിരുന്നു.
ആദ്യകാലങ്ങളില്‍ കൃത്യമായി പരിരക്ഷിച്ചിരുന്ന ഇവ പിന്നീട് വേണ്ടത്ര അറ്റകുറ്റപണികള്‍ നടത്താതിരുന്നതോടെയാണ് തകരാറിലായത്. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇവയുടെ വശങ്ങളില് വള്ളങ്ങള്‍ അടുക്കുമ്പോഴും മറ്റുമുണ്ടായ പൊട്ടലുകളിലൂടെ ജലം അകത്തുകയറി ഇവയില്‍ ഭൂരിഭാഗവും മുങ്ങുകയായിരുന്നു. നിലവില്‍ ഒരു ഫ്ളോട്ടിംഗ് ജെട്ടി മാത്രമാണ് പുന്നമടയില്‍ അവശേഷിക്കുന്നത്. ഇതിന്റെ അവസ്ഥയില്‍ പരിതാപകരമാണ്. അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തിയില്ലായെങ്കില്‍ പുന്നമടയില്‍ ഫ്ളോട്ടിംഗ് ജെട്ടികളുണ്ടായിരുന്നുവെന്ന് വിനോദസഞ്ചാരികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട അവസ്ഥയാണുണ്ടാകുക.