പുറത്താക്കലിനു പിന്നില്‍ ഗൂഢാലോചന: പി.കെ. രാഗേഷ്

KNR-RAGHESH1കണ്ണൂര്‍: കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കിയതിനുപിന്നില്‍ ഗൂഢാലോചന നടന്നുവെന്നു കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ. രാഗേഷ്. കെ. സുധാകരന്റെയും ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് പുറത്താക്കല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കഴിഞ്ഞ ആഴ്ച നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വീണ്ടും ബന്ധപ്പെടാമെന്നും പറഞ്ഞിരുന്നു. കണ്ണൂരില്‍ അദ്ദേഹം വീണ്ടും എത്തുംമുമ്പ് പെട്ടെന്ന് തനിക്കെതിരേ നടപടിയെടുക്കുകയായിരുന്നു. പാര്‍ട്ടി തകര്‍ന്നാലും തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന കെ. സുധാകരന്റെ ദുഷ്ടലാക്കാണ് ഇതിനു പിന്നിലെന്ന് രാഗേഷ് ആരോപിച്ചു.

കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയതിനെ തുടര്‍ന്നുള്ള ഭാവി പരിപാടികള്‍ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനിക്കും. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരനായി ജീവിക്കാന്‍ ആരുടെയും ചീട്ട് വേണ്ട. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കും അപേക്ഷ നല്‍കില്ല. കണ്ണൂര്‍, അഴിക്കോട് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള തീരുമാനത്തിന് മാറ്റമൊന്നുമില്ല. സഹപ്രവര്‍ത്തകരുടെ അഭിപ്രായമറിഞ്ഞ് മുന്നോട്ടുപോകും. പുറത്താക്കലിനു പിന്നില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രതികരിക്കുമെന്നും പി.കെ. രാഗേഷ് പറഞ്ഞു.

Related posts