പുറമേ സന്തോഷവതി, നിറയെ പ്രശ്‌നങ്ങള്‍! ഫീല്‍ ചെയ്ത സീനില്‍ ഗ്ലിസറിന്‍ ഇല്ലാതെ തന്നെ കരഞ്ഞു; ആനന്ദത്തില്‍ ‘പ്രകാശം പരത്തിയ പെണ്‍കുട്ടി’ സിദ്ധി മനസു തുറക്കുന്നു…

ടി.ജി.ബൈജുനാഥ്
diya0
എനിക്ക് ആ സീന്‍ ഏറെ ഫീല്‍ ചെയ്തു; ഗ്ലിസറിന്‍ ഇല്ലാതെ തന്നെ ഫുള്‍ സീന്‍ ഞാന്‍ കരഞ്ഞു; ആനന്ദത്തില്‍ ‘പ്രകാശം പരത്തിയ പെണ്‍കുട്ടി’ സിദ്ധി മനസു തുറക്കുന്നു…

കാമ്പസുകളുടെയും കുടുംബങ്ങളുടെയും മനംനിറച്ച് നവാഗത സംവിധായകന്‍ ഗണേഷ് രാജിന്റെ ആനന്ദം വിജയത്തിളക്കിന്റെ നിറവിലാണ്. പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നാണ് ആനന്ദത്തില്‍ ദിയ അറിയപ്പെടുന്നത്. ആ പ്രകാശം സിനിമയില്‍ നിന്നു ജനഹൃദയങ്ങളിലേക്കു പരക്കുകയാണ്. ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തിനു പോസീറ്റീവ് എനര്‍ജി പകര്‍ന്ന യുവതാരം സിദ്ധി മഹാജന്‍കട്ടി മനസുതുറക്കുന്നു, ആനന്ദയാത്രയിലെ അനുഭവങ്ങളെക്കുറിച്ച്…

ആനന്ദത്തിലേക്കുള്ള വഴി…

സ്വദേശം ബംഗളൂരു. ഇപ്പോള്‍ താമസം കൊച്ചിയില്‍. എനിക്കു രണ്ടു മാസം പ്രായമുള്ളപ്പോള്‍ അച്ഛന് എസ്എംഎല്‍ ഫിനാന്‍സ്, കൊച്ചിയിലേക്കു ട്രാന്‍സ്ഫര്‍ ആയി. ഞങ്ങള്‍ ഇവിടേയ്ക്കു ഷിഫ്റ്റ് ആയി. ഞാന്‍ മൂന്നാം ക്ലാസ് കഴിഞ്ഞപ്പോള്‍ അച്ഛനു മുംബൈയിലേക്കു ട്രാന്‍സ്ഫര്‍. നാലു മാസത്തിനുശേഷം കൊച്ചി തന്നെ വേണം എന്ന് റിക്വസ്റ്റ് നല്കി. ഞങ്ങള്‍ തിരിച്ചുവന്നു. പത്തു വരെ ഭവന്‍സ് ആദര്‍ശില്‍. 12 വരെ വിദ്യോദയയില്‍. മാതൃഭാഷ കന്നട. ബന്ധുക്കളോടും മറ്റും കന്നടയിലാണു സംസാരിക്കുന്നത്.

വിദ്യോദയയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തനമുള്ള ഒരു ഡ്രാമ ക്ലബ് ഉണ്ടായിരുന്നു. സൂര്യ തിയറ്റര്‍ ഫെസ്റ്റിലാണ് ഞാന്‍ ആദ്യമായി നാടകത്തില്‍ പെര്‍ഫോം ചെയ്തത്. അതില്‍ ലീഡ് റോള്‍ ആയിരുന്നു. അങ്ങനെയാണ് എന്നെക്കുറിച്ചു ഗണേഷേട്ടന്‍ അറിയുന്നത്. അതിനുമുന്‍പ് ഒരു ക്യാമ്പില്‍ വച്ച് അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷേ, അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. വിദ്യോദയില്‍ എത്തിയപ്പോഴാണ് ഗണേഷേട്ടനുമായി അടുപ്പമായത്. അദ്ദേഹവും അവിടെയാണു പഠിച്ചത്. അവിടത്തെ അധ്യാപകരില്‍ നിന്നാണ് ഗണേഷേട്ടന്‍ എന്നെക്കുറിച്ച് അറിഞ്ഞത്.

പന്ത്രണ്ടാം ക്ലാസിന്റെ മൂന്നാമത്തെ പരീക്ഷ കഴിഞ്ഞ സമയം. എന്നെ ഓഡിഷന് അയയ്ക്കാനാകുമോ എന്ന് ഗണേഷേട്ടന്‍ പേരന്റ്‌സിനെ വിളിച്ചു ചോദിച്ചു. അടുത്ത പരീക്ഷയ്ക്കു ചില ദിവസങ്ങളുടെ ഗ്യാപ്പ് ഉണ്ടായിരുന്നു. അങ്ങനെ അമ്മയ്ക്കും അച്ഛനുമൊപ്പം ഓഡിഷനു പോയി. കൊച്ചിയില്‍ തന്നെയായിരുന്നു ഓഡിഷന്‍. രണ്ടു സീന്‍ എനിക്കു തന്നു. നല്ലതുപോലെ പെര്‍ഫോം ചെയ്യാനായി എന്നു വിശ്വസിക്കുന്നു. ഓഡിഷനു തന്ന രണ്ടു സീനുകളില്‍ ഒന്ന് ഇപ്പോള്‍ ഫിലിമിലുണ്ട്. രണ്ടു മൂന്നാഴ്ചകള്‍ക്കു ശേഷം പരീക്ഷ കഴിഞ്ഞിരിക്കുമ്പോള്‍ ആനന്ദത്തിലേക്കു സെലക്ട് ആയെന്നു ഗണേഷേട്ടന്‍ വിളിച്ചുപറഞ്ഞു

സിനിമ പണ്ടേ ഒരു സ്വപ്നമായിരുന്നോ…
diya5
സിനിമയിലെത്തണമെന്നുണ്ടായിരുന്നു. പക്ഷേ, അതു പ്ലാന്‍ എ ആയിട്ടുണ്ടായിരുന്നില്ല. എപ്പോഴും അതു പ്ലാന്‍ ബി ആയിരുന്നു. ഒരു ആഡ് ചെയ്തു കഴിഞ്ഞു സിനിമയ്ക്കു െ്രെട ചെയ്യാം എന്നു വിചാരിച്ചു. പഠിത്തവും പ്രധാനം. അപ്രതീക്ഷിതമായാണു സിനിമയിലെത്തിയത്. ഇത്രപെട്ടെന്ന് വലിയ ഒരു റോള്‍ കിട്ടുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. ദൈവാനുഗ്രഹം..

മലയാള സിനിമകള്‍ കാണാറുണ്ടായിരുന്നോ..

മലയാളം സിനിമകള്‍ കാണാറുണ്ടായിരുന്നു. ഇപ്പോള്‍ മലയാളം കുറച്ച് അറിയാവുന്നതിനാല്‍ സബ് ടൈറ്റിലുകള്‍ ഇല്ലാതെതന്നെ മനസിലാവും.

മലയാളം എഴുതാന്‍ അറിയാമോ…

മലയാളം എഴുതാന്‍ പറ്റില്ല. പക്ഷേ, വായിക്കാനറിയാം. കലൂര്‍, ആലുവ, തേവര തുടങ്ങിയ വാക്കുകള്‍ വായിക്കാനറിയാം. ഇംഗ്ലീഷ് മീഡിയത്തിലാണു ഞാന്‍ പഠിച്ചത്. സെക്കന്‍ഡ് ലാംഗ്വേജ് ആയി പഠിച്ചതു ഹിന്ദി. അതിനാല്‍ സ്കൂളിലും മലയാളം പഠിച്ചിട്ടുണ്ടായിരുന്നില്ല.

ആനന്ദത്തിലെ ദിയ ആകാനുള്ള തയാറെടുപ്പുകള്‍…
diya4
വാസ്തവത്തില്‍ ദിയയുമായി റിയല്‍ലൈഫില്‍ എനിക്കു കാര്യമായ വ്യത്യാസങ്ങളില്ല. പക്ഷേ, ചില ഡയലോഗ്‌സ് പഠിക്കേണ്ടി വന്നു. കൂടുതലും മലയാളമായിരുന്നല്ലോ. റിഹേഴ്‌സല്‍ നടത്തിയിരുന്നു. റിഹേഴ്‌സല്‍ ടൈമില്‍ ഗണേഷേട്ടന്‍ എന്റെ മലയാളത്തിന്റെ ഉച്ചാരണം ശരിയാക്കാന്‍ ഏറെ സഹായിച്ചു. ദിയ എന്ന കഥാപാത്രവും ഞാനും പൂര്‍ണമായും ഒന്നു തന്നെയാണ്. പക്ഷേ, മറ്റൊരാള്‍ ഡബ്ബ് ചെയ്യുന്നതാവും കൂടുതല്‍ നല്ലതെന്നു വിനീതേട്ടന്‍ പറഞ്ഞു. ഡബ്ബ്് ചെയ്ത ആളിന്റെയും എന്റെയും ശബ്ദം ഏറെക്കുറെ ഒരുപോലെയായിരുന്നു. അതും ഒരു ദൈവാനുഗ്രഹം തന്നെ..

ആനന്ദത്തിലെ ദിയ എന്ന കഥാപാത്രത്തെക്കുറിച്ച്…

ദിയ എന്നാല്‍ പ്രകാശം. അങ്ങനെയാണ് കഥാപാത്രത്തെ ഗണേഷേട്ടന്‍ എനിക്കു പരിചയപ്പെടുത്തിയത്. ദിയ വലിയ തുള്ളിച്ചാട്ടവും ബഹളവുമാണ്. കോളജില്‍ ലൗഡസ്റ്റ് ആണു ദിയ. സന്തോഷം നിറഞ്ഞ ഒരു പെണ്‍കുട്ടി. ഏറെ ഫ്രണ്ട്‌ലി. പെട്ടെന്ന് എല്ലാവരോടും കമ്പനിയാവും. ഞാനും അങ്ങനെതന്നെയാണ്.

ആനന്ദത്തിലെ ദിയ തന്നെയാണോ വ്യക്തിപരമായി സിദ്ധി…

ആനന്ദത്തിലെ ദിയ തന്നെയാണ് റിയല്‍ ലൈഫില്‍ സിദ്ധി. ഞാന്‍ പെര്‍ഫക്ട് ദിയ തന്നെ. എനിക്കു പൂര്‍ണമായും ആ കാരക്ടറുമായി എന്നെ റിലേറ്റ് ചെയ്യാനായി. അതിനാല്‍ സീനുകള്‍ ഇത്തിരി എളുപ്പമായി. എനിക്ക് സ്വയം ഇംപ്രോവൈസ് ചെയ്യാനായി. കാരണം ദിയയുടെ കാരക്ടര്‍ എന്റെ പോലെതന്നെയാണല്ലോ. ഞാന്‍ ദിയ പോലെതന്നെ എന്ന് ആലോചിച്ചുകൊണ്ടിരുന്നു.

ആനന്ദത്തില്‍ പെയറായി അഭിനയിച്ച തോമസ് മാത്യുവിനെക്കുറിച്ചും തോമസ് അവതരിപ്പിച്ച അക്ഷയ് എന്ന കഥാപാത്രത്തെക്കുറിച്ചും…
diya3
ഏറെ ഷൈ ആണ് അക്ഷയ്. വലിയ പേടിയാണ്. അതു മാറ്റാന്‍ ദിയ ഏറെ ശ്രമിക്കുന്നു. ദിയയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. അക്ഷയ് പേടി അതിജീവിച്ചു. അതാണു സിനിമ. അക്ഷയ്്ക്കു മോട്ടിവേഷന്‍ നല്കുന്ന കഥാപാത്രമായി ദിയ മാറുന്നു. അതെനിക്ക് ഏറെ ഇഷ്ടമായി. ഒരാളുടെ കാരക്ടര്‍ അത്രപെട്ടന്നു മാറില്ല. അക്ഷയ്യുടെ കാരക്ടര്‍ മാറാന്‍ സ്വാധീനശക്തിയായതു ദിയ തന്നെ.

എന്റെ അമ്മയ്ക്ക് തോമസിനെ അറിയാമായിരുന്നു, മുമ്പേ. തോമസ് എന്റെ അമ്മയുടെ സ്റ്റുഡന്റ് ആയിരുന്നു. പക്ഷേ, എനിക്ക് അറിയില്ലായിരുന്നു. ആനന്ദത്തിലെത്തിയപ്പോഴാണ് ആദ്യമായി തോമസിനെ അടുത്തു പരിചയപ്പെട്ടത്, റിഹേഴ്‌സല്‍ ടൈമില്‍. സ്വീറ്റ് ആന്‍ഡ് ഹംബിള്‍ ബോയ്. സഹായിക്കാന്‍ മനസുള്ള വ്യക്തി. ഒരു സുഹൃത്ത് എന്നു പറയാനാവും. കാരണം തോമസിനോട് എന്തുവേണമെങ്കിലും പറയാം. അതു മനസിനകത്തുതന്നെ വയ്ക്കും.

ദിയ, അക്ഷയ് എന്നിവരുടെ മാത്രം കഥയാണോ ആനന്ദം…

ഏഴു പേരുടെയും കഥാപാത്രങ്ങള്‍ക്കു പ്രാധാന്യമുണ്ട് ആനന്ദത്തില്‍. ഗൗതവും ദേവികയും തമ്മിലുള്ള റിലേഷന്‍ഷിപ്പ് കാണിക്കുന്നു. കുപ്പിക്ക് ഐവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ കാണിക്കുന്നു. വരുണ്‍ എന്തിന് ഐവി നടത്തുന്നു എന്നു കാണിക്കുന്നു. ആനന്ദം ആദ്യാവസാനം വിവരിച്ചു പറയുന്നതു ദര്‍ശനയാണല്ലോ. അക്ഷയ് – ദിയ ചെറിയ ഒരു കഥ മാത്രം. എല്ലാവര്‍ക്കും അവരവരുടേതായ കഥകളുണ്ട്. അല്ലാതെ ഞങ്ങടെ മാത്രം കഥയല്ല ആനന്ദം. ഏഴുപേര്‍ക്കും പ്രാമുഖ്യമുള്ള റോളുകള്‍ തന്നെ.
diya2
ടൂര്‍ പശ്ചാത്തലത്തിലാണല്ലോ ആനന്ദം. വ്യക്തിപരമായി സിദ്ധിയുടെ ടൂര്‍ അനുഭവങ്ങള്‍…

സ്കൂള്‍ ടൈമിലൊക്കെ ടൂറിനു പോയിട്ടുണ്ട്. ഷൂട്ടിംഗിനു പോയപ്പോള്‍ വേറൊരു ടൂര്‍ പോയതുപോലെ തോന്നി. ഏറെ നാളുകള്‍ നീണ്ടുനിന്ന ഒരു ടൂര്‍ എന്നപോലെ. ഷൂട്ടിനിടയില്‍ ടൂര്‍ സീനുകള്‍ ചെയ്തപ്പോള്‍ എന്റെ സ്കൂള്‍ ഫ്രണ്ട്‌സിനെ ഏറെ മിസ് ചെയ്യുന്നതായി ഫീല്‍ ചെയ്തു. അവര്‍ക്ക് എന്നെ നന്നായി അറിയാം. നീയും ഈ ഫിലിമിലെ കാരക്ടറും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലല്ലോ എന്ന് സിനിമ കണ്ടശേഷം സ്കൂള്‍ ടൈമിലെ ഫ്രണ്ട്‌സ് വിളിച്ചുപറഞ്ഞു. ഹംപിയിലും ഗോവയിലും ആദ്യമായിട്ടാണു പോയത്. സ്കൂള്‍ ടൂറൊക്കെ കേരളത്തില്‍ത്തന്നെ ആയിരുന്നു. ഫാമിലിക്കൊപ്പം പുറത്തൊക്കെ പോയിട്ടുണ്ട്. പക്ഷേ, ഫ്രണ്ട്‌സിനൊപ്പം ആദ്യമായി പോയതു ഹംപിയിലും ഗോവയിലുമാണ്, ആനന്ദം ഷൂട്ടിനായി.

പ്രേക്ഷകരുടെ പ്രതികരണങ്ങളെക്കുറിച്ച്…

അടിപൊളി പടം എന്ന അഭിപ്രായം ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ വന്നു. കോളജ് സ്റ്റുഡന്റ്‌സ്, സ്കൂള്‍ കിഡ്‌സ് ഒക്കെയായിരുന്നു ഞങള്‍ ആനന്ദത്തിനു പ്രതീക്ഷിച്ച ഓഡിയന്‍സ്. പക്ഷേ, വൈഡ് റേഞ്ച് ഓഡിയന്‍സാണ് വരുന്നത്. തിയറ്റര്‍ വിസിറ്റിനു പോയപ്പോള്‍ നാലാം ക്ലാസ് കുട്ടിയെ ആനന്ദം കാണിക്കാന്‍ കൊണ്ടുവന്ന ഒരു അങ്കിളിനെ പരിചയപ്പെട്ടു. റിലേറ്റബിള്‍, സിംപിള്‍, നാച്വറല്‍ ഫിലിമാണ് ആനന്ദം. ഞങ്ങളുടെ കുട്ടികള്‍ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വലിയ കാര്യത്തിലാണ് എടുക്കുന്നതെന്നു ഞങ്ങളെ ബോധ്യപ്പെടുത്തിയത് ആനന്ദമാണെന്ന് ഒരു മെസേജ് എനിക്കു വന്നു. ഞങ്ങളുടെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കു മനസിലാക്കാനാകുന്നതായും മെസേജില്‍ പറയുന്നു. അത്തരം അഭിപ്രായങ്ങള്‍ സന്തോഷം തരുന്നുണ്ട്.

പുറമേ സന്തോഷവതിയാണെങ്കിലും നിറയെ പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടിയാണു ദിയ…

മാതാപിതാക്കള്‍ വേര്‍പിരിയുന്നതു ദിയയെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷേ, അതു പുറമേ കാണിക്കുന്നില്ല. അവള്‍ക്കറിയാം അത് അവര്‍ തമ്മിലുള്ള പ്രോബ്‌ളം ആണെന്ന്. ദിയ കാരണമാണ് ഡിവോഴ്‌സ് നടന്നതെന്ന് അവര്‍ പറയുന്നില്ലല്ലോ. ഡിവോഴ്‌സ് വാര്‍ത്ത എല്ലാവരും അറിയുന്നതു ദിയയ്ക്ക് ഇഷ്ടമല്ല. കാരണം ദിയ ഒരു ബബ്‌ളി ഗേള്‍ ആണ്. ഇതറിഞ്ഞാല്‍ എല്ലാവര്‍ക്കും സിംപതി വരും. അതു ദിയയ്ക്ക് ഇഷ്ടമല്ല. പേരന്റ്‌സ് ഡിവോഴ്‌സായ കാര്യം ദിയ മനസിലേക്ക് അത്രയ്ക്കങ്ങ് എടുത്തിട്ടില്ല. പക്ഷേ, അത് എല്ലാവരും അറിഞ്ഞല്ലോ എന്നറിയപ്പോഴാണ് അച്ഛനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ദിയ കരയുന്നത്. എനിക്ക് ഏറെ ഫീല്‍ ചെയ്ത ഒരു സീനാണത്. എനിക്കറിയാം ദിയയ്ക്ക് എങ്ങനെ ഫീല്‍ ആകുമെന്ന്. ഗ്ലിസറിന്‍ ഇല്ലാതെ തന്നെ ഫുള്‍ സീന്‍ ഞാന്‍ കരഞ്ഞു. എനിക്ക് അത് ഒരു നേട്ടമായി തോന്നുന്നു. ദിയയുടെ കഷ്ടം എന്താണെന്ന് എനിക്കു മനസിലായി. എനിക്കു ദിയയെ റിലേറ്റ് ചെയ്യാനായി.

ഡയറക്ടര്‍ ഗണേഷ് രാജിന് ഒപ്പമുള്ള അനുഭവങ്ങള്‍…
diya1
ഏറെ ക്ഷമയുള്ള വ്യക്തിയാണ് ഗണേഷേട്ടന്‍. ദിയയെപ്പോലെ തുള്ളിച്ചാട്ടവും ബഹളവുമുള്ള ഒരു പെണ്‍കുട്ടിയെ 58 ദിവസം കൈകാര്യം ചെയ്തു എന്നതു വലിയ കാര്യം തന്നെയാണ്. ഏഴ് കുട്ടികള്‍, ക്ലാസ്‌മേറ്റ്‌സായ 40 ഓളം കുട്ടികള്‍. ഇവരുടെ ബഹളം സഹിച്ചു ഗണേഷേട്ടന്‍ ഒപ്പമുണ്ടായിരുന്നു. ഹംപിയില്‍ 40 ഡിഗ്രി അടുത്തായിരുന്നു ഷൂട്ടിംഗ് സമയത്തെ ചൂട്. ഒരു ദിവസം ചൂട് അസഹ്യമായപ്പോള്‍ ഞങ്ങള്‍ സമരത്തിലാണെന്നു പറഞ്ഞു. ഈ സീന്‍ കൂടി തീര്‍ത്തിട്ടു രണ്ടു മണിക്കൂര്‍ ബ്രേക്ക് തരാമെന്നായി ഗണേഷേട്ടന്‍. ഇത്തരത്തില്‍ ഞങ്ങളെ നന്നായി മനസിലാക്കുന്ന ആളാണ് ഗണേഷേട്ടന്‍. അദ്ദേഹത്തെ ഒരിക്കലും ഞാന്‍ ഡയറക്ടറായി കണ്ടിട്ടില്ല. എന്റെ സ്വന്തം ചേട്ടനായിട്ടാണു കാണുന്നത്. എന്റെ പേഴ്‌സണല്‍ പ്രോബ്‌ളംസും പരിഹരിച്ചു തന്നിട്ടുണ്ട്. ഷൂട്ടിനിടെ നമ്മുടെ സജഷന്‍സും ഗണേഷേട്ടന്‍ സ്വീകരിക്കും. ഹംപിയിലെ ട്രഷര്‍ ഹണ്ടിനിടെ അവസാന ക്ലൂവില്‍ ഞാന്‍ ചാടിച്ചാടി ഉത്തരം പറയുന്ന ഒരു സീനുണ്ട്. അതു ഞാന്‍ ഇംപ്രോവൈസ് ചെയ്തു ചെയ്തതാണ്.

വിനീത് ശ്രീനിവാസന് ഒപ്പമുള്ള അനുഭവങ്ങള്‍…

ഒരു പ്രൊഡ്യൂസറെന്നു പറയാനേ പറ്റില്ല. ഡൗണ്‍ റ്റു എര്‍ത്ത്. ഞങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്. വിനീതേട്ടനാണു ഞങ്ങളുടെ പ്രൊഡ്യൂസറെന്ന് ഷൂട്ടിംഗിന് ഒരാഴ്ച മുമ്പാണ് അറിയുന്നത്. അതു വലിയ സര്‍െ്രെപസ് ആയിരുന്നു. നേരില്‍ കണ്ടപ്പോള്‍ ഏറെ സന്തോഷമായി. ഷൂട്ടിനിടെ രണ്ടു മൂന്നു തവണ സെറ്റില്‍ വന്നു. ഏറെ ഫ്രണ്ട്‌ലിയാണു വിനീതേട്ടന്‍. ആദ്യം അദ്ദേഹവുമായി അത്ര ക്ലോസ് ആയിരുന്നില്ല. ഒരു പ്രൊഡ്യൂസര്‍ എന്ന രീതിയിലാണു കണ്ടിരുന്നത്. പക്ഷേ, പ്രൊഡ്യൂസറില്‍ നിന്നു ഫ്രണ്ട് എന്ന നിലയിലേക്ക് അദ്ദേഹം വന്നു. ആനന്ദം എന്ന വലിയ സിനിമ, വലിയ ഒരു സ്വപ്നം ഞങ്ങള്‍ ഏഴു പേരിലൂടെ നേടാനാണ് ആഗ്രഹിക്കുന്നതെന്ന് വിനീതേട്ടന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തെ ഇഷ്ടമായി.

ഷൂട്ടിംഗിനിടെ ഏറ്റവും വെല്ലുവിളിയായത്…

ഞാന്‍ കൃത്യമായി ദിയ തന്നെയാണല്ലോ. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ഗണേഷേട്ടന്‍ വിവരിച്ചു തന്നാല്‍ ഞാന്‍ ആ സീനിന്റെ മൂഡിലേക്കു വരും. അതാണ് അദ്ദേഹത്തിന്റെ നറേഷന്‍ രീതി. പേരന്റ്‌സ് ഡിവോഴ്‌സായ കാര്യം ദിയ അക്ഷയ്്‌നോടു പറയുന്ന സീന്‍ ഇത്തിരി ചലഞ്ചിംഗ് ആയി തോന്നി. പക്ഷേ, ഭാഗ്യത്തിന് അതു നന്നായി വന്നു.

ആനന്ദം അനുഭവങ്ങളില്‍ മറക്കാനാകാത്തത്…

ഹംപി മങ്കി ടെമ്പിളിലെ സണ്‍ റൈസ് ഷോട്ട് എടുത്തതു മനസില്‍ നിന്നു മായില്ല. തലേന്നു രാത്രി 12 വരെ ഷൂട്ട് ചെയ്തു. അതിനുശേഷം ഞങ്ങള്‍ ഉറങ്ങാന്‍ പോയി. സണ്‍റൈസ് ഷൂട്ട് ചെയ്യാന്‍ 2.30 – 3 ആകുമ്പോള്‍ എഴുന്നേല്‍ക്കണം, അവിടേയ്ക്ക് ഒരു മണിക്കൂര്‍ യാത്രയുണ്ട്, മൂന്നരയ്ക്കാണു പുറപ്പെടേണ്ടത്, 600 സ്‌റ്റെപ്പ് കയറണം, സണ്‍റൈസിനു മുമ്പേ അവിടെയെത്തണം…എന്നൊക്കെ പറഞ്ഞാണ് എല്ലാവരും പോയത്. 2.45 ന് എന്നെ വിളിച്ചപ്പോള്‍ 5 മിനിറ്റുകൂടി എന്നു പറഞ്ഞ് ഞാന്‍ കിടന്നു. 2.55ന് അവര്‍ വീണ്ടും വന്നുവിളിച്ചു. 5 മിനിറ്റു കൂടി എന്നു പറഞ്ഞ് വീണ്ടും ഞാന്‍ ഉറക്കമായി. അവസാനം 3.25ന് എല്ലാവരുംകൂടി വന്ന് എന്നെ വഴക്കുപറഞ്ഞാണ് എഴുന്നേല്‍പ്പിച്ചത്. പെട്ടെന്നു റെഡിയായി എങ്ങനെയോ മേക്കപ്പ് ഒക്കെ ഇട്ടശേഷം ഇറങ്ങി. ഭാഗ്യത്തിനു കൃത്യസമയത്തുതന്നെ അവിടെയെത്തി. നല്ല രസമായി ഞങ്ങള്‍ ആ സണ്‍റൈസ് ഷോട്ട് എടുത്തു. ഞാന്‍ കാരണം ഷൂട്ടിന് ഒന്നും സംഭവിക്കാത്തതില്‍ ദൈവത്തിനു നന്ദി പറയുന്നു.

ആനന്ദം അനുഭവങ്ങളില്‍ പ്രചോദിതമായത്…

ഷൂട്ടിനിടയിലും തുടര്‍ന്നും ഗണേഷേട്ടന്‍ എന്ന ഡയറക്ടര്‍ തന്നെയാണ് ഇന്‍സ്പിറേഷന്‍. എന്നാല്‍ അതിനുമപ്പുറം എന്റെ പേരന്റ്‌സ് തന്നെയാണ് വലിയ പ്രചോദനം. അവരാണല്ലോ എനിക്കു പ്രോത്സാഹനം നല്കി ഈ മൂവിക്കുവേണ്ടി അയച്ചത്. അവരെപ്പോലെ വണ്ടര്‍ഫുള്‍ പേരന്റ്‌സ്‌നെ കിട്ടിയതിനു ഞാന്‍ നന്ദി പറയുന്നു. അവര്‍ എന്നെ ഏറെ സപ്പോര്‍ട്ട് ചെയ്യുന്നു. ഷൂട്ടിലായിരിക്കുമ്പൊഴും ലൈഫിലും അവര്‍ തരുന്നതു വലിയ പ്രോത്സാഹനമാണ്.

വ്യക്തിപരമായി ആനന്ദത്തിലെ സുഹൃത്തുക്കളെക്കുറിച്ച്…

വ്യക്തിപരമായി റോഷന്‍ എനിക്കു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ. വിശാഖ് കൂള്‍ ബെസ്റ്റ് ഫ്രണ്ട്. വിശാഖില്‍ നിന്നു കുറേ പുതിയ കാര്യങ്ങള്‍ പഠിക്കാനായി. റോഷന്‍ ഇത്തിരി ഫിലസോഫിക്കല്‍ ആണ്. അന്നു ചേച്ചി എനിക്കു ചേച്ചിയെപ്പോലെതന്നെ. ഏറെ ഫ്രണ്ട്‌ലി. അനാര്‍ക്കലി സമപ്രായം. അപ്പോള്‍ ഗുഡ് ഫ്രണ്ട് തന്നെ. റിയല്‍ ലൈഫിലും അരുണ്‍ ആംഗ്രി മാന്‍ തന്നെയാണ്. അരുണിനടുത്തു പോകാന്‍ ഇത്തിരി പേടിയൊക്കെയുണ്ട്. തോമസ് ട്രസ്റ്റ്ബിള്‍ ആണ്.

വീട്ടുവിശേഷങ്ങള്‍…

അമ്മ ലക്ഷ്മി മഹാജന്‍കട്ടി. കരിയര്‍ ലോഞ്ചറില്‍ ജോലി ചെയ്യുന്നു. അച്ഛന്‍ ധീരേന്ദ്ര മഹാജന്‍കട്ടി. എസ്എംഎല്‍ ഫിനാന്‍സില്‍ ജോലി ചെയ്യുന്നു. അനിയന്‍ ശ്രീകര്‍ മഹാജന്‍കട്ടി കൊച്ചി ഭവന്‍സ് ആദര്‍ശ വിദ്യാലയയില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു.

പഠിത്തം, അഭിനയം.. ഇനി ഏതിനാണു മുന്‍ഗണന…

ഇപ്പോള്‍ ബംഗളൂരു സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കൊമേഴ്‌സില്‍ ബിബിഎയ്ക്കു പഠിക്കുന്നു. ഫസ്റ്റ് ഇയര്‍ ആണ്. പഠിത്തം കംപ്ലീറ്റ് ചെയ്യും. അതു വളരെ പ്രധാനം. വിനീതേട്ടനോടും അങ്ങനെതന്നെയാണു പറഞ്ഞത്. കോളജ് പഠനത്തെയും ലൈഫിനെയും ബാധിക്കാത്ത തരത്തില്‍ ഒരു നല്ല റോള്‍ വരികയാണെങ്കില്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്കു സ്വയം ഒരു തീരുമാനമെടുക്കാനുള്ള സ്‌റ്റേജ് ആയിട്ടില്ല. വിനീതേട്ടന്റെയും ഗണേഷേട്ടന്റെയും അഭിപ്രായം കൂടി പരിഗണിച്ചാവും അക്കാര്യത്തില്‍ തീരുമാനമെടുക്കുക.

Related posts