പുലിയോടാണോ കളി… കാമറ സ്ഥാപിച്ചതോടെ പുലി മുങ്ങി

TCR-CAMERAവടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കല്‍കടവ് പൂളക്കചാലില്‍ കാമറ സ്ഥാപിച്ചതോടെ പുലി മുങ്ങി. കാമറ സ്ഥാപിച്ച് ആറു ദിവസം പിന്നിട്ടെങ്കിലും പ്രദേശത്ത് പിന്നെ പുലിയെ കണ്ടില്ലെന്ന് പ്രദേശവാസിയായ മാമ്പിള്ളില്‍ ഷാബു പറഞ്ഞു. ഷാബുവിന്റെ രണ്ട് ആടുകളെയാണ് കഴിഞ്ഞ 14 ന് പുലി കൊന്നത്. ഈ കൂടിന് മുന്നിലായാണ് മരത്തില്‍ രണ്ട് ട്രാപ്പിംഗ് കാമറകളും സ്ഥാപിച്ചത്. ആടുകളെ പിടിച്ചത് പുലി തന്നെയാണോ എന്നുറപ്പുവരുത്താനായിരുന്നു പറമ്പിക്കുളത്തുനിന്നുമെത്തിച്ച കാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്.

മനുഷ്യര്‍ ഉള്‍പ്പെടെ രക്തമുള്ള ഏതു ജീവിയും കാമറയ്ക്കു മുന്നിലൂടെ പോയാലും കാമറയിലെ ലൈറ്റ് കത്തി ചിത്രം റെക്കോര്‍ഡ് ചെയ്യും. ഇതിനാല്‍ കാമറയ്ക്കു മുന്നിലൂടെ പോകുന്നത് ഒഴിവാക്കണമെന്നും വീട്ടുകാരോട് വനപാലകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതല്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബാറ്ററിയുടെ ചാര്‍ജ് ഇല്ലാതാകും. ഇതിനാല്‍ ആട്ടിന്‍കൂട് വഴിയുള്ള വരവുപോക്കുകള്‍ ഷാബുവും കുടുംബവും നിര്‍ത്തിവച്ചിരിക്കുകയാണ്. രാവിലേയും വൈകുന്നേരവും ആട്ടിന്‍കൂട് തുറക്കാനും അടയ്ക്കാനും കാമറ കണ്ണുകളില്‍പ്പെടാതെ ഒളിഞ്ഞും പതുങ്ങിയുമാണ് കാര്യങ്ങള്‍ നടത്തുന്നത്.

കുറച്ച് കഷ്ടപ്പെട്ടാലും പുലിയുടെ സാനിധ്യം കാമറയില്‍ പതിഞ്ഞാല്‍ മതിയെന്നാണ് ഷോബിയുടെ പ്രാര്‍ഥന. കാമറയില്‍ പുലി പതിഞ്ഞാലേ കൂട് വെച്ച് പുലിയെ പിടിയ്ക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കൂ. ഷോബിയുടെ വീടിനടുത്തേയ്ക്ക് പുലി വരുന്നില്ലെങ്കിലും അധികം ദൂരത്തല്ലാതെയുള്ള റബര്‍തോട്ടങ്ങളില്‍ പുലിയെ ഇടയ്ക്കിടെ കാണുന്നതായി ടാപ്പിംഗ് തൊഴിലാളികള്‍ പറയുന്നുണ്ട്.

Related posts