പുളിങ്കുന്ന് എന്‍ജിനിയറിംഗ് കോളജില്‍ രണ്ടു ബ്രാഞ്ചുകള്‍ പൂട്ടാന്‍ നീക്കം;പിന്നില്‍ ഗൂഡാലോചനയെന്ന് ബന്ധുക്കള്‍

alp-enginiyaringമങ്കൊമ്പ്: കുട്ടനാട്ടിലെ പുളിങ്കുന്നില്‍ സ്ഥിതി ചെയ്യുന്ന എന്‍ജിനിയറിംഗ് കോളജില്‍ രണ്ടു ബ്രാഞ്ചുകള്‍ പൂട്ടാന്‍ നീക്കമെന്ന് സൂചന. സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളാണ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ പറഞ്ഞ് നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്. മെക്കാനിക്കല്‍ ബ്രാഞ്ചില്‍ പുതുതായി മെഷീനുകള്‍ സ്ഥാപിക്കാന്‍ നിലവില്‍ സ്ഥലമില്ലെന്നും, ഇവ സ്ഥാപിക്കുന്നതിനായി യൂണിവേഴ്‌സിറ്റിക്ക് പണമില്ലന്നതുമാണ് അധികൃതര്‍ പറയുന്ന ന്യായം.

നിലവില്‍ തൃക്കാക്കരയിലെ സഹോദരസ്ഥാപനത്തിന്റെ ലാബാണ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. നിലവില്‍ ആറു ബ്രാഞ്ചുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ എംസിഎ ബാച്ചും പ്രവര്‍ത്തിക്കുന്നു. ഇത്രയും ബ്രാഞ്ചുകളിലായി 1300 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു കെട്ടിടം കൂടി ആവശ്യമായുണ്ട്. സര്‍ക്കാരില്‍ നിന്നും ഇതിനാവശ്യമായ സഹായം വേണമെന്ന ആവശ്യവും ശക്തമാണ്. 1999-ല്‍ ഡോ. കെ.സി. ജോസഫ് എംഎല്‍എയായിരിക്കുമ്പോഴാണ് കോളജ് ആരംഭിച്ചത്. നാലു ബ്രാഞ്ചുകളാണ് ആരംഭത്തിലുണ്ടായിരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ബ്രാഞ്ചുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു. 1999 മുതല്‍ ഓരോ വര്‍ഷവും ഒരു കോടി രൂപാ വീതം അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും നല്‍കിയിരുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പും കോളജിനെ ഇവിടെ നിന്നു പറിച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ആദ്യ ഘട്ടമെന്നോണം സിവില്‍ ബ്രാഞ്ചാണ് അന്നു നിര്‍ത്തലാക്കാന്‍ നീക്കം നടന്നത്. എന്നാല്‍ മാധ്യമ വാര്‍ത്തകളും നാട്ടുകാരുടെ ഇടപെടലും മൂലം നീക്കം ഉപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് ഓരോ ബ്രാഞ്ചില്‍ നിന്നും സീറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. ഓരോ ബ്രാഞ്ചിലും അറുപതു സീറ്റുകള്‍ വീതമുണ്ടായിരുന്നത് 45 വീതമായി വെട്ടിച്ചുരുക്കിയിരുന്നു. 90 വിദ്യാര്‍ഥികള്‍ക്കുള്ള അവസരമാണ് അങ്ങനെ നഷ്ടപ്പെട്ടത്. ബ്രാഞ്ചുകള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനു പിന്നില്‍ ഗൂഢാലോചനയുണെ്ടന്നാണ് വിദ്യാര്‍ഥികളുടെയും പിടിഎയുടെയും ആരോപണം.

Related posts