പൂരപ്രേമികളെ ആകര്‍ഷിച്ച് ചമയപ്രദര്‍ശനം: ചമയങ്ങള്‍ കാണാന്‍ ആയിരങ്ങള്‍

TCR-CHAMAYAMതൃശൂര്‍: പൂരനാളില്‍ ആനപ്പുറമേറുന്ന ചമയങ്ങള്‍ അടുത്തു കാണാനുള്ള ആവേശത്തിന് ഇത്തവണയും കുറവില്ല. ആനച്ചൂരും ആനച്ചൂടും തട്ടാത്ത ആനച്ചമയങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന നെറ്റിപ്പട്ടങ്ങള്‍, പുതുമണം വിട്ടുമാറാത്ത പട്ടുകുടകള്‍, അപ്പൂപ്പന്‍താടിപോലുളള വെണ്‍ചാമരങ്ങള്‍, അഴകിന്റെ പീലിക്കണ്ണെഴുതിയ ആലവട്ടങ്ങള്‍..ലോകത്തെ തന്നെ അപൂര്‍വ മനോഹര കാഴ്ചകളിലൊന്നായ തൃശൂര്‍ പൂരത്തിന്റെ അഴകിനെ അടുത്തു കാണാനും തൊടാനുമൊക്കെ കിട്ടുന്ന അവസരം ശരിക്കും മുതലാക്കുകയാണ് പൂരപ്രേമികള്‍.

ഇന്നു രാവിലെ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ഒരുക്കിയ തിരുവമ്പാടി വിഭാഗത്തിന്റെ ആനച്ചമയ പ്രദര്‍ശനം കാണാന്‍ രാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ്. പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദര്‍ശനം ഇന്നലെ മുതല്‍ അഗ്രശാലയില്‍ ആരംഭിച്ചിരുന്നു. ഇരുവിഭാഗങ്ങളും പതിവ് കുടകള്‍ക്ക് പുറമെ ഏതാനും സ്‌പെഷ്യല്‍ കുടകള്‍ കൂടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തെക്കേഗോപുരനടയില്‍ കൂടിക്കാഴ്ചയ്ക്കും കുടമാറ്റത്തിനും മാത്രം എടുക്കാനുള്ള സൂപ്പര്‍ സ്‌പെഷല്‍ കുടകള്‍ ഇരുകൂട്ടരും കാണാമറയത്ത് വച്ചിരിക്കയാണ്.

ഇത് നാളെ മാത്രമേ പുറത്തെടുക്കൂ. പക്ഷേ സ്‌പെഷല്‍ കുടകളുടെ മനോഹാരിതയിലേക്ക് സൂചന നല്‍കുന്ന ചില കുടകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിലും ഭംഗിയുള്ളത് തങ്ങളുടെ കൈവശമുണ്ടെന്ന് അറിയിക്കാന്‍ മാത്രം. വൈകുന്നേരത്തോടെ ചമയപ്രദര്‍ശനം കാണാന്‍ തിരക്കേറും.ഇരുവിഭാഗവും നാല്‍പ്പതിലധികം സെറ്റുകളുടെ കുടകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നെറ്റിപ്പട്ടങ്ങള്‍, കോലങ്ങള്‍, വെണ്‍ചാമരങ്ങള്‍, ആലവട്ടം എന്നിവ കൂടാതെ ആനയുടെ കഴുത്തില്‍ കെട്ടുന്ന വലിയ കുടമണികള്‍, അവ ഘടിപ്പിക്കുന്ന വര്‍ണാഭമായ കയര്‍, കാലില്‍ അണിയുന്ന ചെറിയ മണികള്‍ എന്നിവയും ചമയപ്രദര്‍ശനത്തിലുണ്ട്. വിദേശികളടക്കമുള്ളവര്‍ ചമയങ്ങള്‍ കാണാനെത്തുന്നുണ്ട്.

Related posts