പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രിമുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും

ALP-PUMBUകോട്ടയം: പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. നിരവധി തവണ ഇതുസംബന്ധിച്ച് ഓയില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് സമരം ആരംഭിക്കുന്നതെന്ന് കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന പ്രസിഡന്റ് അഡ്വ തോമസ് വൈദ്യന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍തന്നെയാണ് എടുത്തുനല്‍കിയിരുന്നത്.

അതിനായി 1000 ലിറ്റര്‍ പെട്രോളിന്‍മേല്‍ 47 രൂപയും ഡീസലിന്‍മേല്‍ 43 രൂപയും കമ്പനികള്‍ ഈടാക്കുന്നുണ്ട്. ഇതുകൂടാതെ ഡീലര്‍ കമ്മീഷനില്‍നിന്നും നിശ്ചിത ശതമാനം ലൈസന്‍സ് ഫീസ് റിക്കവറിയായി ഡീലര്‍മാര്‍ നേരിട്ടും നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊലൂഷന്‍, ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുനല്‍കാന്‍ കമ്പനി ഇപ്പോള്‍ തയ്യാറാകുന്നില്ലെന്നും തോമസ് വൈദ്യന്‍ പറഞ്ഞു.

യാതൊരു മാനദണ്ഡവുമില്ലാതെ മല്‍സരബുദ്ധിയോടെ പുതിയ പമ്പുകള്‍ തുറക്കാന്‍ മത്സരിക്കുന്ന ഓയില്‍കമ്പനികള്‍ കരിനിമയങ്ങളാല്‍ ഡീലര്‍മാരെ അടിമകളാക്കി മാറ്റുകയാണ്. അടയ്ക്കുന്ന തുകയ്ക്കുള്ള ഇന്ധനം നല്‍കാന്‍ കമ്പനികള്‍ തയ്യാറാകാത്തതുമൂലം ഡീലര്‍മാര്‍ക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. നഷ്ടത്തിലായാലും ബിസിനസ് അവസാനിപ്പിച്ച് വലിയ മൂല്യമുള്ളവസ്തു വീണ്ടെടുക്കാന്‍ കമ്പനിയുടെ കരിനിയമങ്ങള്‍മൂലം സാധിക്കുന്നില്ല. റിലയന്‍സ്, എസ്ആര്‍ എന്നീ കമ്പനികള്‍ക്ക് നിഷ്പ്രയാസം കേരളത്തില്‍ പമ്പു തുടങ്ങാന്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പുതിയപമ്പുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതിനുപിന്നിലെന്നും ഈ വെല്ലുവിളികള്‍ക്കുപുറമെയാണ് ലൈസന്‍സ് പുതുക്കുന്നതുകൂടി ഡീലര്‍മാരുടെ തലയില്‍കെട്ടിവയ്ക്കാന്‍ ഓയില്‍കമ്പനികള്‍ ശ്രമിക്കുന്നതെന്നും  തോമസ് വൈദ്യന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഇന്നു രാവിലെ മുതല്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Related posts