പെട്രോള്‍ പമ്പ്: ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു

ALP-PUMBUകോട്ടയം: പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ആരംഭിച്ചു.  ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ 138 പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.  ഇന്ധനക്ഷാമം മുന്നില്‍കണ്ട് ഇരുചക്രവാഹനയാത്രക്കാരടക്കമുള്ളവരുടെ നീണ്ടക്യൂ ഇന്നലെ പമ്പുകളില്‍ ദൃശ്യമായിരുന്നു. സമരംനീണ്ടുപോകുമോയെന്ന ആശങ്കയില്‍ കന്നാസുകളിലടക്കം ഇന്ധനം വാങ്ങുന്നവരുടെ തിരക്കും ഏറെയായിരുന്നു.

അതേ സമയം കോടിമതയിലെ സപ്ലൈകോയുടെയും റിലയന്‍സിന്റെയും പമ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കും എന്നതാണ് ആകെയുള്ള ആശ്വാസം.  സ്വകാര്യബസ് അടക്കമുള്ളവയുടെ സര്‍വീസുകളെയും പെട്രള്‍ പമ്പ് സമരം ബാധിക്കും. പലസ്വകാര്യബസുകളും ഫുള്‍ടാങ്ക് ഇന്ധനം നിറച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ പണി പാളും.   സമരം രണ്ടു ദിവസത്തിലധികം നീണ്ടാല്‍ അത് ജനജീവിതത്തെ തന്നെ ബാധിക്കും. ദിവസവും തമിഴ്‌നാട്ടില്‍ നിന്നു വരുന്ന പച്ചക്കറി കേരളത്തിന് കിട്ടാതാവും. ആംബുലന്‍സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. ഓട്ടോയും ടാക്‌സിയും അടക്കമുള്ള യാത്രാ സൗകര്യങ്ങളും ഇല്ലാത്ത സാഹചര്യമുണ്ടാകും.

കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു പമ്പുടമകള്‍. ഏപ്രില്‍ മാസത്തിലാണ് ട്രേഡ് ലൈസന്‍സ് സാധാരണയായി പുതുക്കുന്നത്.   കഴിഞ്ഞവര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാസര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികളാണ് എടുത്തുനല്‍കിയിരുന്നത്. ഇതിനായി തുകയും ഈടാക്കിയിരുന്നു.  മലിനീകരണനിയന്ത്രണബോര്‍ഡ്, ഫയര്‍ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ ചര്‍ച്ചചെയ്തിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചതെന്ന് പമ്പ് ഉടമകള്‍ പറയുന്നു.

Related posts