പെരിയാര്‍ പഴയ പെരിയാറല്ല; ഒരു വര്‍ഷത്തിനിടെ നിറം മാറിയൊഴുകിയത് 53 തവണ

EKM-PERIYARസിജോ പൈനാടത്ത്

കൊച്ചി: പര്‍വതനിരയുടെ പനിനീരുമായി ഒഴുകിയെത്തുന്ന പെരിയാര്‍ ഓര്‍മയാകുമെന്നു ഭയക്കണം. അതിലേക്കാണു പെരിയാറിന്റെ മാലിന്യം നിറഞ്ഞൊഴുകുന്ന വര്‍ത്തമാനം വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെരിയാര്‍ മാലിന്യങ്ങള്‍ നിറഞ്ഞു നിറം മാറിയൊഴുകിയത് 53 തവണ. വിഷമയമായ രാസമാലിന്യങ്ങള്‍ പെരിയാറില്‍ കലര്‍ന്നപ്പോള്‍ മത്സ്യക്കുരുതിയുണ്ടായതു 32 തവണ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫിഷറിസ് വകുപ്പും സ്ഥിരീകരിച്ച 2015 ജൂണ്‍- 2016 മേയ് കാലയളവിലെ ഔദ്യോഗിക കണക്കാണിത്. കണക്കുകളില്‍ വരാത്ത പെരിയാറിന്റെ പ്രശ്‌നങ്ങള്‍ ഇതിലുമേറെ.

കേരളത്തിലെ ഏറ്റവും വലിയ നദിയും മധ്യകേരളത്തിന്റെ പ്രധാന ജലസ്രോതസുമായ പെരിയാറിന്റെ എറണാകുളം ജില്ലയിലൂടെ ഒഴുകുന്ന ഭാഗങ്ങളിലാണ് ഏറ്റവുമധികം മലിനമാകുന്നതെന്നു പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജലത്തിന്റെ ഗുണനിലവാരത്തില്‍ വലിയ ഇടിവുണ്ടായെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കൊച്ചി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.  പെരിയാറിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ, അമോണിയ, അയണൈസ്ഡ് അമോണിയ, നൈട്രേറ്റ്, സിലിക്കേറ്റ്, ഫോസ്‌ഫേറ്റ്, ലെഡ്, കാഡ്മിയം എന്നിവയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നുവെന്നു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഓക്‌സിജന്റെ അളവ് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മില്ലി ഗ്രാമില്‍ താഴെയാണെന്നതാണു ഞെട്ടിപ്പിക്കുന്ന വിവരം.

മത്സ്യങ്ങള്‍ക്കു ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്‌സിന്റെ അളവ് ലിറ്ററില്‍ രണ്ടു മില്ലി ഗ്രാമാണ്. ജലജീവികളുടെ നിലനില്‍പിനെ ഭീഷണിയിലാക്കുന്ന ഹൈഡ്രജന്‍ സള്‍ഫൈഡ് പെരിയാറില്‍ വ്യാപകമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. എറണാകുളം ജില്ലയിലെ 90 ശതമാനം ജല ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതു പെരിയാറിനെ ആശ്രയിച്ചാണ്. മുപ്പത്തടം, ആലുവ, ചൊവ്വര എന്നീ പമ്പിംഗ് സ്റ്റേഷനുകളില്‍ നിന്നു ജില്ലയുടെ നഗര, ഗ്രാമീണ മേഖലകളിലേക്കു ലക്ഷക്കണക്കിനു ലിറ്റര്‍ കുടിവെള്ളമാണു പെരിയാറില്‍ നിന്നു പ്രതിദിനം വീടുകളിലെത്തുന്നത്. ഈ വെള്ളത്തിലാണു രാസമാലിന്യങ്ങളുടെ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.

ഏലൂര്‍-എടയാര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന പെരിയാറിന്റെ ആറു കിലോമീറ്റര്‍ ഭാഗത്താണ് ഏറ്റവുമധികം മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്. പെരിയാറിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നതിന്റെ പേരില്‍ ഈ മേഖലയിലെ വ്യവസായശാലകള്‍ക്കു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇടയ്ക്കിടെ സ്‌റ്റോപ്പ് മെമ്മോ നല്‍കുന്നതു പതിവുചടങ്ങു മാത്രമാവുകയാണ്. പാതാളം ബണ്ടിന്റെ പരിസരങ്ങളില്‍ വെള്ളത്തിന്റെ നിറം മാറുന്നതും മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും നിത്യസംഭവമാണെന്നു നാട്ടുകാര്‍ പറയുന്നു. രാസമാലിന്യങ്ങള്‍ ഉള്ളില്‍ച്ചെന്നു ചത്തുപൊങ്ങുന്ന മത്സ്യങ്ങള്‍ മാര്‍ക്കറ്റുകളിലെത്തുന്നുണ്ടെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

പെരിയാറിലെ മണല്‍വാരല്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ ഒരു പരിധിവരെ ഫലപ്രദമായപ്പോഴും മാലിന്യപ്രശ്‌നം തീരാദുഖമായി അവശേഷിക്കുന്നു. 244 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള പെരിയാര്‍ ഏറ്റവുമധികം മലിനമാക്കപ്പെടുന്നതു വ്യവസായ തലസ്ഥാനമായ കൊച്ചിയുടെ പരിസരങ്ങളിലാണെന്നു സാമൂഹ്യകൂട്ടായ്മയായ കളക്ടീവ് ഫോര്‍ റൈറ്റ് ടു ലിവ് (കോറല്‍) കോ ഓര്‍ഡിനേറ്റര്‍ ജി.ഡി. മാര്‍ട്ടിന്‍ പറഞ്ഞു. ഇന്നത്തെ അവസ്ഥ തുടര്‍ന്നാല്‍ രാജ്യത്ത് ഏറ്റവുമധികം മലിനമാക്കപ്പെടുന്ന നദിയെന്ന വിശേഷണമാകും പെരിയാറിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതി ദിനാചരണങ്ങളും അനുബന്ധ ആഘോഷങ്ങളും പെരിയാറിന്റെ ദുഖമകറ്റാന്‍ മതിയാവില്ല.

Related posts