പെരുന്ന ബസ് സ്റ്റാന്‍ഡ് അപകടം; ഡ്രൈവര്‍ റിമാന്‍ഡില്‍; പെരുന്ന അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും

ktm-accidentlissyചങ്ങനാശേരി: പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് അമിതവേഗത്തില്‍ കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി വീട്ടമ്മ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍. ചെങ്ങരൂര്‍ വിഷ്ണുഭവന്‍ വിഷ്ണു (23)വാണ് റിമാന്‍ഡിലായത്. ഇയാളെ പൊന്‍കുന്നം സബ് ജയിലിലേക്കു മാറ്റി. മനഃപൂര്‍വമായ നരഹത്യയ്ക്കാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. ചങ്ങനാശേരി – തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് മേരീസ് ബസ് ഇന്നലെ വൈകുന്നേരം 3.45നാണ് അപകടം സൃഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബസിന്റെ കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരുവല്ല ചുമത്ര ചാലുമൂലയില്‍ ജയരാജിന്റെ ഭാര്യ ലിസി(50)യാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധയും പരിശീലനക്കുറവുമാണ് അപകടകാരണമെന്ന് ചങ്ങനാശേരി പോലീസ് പറഞ്ഞു. സമീപ കസേരകളിലിരുന്ന ഭര്‍ത്താവ് ജയരാജി(55)നും മറ്റൊരു യാത്രക്കാരിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചങ്ങനാശേരി സിഐ സക്കറിയാ മാത്യു, എസ്‌ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ ലിസിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.

പെരുന്ന അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
ചങ്ങനാശേരി: ബസ് നിയന്ത്രണംവിട്ട് പെരുന്ന ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി വീട്ടമ്മ മരിക്കാനിടയായ സംഭവവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ വിഷ്ണുവിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് പോലീസ് മോട്ടോര്‍ വാഹനവകുപ്പിനെ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഡ്രൈവറുടെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് അപകടത്തിനു കാരണമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.

കേസിനനുസരിച്ചുള്ള നടപടിയായിരിക്കും ഡ്രൈവറുടെ ലൈസന്‍സിന്റെ പേരില്‍ ചുമത്തുന്നതെന്ന് ചങ്ങനാശേരി ജോയിന്റ് ആര്‍ടിഒയുടെ ചുമതലയുള്ള എംവിഐ ബി.ഗോപകുമാര്‍ പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ അപകടത്തില്‍പ്പെട്ട ബസിന് മെക്കാനിക്കല്‍ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എംവിഐ പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് ബസ് വീണ്ടും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എംവിഐ കുട്ടീച്ചേര്‍ത്തു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി അപകടം സൃഷ്ടിച്ച സാഹചര്യത്തില്‍ ബസിന്റെ പെര്‍മിറ്റിനെതിരേ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് കോട്ടയം ആര്‍ടിഒയ്ക്ക് ശിപാര്‍ശനല്‍കുമെന്നും എംവിഐ ഗോപകുമാര്‍ പറഞ്ഞു.

Related posts