പൊട്ടിക്കരഞ്ഞ് അസ്‌നാസിന്റെ മാതാപിതാക്കള്‍ കര്‍ശന നടപടിയെന്ന് മന്ത്രിയുടെ ഉറപ്പ്

kkd-ministerവടകര :  ”എന്റെ മകളെ അവര്‍ മാനസികമായി പിഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിയിട്ടതാണ്, അവളെ കോളജിലെ കുട്ടികളുടെ മുന്നിലിട്ട് അപമാനിച്ചു, സീനിയര്‍ വിദ്യാര്‍ഥികളും അധ്യാപകരും ഇതിന് കൂട്ടുനിന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇനി ആര്‍ക്കും ഇത്തരം അനുഭവം ഉണ്ടാവരുത്”
ആത്മഹത്യ ചെയ്ത ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് രണ്ടാംവര്‍ഷ മൈക്രോബയോളജി വിദ്യാര്‍ഥിനി അസ്‌നാസിന്റെ പിതാവ് തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെ സങ്കടവും വേവലാതിയും കേട്ടപ്പോള്‍ വീട്ടിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വികാരനായി.

വെള്ളിയാഴ്ചയും എന്റെ മോള്‍ സാധാരണപോലെ കോളജില്‍ പോയതാണ്. ബുധനാഴ്ച മുതിര്‍ന്ന ക്ലാസിലെ കുട്ടിയുടെ പേര് ചോദിച്ചതിനെ തുടര്‍ന്ന് ചില പ്രശ്‌നങ്ങളുണ്ടെന്ന് അവള്‍ ഉമ്മയോട് പറഞ്ഞിരുന്നു. അതത്ര ഗൗരവമായി എടുത്തില്ല. എന്നാല്‍ കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും അസ്‌നാസിനെ ക്യാമ്പസില്‍ പരസ്യ വിചാരണ നടത്തിയെന്ന് ഹമീദ് മന്ത്രിയുടെ കൈ പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

ഇതിന് കോളജിലെ അധ്യാപകരും കുറ്റക്കാരാണ്. അവരുടെ സാന്നിധ്യത്തിലാണ് എന്റെ മകളെ അപമാനിച്ചത്. സംഭവം ഗൗരവമായിട്ടും അവര്‍ രക്ഷിതാവായ എന്നെ വിളിച്ച് പറഞ്ഞില്ല. മാപ്പ് പറയിച്ചശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ അസ്‌നാസിനെ കൂക്കിവിളിച്ച് അപമാനിക്കുകയായിരുന്നു. ഇതില്‍ മനസികമായി തളര്‍ന്നാണ് മകള്‍ വൈകീട്ട് വീട്ടിലെത്തിയത്. പിന്നീട് ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.  സഹപാഠികളോട് നാളെമുതല്‍ കോളേജില്‍ വരില്ലെന്ന് പറഞ്ഞതായും പിന്നീട് അറിയാന്‍ കഴിഞ്ഞു-ഹമീദ് പറഞ്ഞു.

“എന്റെ മോള്‍ക്ക് നീതി കിട്ടണം, ഓളാരോടും ക്രൂരമായി പെരുമാറില്ല. അറിയാതെ സീനിയര്‍ വിദ്യാര്‍ഥിയുടെ പേരുചോദിച്ചു പോയതാണ്. അതിന് ഇത്ര വലിയ ശിക്ഷ എന്റെ മോള്‍ക്ക് നല്‍കണോ”. കണ്ണിരില്‍ കുതിര്‍ന്ന ഉമ്മ ഹയറുന്നീസയുെട  വാക്കുകള്‍ വീട്ടിലുണ്ടായിരുന്ന എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അസ്‌നാസ് മരിക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുനല്‍കി.

കോളജിലുണ്ടായ സംഭവവികാസങ്ങളില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ റൂറല്‍ എസ്പിയോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് മന്ത്രി വീട്ടിലെത്തിയത്. കോളജ് അധികൃതര്‍ യൂനിവേഴ്‌സിറ്റി നിയമത്തിന് അതീതമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ യൂനിവേഴ്‌സിറ്റി അധികാരികളോട് നിര്‍ദേശിക്കുമെന്ന് മന്ത്രി പറഞ്ഞു.

Related posts