പത്തനാപുരത്തെ താരയുദ്ധം അമ്മയിലേക്ക്! മോഹന്‍ലാല്‍ വേദനിപ്പിച്ചുവെന്ന് ജഗദീഷ്; ആര് വന്നാലും താന്‍ ജയിക്കുമെന്ന് ഭീമന്‍ രഘു; നടന്‍ സലിം കുമാര്‍ ‘അമ്മ’യില്‍നിന്നു രാജിവച്ചു

JAGADEESHപത്തനാപുരം/കൊച്ചി: താരപോരാട്ടം കൊണ്ട് ശ്രദ്ധ നേടിയ പത്തനാപുരം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്കുമാറിന് വിജയാശംസകള്‍ നേരാന്‍ മോഹന്‍ലാല്‍ എത്തിയതില്‍ താരസംഘടനയായ അമ്മയിലും പൊട്ടിത്തെറി. മോഹന്‍ലാലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് നടന്‍ സലിംകുമാര്‍ അമ്മയില്‍ നിന്നും രാജിവച്ചു. ഇന്ന് രാവിലെയാണ് സലിംകുമാര്‍ രാജിക്കാര്യം അറിയിച്ചത്.

മോഹന്‍ലാലിന്റെ നടപടി തന്നെ വളരെ അധികം വേദനിപ്പിച്ചുവെന്ന് പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ജഗദീഷും പ്രതികരിച്ചു. താരങ്ങള്‍ മത്സര രംഗത്തുണ്ടായിരുന്നതിനാല്‍ അമ്മയിലെ ആരും പത്തനാപുരത്ത് പ്രചാരണത്തിന് എത്തില്ലെന്നായിരുന്നു വാക്കാലുള്ള ധാരണ. “തുല്യഅകലം തുല്യഅടുപ്പം’ എന്നതാണ് പത്തനാപുരത്ത് അമ്മയുടെ നിലപാടെന്ന് പ്രസിഡന്റ് ഇന്നസെന്റ് തന്നോട് വ്യക്തമാക്കിയിരുന്നു. അത്തരമൊരു നിലപാട് ഉള്ളപ്പോള്‍ മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തി ഗണേഷിന് വിജയാശംസ നേര്‍ന്നത് ശരിയായില്ലെന്നും ജഗദീഷ് പറഞ്ഞു.

ഗണേഷ് തന്റെ സുഹൃത്തായതിനാലാണ് എത്തിയതെന്ന് മോഹന്‍ലാലിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹവുമായി തനിക്കും വര്‍ഷങ്ങളായുള്ള വ്യക്തിബന്ധമുണ്‌ടെന്നും ലാലിനെ സുഹൃത്തായി തന്നെയാണ് താന്‍ കണ്ടതെന്നും ജഗദീഷ് പറഞ്ഞു. ലാല്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കില്‍ തന്നെയും എന്‍ഡിഎ സ്ഥാനാര്‍ഥിയായ ഭീമന്‍ രഘുവിനെയും കാണാന്‍ തയാറാകണമായിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.

പത്തനാപുരത്ത് അമ്മയിലെ അംഗവും നടിയുമായ കെപിഎസി ലളിത ഗണേഷിന് വേണ്ടി പ്രചാരണത്തിന് എത്തിയതിനെ ജഗദീഷ് ന്യായീകരിച്ചു. കെപിഎസി ലളിതയെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കപ്പെട്ട ആളാണ്. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയവുമുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും അദ്ദേഹം കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിജയാശംസ നേര്‍ന്ന ശേഷമാണ് പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കാണാന്‍ എത്തിയതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് മത്സരിക്കുന്ന മുകേഷിന് വേണ്ടി സുരാജ് വെഞ്ഞാറമൂടും ഇന്നസെന്റും പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ നടന്മാര്‍ മത്സരിക്കുന്ന മണ്ഡലമായതിനാല്‍ അവര്‍ പത്തനാപുരത്ത് എത്തിയില്ല. ലാല്‍ അത്തരമൊരു ഔചിത്യം കാണിച്ചില്ലെന്നും ജഗദീഷ് പറഞ്ഞു.

ലാലിനെ ഭീഷണിപ്പെടുത്തിയാണ് എത്തിച്ചതെന്ന തരത്തില്‍ ഇപ്പോള്‍ ആരോപണങ്ങള്‍ പുറത്തുവരുന്നതിലും തനിക്ക് അതിയായ ദുഖമുണ്ട്. ഇത്തരമൊരു ഭീഷണിക്ക് വഴങ്ങുന്ന ആളാണ് അദ്ദേഹമെന്ന് താന്‍ കരുതുന്നില്ലെന്നും ലാല്‍ വന്നതിന് താന്‍ ആരെയും പരിഭവം അറിയിക്കുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.

അതേസമയം പത്തനാപുരത്ത് ആര് വന്നാലും താന്‍ തന്നെ ജയിക്കുമെന്നാണ് ലാലിന്റെ സന്ദര്‍ശനത്തെക്കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി ഭീമന്‍ രഘു പ്രതികരിച്ചത്. അമ്മയ്ക്ക് രാഷ്ട്രീയം ഇല്ലെന്ന് സംഘടനയുടെ ഭാരവാഹിയായ ഇടവേള ബാബുവും പ്രതികരിച്ചു.

വ്യാഴാഴ്ച വൈകിട്ട് പത്തനാപുരത്ത് ഗണേഷിന്റെ വസതിക്ക് സമീപം ഒരുക്കിയ വേദിയിലാണ് മോഹന്‍ലാല്‍ എത്തിയത്. ഗണേഷ് തന്റെ അടുത്ത സുഹൃത്തായതുകൊണ്ടാണ് എത്തിയതെന്ന് പറഞ്ഞ ലാല്‍ പക്ഷേ അദ്ദേഹത്തിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചിരുന്നില്ല. സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലിന് ഒപ്പമുണ്ടായിരുന്നു. വന്‍ ജനാവലിയാണ് ലാല്‍ വരുന്നതറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയത്.

Related posts