പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനു ഫണ്ടില്ല; കുഴിയടയ്ക്കല്‍ വൈകും

ALP-KUZHYപത്തനംതിട്ട: ജില്ലയിലെ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനു ഫണ്ടില്ല. ശബരിമല തീര്‍ഥാടനകാലത്തിനു മുന്നോടിയായി റോഡുകളുടെ നവീകരണം നടക്കേണ്ടതാണെങ്കിലും ഇത്തവണ പത്തനംതിട്ട ജില്ലയിലുള്‍പ്പെടുന്ന റോഡ് ഡിവിഷനുകള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ചിരിക്കുകയാണ്. ശബരിമല അനുബന്ധമായി 18 റോഡുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹൈക്കോടതിയുടെ അനുമതിയോടെ ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പായി നവീകരിക്കേണ്ട റോഡുകളാണിത്. എന്നാല്‍ ഇത്തവണ എല്ലാ റോഡുകളും ശബരിമല അനുബന്ധ പദ്ധതികളില്‍ വേണ്ടെന്ന നിലപാടിലാണ ്‌പൊതുമരാമത്ത് വകുപ്പ്.

ശബരിമല അനുബന്ധ റോഡുകളായി ഉള്‍പ്പെടുത്തി തീര്‍ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വളരെവേഗം ടെന്‍ഡര്‍ നടപടികള്‍ നടത്തി നാമമാത്ര പണികള്‍ നടത്തി പണം തട്ടുന്നുവെന്ന പരാതിയേ തുടര്‍ന്നാണ് നടപടി. കാടുവെട്ടിത്തെളിക്കള്‍, സംരക്ഷണഭിത്തി നിര്‍മാണം, കുഴി അടയ്ക്കല്‍ എന്നീ പേരുകളില്‍ വന്‍തുകയാണ് ഓരോ വര്‍ഷവും വകുപ്പിനു നഷ്ടമാകുന്നതെന്നും പറയുന്നു. റോഡ് മെച്ചപ്പെടുത്തല്‍ പദ്ധതിയിലും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കേന്ദ്രഫണ്ട് ഉപയോഗിച്ചും പരമാവധി റോഡുകള്‍ മെച്ചപ്പെട്ട നിലവാരത്തില്‍ പൂര്‍ത്തിയാക്കുകയെന്നതാണ് ഇത്തവണത്തെ ലക്ഷ്യം. ഇതേത്തുടര്‍ന്ന് പിഎം റോഡ് ഒഴികെയുള്ളവയില്‍ പണികള്‍ ആരംഭിച്ചിട്ടില്ല.

കഴിഞ്ഞവര്‍ഷം ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തീകരിച്ച ശബരിമല ഹെവിമെയിന്റനന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതുമായ റോഡുകള്‍ക്ക് ഇക്കൊല്ലം പിഡബ്ല്യുഡി പണം മുടക്കേണ്ടതില്ല. ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തിയ റോഡുകളിലെ അറ്റകുറ്റപ്പണി കരാറുകാരന്‍ നടത്തിക്കൊള്ളും. മണ്ണാരക്കുളഞ്ഞി –  ചാലക്കയം, എരുമേലി – ഇലവുങ്കല്‍ റോഡുകള്‍ ശബരിമല ഹെവിമെയിന്റനന്‍സ് പദ്ധതിയിലും  തിരുവല്ല – കുമ്പഴ, കോഴഞ്ചേരി – റാന്നി, അടൂര്‍ – പത്തനംതിട്ട, പന്തളം – കൈപ്പട്ടൂര്‍ തുടങ്ങിയ റോഡുകള്‍ ബിഎംബിസി നിലവാരത്തിലും പൂര്‍ത്തീകരിച്ചതാണ്.

പുനലൂര്‍ – മൂവാറ്റുപുഴ റോഡില്‍ പൊന്‍കുന്നം – പുനലൂര്‍ ഭാഗത്തെ പുനര്‍നിര്‍മാണ ജോലികളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണ്. കെഎസ്ടിപി രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന റോഡ് വര്‍ഷങ്ങളായി ഇതിന്റെ പേരില്‍ അറ്റകുറ്റപ്പണികളില്‍ നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ശബരിമല തീര്‍ഥാടനം മുന്‍നിര്‍ത്തി റീടാറിംഗിന് ഫണ്ട് അനുവദിക്കുന്നുണ്ട്. ഇത്തവണ പിഎം റോഡില്‍ നേരത്തെതന്നെ അറ്റകുറ്റപ്പണിക്ക് കരാറാകുകയും പണികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല അനുബന്ധപാതകളില്‍ റാന്നി – വടശേരിക്കര, വെച്ചൂച്ചിറ – അത്തിക്കയം, ചെത്തോങ്കര – അത്തിക്കയം- പെരുനാട്, തിരുവല്ല – റാന്നി തുടങ്ങിയ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പുതുതായി ബിഎംബിസി നിലവാരത്തില്‍ പണി ചെയ്യേണ്ടവയുടെ പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ നിരവധി റോഡുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇതിനുള്ള നിര്‍മാണ അനുമതി ലഭിച്ചിട്ടില്ല. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ പല റോഡുകളുടെയും പേരുകള്‍ പൊതുമരാമത്ത് വകുപ്പിലെത്തിയപ്പോള്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്. ജില്ലയിലെ പല പിഡബ്ല്യുഡി റോഡുകളും തകര്‍ച്ചയിലാണ്. ഇവയുടെ പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് പണം അനുവദിക്കേണ്ടത്.

Related posts