പൊതുവിപണിയില്‍ അരിവില കുതിക്കുന്നു; മൂന്നു രൂപവരെ കൂടി

ktm-riceകോട്ടയം: പൊതുവിപണിയില്‍ അരിവില വര്‍ധിക്കുന്നു. രണ്ടാഴ്ചകൊണ്ടു മൂന്നു രൂപയുടെ വരെ വര്‍ധനവാണ് അരി വിപണിയിലുണ്ടായിരിക്കുന്നത്. കിലോഗ്രാമിന് 25 രൂപയുണ്ടായിരുന്ന വെള്ളയരി വിഭാഗത്തില്‍ ജയയ്ക്ക് 27.50 രൂപയാണു മൊത്തവില. സുരേഖയ്ക്ക് 30.50 രൂപയായി. സാധാരണ കുത്തരിക്ക് 25 രൂപയില്‍ നിന്ന് 26 രൂപയായി. വടിയരിക്ക് 32ല്‍നിന്ന് 35.50 രൂപയായി. അരിയുടെ മൊത്ത വിലയിലുള്ള വര്‍ധനവാണിത്. ഒരു കിലോഗ്രാം അരിക്ക് മൊത്ത വിലയേക്കാള്‍ മൂന്നു രൂപ വര്‍ധിപ്പിച്ചാണ് റീട്ടെയില്‍ വില്‍പന.

കോട്ടയത്ത് എത്തുന്ന അരിയുടെ ഭൂരിഭാഗവും കര്‍ണാടകയില്‍നിന്നുള്ളതാണ്. അവിടെ നെല്ല് വില വര്‍ധിച്ചതാണ് അരിവില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വേനലില്‍ വെള്ളം കിട്ടാതെ ഉത്പാദനം കുറഞ്ഞതോടെ വില വര്‍ധിക്കുകയായിരുന്നു. ആന്ധ്രയില്‍നിന്നുള്ള അരിക്കും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേസമയം തമിഴ്‌നാട്ടില്‍നിന്നുള്ള പൊന്നിയരിക്ക് വില വര്‍ധിച്ചിട്ടില്ല. 24 മുതല്‍ 27 രൂപ വരെയാണ് ഒരു കിലോഗ്രാം പൊന്നിയരിയുടെ മൊത്തവില. തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളാണു പൊന്നിയരി കൂടുതലായും ഉപയോഗിക്കുന്നത്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഉണ്ടക്കുത്തരിക്കും വില കൂടിയിട്ടില്ല. കര്‍ണാടക, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നായി ആഴ്ചയില്‍ 50 ലോഡ് അരിയാണു കോട്ടയം മാര്‍ക്കറ്റില്‍ എത്തുന്നത്. അടുത്ത മാസത്തോടെ ബംഗാളില്‍ അരി സീസണാകും. അതോടെ കേരളത്തില്‍ അരിവില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ബംഗാളികള്‍ കൂടുതലായി കേരളത്തിലേക്ക് വന്നു തുടങ്ങിയതോടെയാണ് ബംഗാളി അരിക്ക് പ്രിയമായത്.

Related posts