പ്രതിഭകള്‍ക്ക് ഊര്‍ജമായി കുമാരപുരം ടെന്നീസ് കോംപ്ലക്‌സ്

TVM-TEMNNISതിരുവനന്തപുരം: ദേശീയ ഗെയിംസ് തിരുവനന്തപുരത്തിനു സമ്മാനിച്ച കുമാരപുരത്തെ രാമനാഥന്‍ ടെന്നീസ് കോംപ്ലക്‌സ് വിജയകരമായ പ്രവര്‍ത്തനത്തിന്റെ ഒരു വര്‍ഷം പിന്നിടുന്നു. സാധാരണക്കാരായ ടെന്നീസ് പ്രതിഭകള്‍ക്കു കുറഞ്ഞ ചെലവില്‍ പരിശീലനത്തിനുള്ള സൗകര്യമൊരുക്കുന്ന ഈ കേന്ദ്രം സ്വകാര്യ വ്യക്തികള്‍ക്കു കൈമാറുമെന്ന ആശങ്കയിലാണിപ്പോള്‍ കായികപ്രേമികള്‍. ദേശീയ ഗെയിംസിനു വേണ്ടി രണ്ടരക്കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചതാണ് കുമാരപുരം ടെന്നിസ് കോംപ്ലക്‌സ്. മറ്റുള്ള കായിക വേദികള്‍ ദേശീയ കായിക മേളയ്ക്കു ശേഷം വേണ്ടവിധം ഉപയോഗിക്കാത്തപ്പോഴും കുമാരപുരം ടെന്നിസ് കോംപ്ലക്‌സ് കായിക ഉന്നമനത്തിന് ഊര്‍ജം പകരുന്നു.

തിരുവനന്തപുരം കളക്ടര്‍ അധ്യക്ഷനായ ട്രിവാന്‍ഡ്രം ടെന്നീസ് പ്രമോഷന്‍ കൗണ്‍സിലാണ് കുമാരപുരത്തെ ടെന്നീസ് കോപ്ലക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. ദേശീയ ഗെയിംസിനു ശേഷം തലസ്ഥാനത്തെ കായിക പ്രേമികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ടെന്നിസ് പരിശീലനം ആരംഭിച്ചത്. തുടക്കത്തില്‍ തണുത്ത പ്രതികരണമായിരുന്നെങ്കിലും മികച്ച സംഘാടനത്തിലൂടെ കൂടുതല്‍ കൗമാരപ്രതിഭകളെ ടെന്നിസ് കോര്‍ട്ടിലേക്കു എത്തിക്കാന്‍ സാധിച്ചു. ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും കളിക്കളത്തിലുണ്ട്.

അഞ്ചു മുതല്‍ 40 വയസു വരെ പ്രായമുള്ളവര്‍ ഇവിടെ ചിട്ടയായ പരിശീലനത്തില്‍ ഏര്‍പ്പെടുന്നു. ഇവരുടെ സൗകര്യാര്‍ഥം പരിശീലനം നല്‍കുന്നതിനു റെഗുലര്‍, വീക്കെന്‍ഡ് ബാച്ചുകളായാണ് തിരിച്ചിരിക്കുന്നത്. റെഗുലര്‍ ബാച്ചുകളില്‍ രാവിലെയും വൈകുന്നേരങ്ങളിലും പരിശീലനം നല്‍കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലാണ് വീക്കെന്‍ഡ് ബാച്ചുകളുടെ പരിശീലനം.  ഓരോ ബാച്ചിന്റെയും പ്രാഥമിക ഘട്ടത്തിലെ പരിശീലനം അവലോകനം ചെയ്ത് മികച്ച കളിക്കാരെ മത്സരങ്ങള്‍ക്കുള്ള ബാച്ചുകളിലേക്കു മാറ്റുന്നു. ഇപ്പോള്‍ റെഗുലര്‍ ബാച്ചില്‍ 120, വീക്കെന്‍ഡ് ബാച്ചില്‍ 90 പേരും കുമാരപുരത്തെ ഈ ടെന്നിസ് കോര്‍ട്ടില്‍ പരിശീലനം നേടുന്നു.  ചിട്ടയായ പരിശീലനത്തിനു ശേഷം അന്തിമഘട്ടത്തില്‍ എത്തിയവര്‍ മത്സരത്തിനും ഇറങ്ങിത്തുടങ്ങി.

ആദ്യം ഇന്‍ ഹൗസ് മത്സരങ്ങളില്‍ ഏറ്റുമുട്ടിയവര്‍ പിന്നീട് ജില്ലാതല ടൂര്‍ണമെന്റുകളില്‍ വിജയം നേടിത്തുടങ്ങി. ജില്ലാതലം പിന്നിട്ട് സംസ്ഥാന ടെന്നിസ് ടൂര്‍ണമെന്റുകളില്‍ വിജയം നേടിയവരും കുമാരപുരത്തെ കായിക താരങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവരുടെ മത്സരവീര്യം കുറഞ്ഞു പോകാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന രീതിയിലുള്ള മത്സരങ്ങളും പരിശീലകര്‍ സംഘടിപ്പിക്കുന്നുണ്ട്. പൊതുവെ ചെലവു കൂടിയ കായിക ഇനമായാണ് ടെന്നിസിനെ വിലയിരുത്തുന്നത്. ടെന്നീസില്‍ ഉപയോഗിക്കുന്ന റാക്കറ്റിനും ബോളുകള്‍ക്കും വില കൂടുതലാണ്. സമാനമാണ് പരിശീലന ചെലവും. കേരളത്തില്‍ നിരവധി സ്വകാര്യ ടെന്നീസ് പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അവിടങ്ങളില്‍ പരിശീലനം ചെലവേറിയ കാര്യമാണ്.

പ്രവേശന ഫീസ് പോലും ഉയര്‍ന്നതാണ്.  എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തുകയാണ് പൊതുമേഖലയിലുള്ള കുമാരപുരം ടെന്നിസ് കോംപ്ലക്‌സ്. ഇവിടെ സാധാരണക്കാരായ നിരവധി കായിക താരങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍ പരിശീലനം ലഭിക്കുന്നു. ആറു മാസം ദൈര്‍ഘ്യമുള്ള റെഗുലര്‍ ബാച്ചിന്റെ പരിശീലനത്തിനു ആറായിരം രൂപയാണ് ഈടാക്കുന്നത്. വീക്കെന്‍ഡ് ബാച്ചിന് ആറു മാസത്തേക്കു മൂവായിരം രൂപയാണ് ഫീസ്.  ഓരോ ബാച്ചിലും സാമ്പത്തികമായി പിന്നോക്ക നില്‍ക്കുന്ന ഇരുപതോളം കുട്ടികള്‍ക്കും സൗജന്യമായി പരിശീലനം നല്‍കി വരുന്നു.

കുമാരപുരത്തിനു സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും ടെന്നീസിനോട് ആഭിമുഖ്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് സൗജന്യ പ്രാഥമിക പരിശീലനവും ഇവിടെ നല്‍കുന്നു.  എം. ബിജു മാണി ഉള്‍പ്പെടെയുള്ള അഞ്ചോളം പരിശീലകരാണ് പരിശീലത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഷൈജു, രാജേഷ്, വിനോദ്, അരവിന്ദ് എന്നിവരാണ് മറ്റുള്ളവര്‍. എം. ബിജു മാണിയെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡപ്യൂട്ടേഷനില്‍ നിയമിച്ചിരിക്കുകയാണ്. പത്തു വര്‍ഷത്തിലേറെയായി ടെന്നിസ് ലോകത്തേക്കു കായിക പ്രതിഭകളെ പരിശീലിപ്പിക്കുകയാണ് ബിജു മാണി. ദേശീയ കായിക മേളയിലെ ഹെഡ് കോച്ചായും ബിജു സേവനം അനുഷ്ടിച്ചിട്ടുണ്ട്. മറ്റുള്ള പരിശീലകരും ബിജുവിനെ പോലെ പരിചയ സമ്പന്നരാണ്.

എന്നാല്‍ ഇത്തരം നേട്ടങ്ങള്‍ കൈവരിച്ചു മുന്നേറുന്ന കുമാരപുരം ടെന്നിസ് കോംപ്ലക്‌സിനെ സാധാരണക്കാരനില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. ജില്ലാ കളക്ടറുടെ പ്രത്യേക താത്പര്യത്തില്‍ മികച്ച പരിശീലനം നല്‍കുന്ന ഈ സംരംഭത്തെ സ്വകാര്യ വ്യക്തികളുടെ കൈകളില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച ഈ ടെന്നിസ് പരിശീലന കേന്ദ്രം സാധാരണക്കാരായ കായിക പ്രതിഭകളുടെ പരിശീലനത്തിനു സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകുമെന്നും വേണ്ട സാമ്പത്തിക സഹായം ദേശീയ കായിക മേളയ്ക്കു ശേഷവും തുടരുമെന്നും ടെന്നിസ് കോംപ്ലക്‌സിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയിരുന്നു. ഈ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണു കുമാരപുരത്തെ കായിക പ്രേമികളും പരിശീലകരും.

Related posts