പ്രധാനമന്ത്രിയെത്തി; പയ്യന്നൂര്‍ ഞെട്ടി

KNR-PRIMEകരിമ്പം കെ.പി. രാജീവന്‍
തളിപ്പറമ്പ്(കണ്ണൂര്‍):  ഒരു പ്രാദേശിക നേതാവിന് വേണ്ടി മാത്രമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പ്രധാനമന്ത്രി എത്തിയ അപൂര്‍വ സന്ദര്‍ഭത്തിന് 1991 ഏപ്രില്‍ 1 ന് പയ്യന്നൂര്‍ സാക്ഷ്യം വഹിച്ചു. അന്നത്തെ പ്രധാനമന്ത്രി എസ്.ചന്ദ്രശേഖര്‍ സമാജ് വാദി ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കെ.വി. കുഞ്ഞിരാമന് വേണ്ടി പ്രചാരണം നടത്താനാണ് പയ്യന്നൂരില്‍ വന്നത്. പ്രധാനമന്ത്രി വരുന്നുവന്ന് അനൗണ്‍സ്‌മെന്‍് കേട്ടപ്പോള്‍ ഏപ്രില്‍ ഫൂളാക്കാനാണോ എന്ന് ജനം തെറ്റിദ്ധരിച്ചുവെങ്കിലും ആയിരങ്ങളാണ് അന്ന് പയ്യന്നൂര്‍ കോളജ് മൈതാനിയില്‍ ഒഴുകിയെത്തിയത്. മൂന്ന് വായുസേനാ ഹെലികോപ്റ്ററുകളാണ് അന്ന് കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയത്. പയ്യന്നൂര്‍ കണ്ടോത്തെ സാധാരണക്കാരനായ കെ.വി. കുഞ്ഞിരാമനെയാണ് പാര്‍ട്ടി അന്ന് മല്‍സരിപ്പിച്ചത്.

1972 ല്‍ പയ്യന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റായിരിക്കെ എം.എ. ജോണിനെ അനുകൂലിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അന്നത്തെ യുവതുര്‍ക്കി ചന്ദ്രശേഖറിന്റെ പ്രധാന അനുയായി ആയെങ്കിലും നാട്ടില്‍ സാധാരണക്കാരനായ എല്‍ഐസി ഏജന്റായി ഒതുങ്ങിക്കൂടിയ കുഞ്ഞിരാമനെ ചന്ദ്രശേഖര്‍ തന്നെ പ്രത്യേക താല്‍പ്പര്യമെടുത്താണ് നിയമസഭയിലേക്ക് മല്‍സരിപ്പിച്ചത്. ചന്ദ്രശേഖരനോടൊപ്പം അന്ന് സമാജ് വാദി ജനതാപാര്‍ട്ടി നേതാവുമായിരുന്ന ഡോ. സുബ്രഹ്മണ്യ സ്വാമിയും കുഞ്ഞിരാമന്റെ പ്രചാരണത്തിന് എത്തിയിരുന്നു

. പ്രധാന സ്ഥാനാര്‍ഥികള്‍ സിപിഎമ്മിന്റെ സി.പി. നാരായണനും കോണ്‍ഗ്രസിന്റെ എം.പി. മുരളിയുമായിരുന്നു. എന്നാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം അന്ന് കെ.വി. കുഞ്ഞിരാമന്റേതായിരുന്നു. എന്നാല്‍ രാജീവ് ഗാന്ധി വധത്തെതുടര്‍ന്ന് തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയും സഹതാപതരംഗം ഉയരുകയും ചെയ്തതിനെതുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രചരണം പിന്നീട് നടത്തിയില്ല.

ഇന്നും ചന്ദ്രശേഖറിന്റെ അനുയായി ആയി തുടരുന്ന കുഞ്ഞിരാമന്‍ അദ്ദേഹത്തിന്റെ മകനും സമാജ് വാദി ജനതാപാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ നീരജ് ശേഖറുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്ന കേരളത്തിലെ അപൂര്‍വം പ്രവര്‍ത്തകരിലൊരാളാണ്. ചന്ദ്രശേഖറിന്റെ സമാജ് വാദി ജനതാപാര്‍ട്ടിയുടെ നേതാക്കളും പ്രവര്‍ത്തകരും ഭാഗ്യാന്വേഷികളായി വിവിധ പാര്‍ട്ടികളിലേക്ക് ചേക്കേറിയെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ താല്‍പ്പര്യപ്പെടാത്ത ഇദ്ദേഹം ചന്ദ്രശേഖറിന്റെ ഓര്‍മകളും ആദര്‍ശങ്ങളും വിടാതെ പിന്തുടരുന്നു.

ഇടക്കിടെയുള്ള ഡല്‍ഹിയാത്രകളിലൂടെ നേതാവിന്റെ പഴയ ഓര്‍മകള്‍ അയവിറക്കുന്ന കുഞ്ഞിരാമന്‍ ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും തന്റെ നേതാവ് പ്രചാരണത്തിനെത്തിയ നിമിഷങ്ങളേക്കുറിച്ചോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണെന്ന് കുഞ്ഞിരാമന്‍ ഓര്‍ക്കുന്നു.

Related posts