പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ കൊലക്കേസില്‍ പ്രതി! ഹോട്ടല്‍ ജീവനക്കാര്‍ക്കുനേരേ വടിവാള്‍ ആക്രമണം പിടിയിലായതു കൊടുംകുറ്റവാളി

crimeകൊച്ചി: കഴിഞ്ഞ ദിവസം കാക്കനാട് കളക്ട്രേറ്റിനടുത്ത പാര്‍ക്ക് റസിഡന്‍സി ഹോട്ടലില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളിലൊരാളായ ആലുവ തായ്ക്കാട്ടുകര മുക്കത്ത് പ്ലാസയില്‍ ശ്രീജിത്ത്(21) ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പോലീസ്.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പെ കൊലപാതകക്കേസുകളിലടക്കം പ്രതിയായിരുന്നു ഇയാള്‍. ആലുവ ഹണി വധക്കേസിലെ പ്രതിയാണ് ശ്രീജിത്ത്. ഹണി വധക്കേസില്‍ പ്രതിയാകുന്നതും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ്. കാവല്‍ക്കാരെ ആക്രമിച്ച് ജുവൈനല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട സംഭവുമുണ്ടായിട്ടുണ്ട്.

ആലുവ സ്റ്റേഷനില്‍ മോഷണത്തിനും അടിപിടിക്കും പേരാമംഗലത്ത് കവര്‍ച്ചയ്ക്കുമുള്‍പ്പടെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കഴിഞ്ഞദിവസമാണ് ഹോട്ടലില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശി ജീവനക്കാരെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ശ്രീജിത്തിനെയും പറവൂര്‍ ഏഴിക്കര തട്ടകത്ത് താന്നിപ്പാടത്ത് മിഥുന്‍(21) നെയും ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റുചെയ്തത്. രണ്ടുപേരെയും കാക്കനാട് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരം നാലിന് കാക്കനാട് പാര്‍ക്ക് റസിഡന്‍സി ഹോട്ടലിലാണ് സംഭവങ്ങളുടെ തുടക്കം. ശ്രീജിത്തും കാമുകിയും ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഏറെ നേരം സംസാരിച്ചുനില്‍ക്കുകയും പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.  ഇതേതുടര്‍ന്നു ജീവനക്കാര്‍ അവരെ ശകാരിച്ച് പറഞ്ഞയച്ചു.

ഇതിന്റെ വിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ശ്രീജിത്ത് ഹോട്ടലില്‍ നിന്നു ബൈക്കില്‍ ആലുവയിലെത്തിയ ശേഷം സുഹൃത്തായ മിഥുനുമൊത്ത് ശ്രീജിത്ത് നേരത്തേ ജോലി ചെയ്തിരുന്ന മീന്‍  വില്‍ക്കുന്ന കടയില്‍നിന്നു  രണ്ടു വടിവാളും കൈയ്യില്‍ കരുതി കാക്കനാടെത്തിയായിരുന്നു ആക്രമണം. മിഥുന്‍ ബൈക്കില്‍ ഹോട്ടലിനു പുറത്തു വടിവാളുമായി കാത്തുനില്‍ക്കെ ശ്രീജിത്ത് ബിയര്‍ പാര്‍ലറിലെത്തി ജീവനക്കാര്‍ക്കു നേരേ വടിവാള്‍ വീശി വെട്ടാന്‍ ശ്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ജീവനക്കാര്‍ ഓടിമാറിയതിനാല്‍ വെട്ടേല്‍ക്കാതെ രക്ഷപെട്ടു.

ജീവനക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതനുസരിച്ച് ഇന്‍ഫോപാര്‍ക്ക് പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച ബൈക്കിന്റെ വിവരങ്ങളും ശേഖരിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ഇന്‍ഫോപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വൈ. നിസാമുദീന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ തൃദീപ് ചന്ദ്രന്‍, ആര്‍.മധു, എഎസ്‌ഐ ജോസഫ് ബെന്റോ, സിനിയര്‍ സിപിഓ മാരായ വേണു, ബേബി, അനില്‍ കുമാര്‍, റഷീദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Related posts