കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാവിമാനത്തിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശികള്‍ക്കായി പ്രാര്‍ഥനയോടെ നാട്. കാക്കൂര്‍ തച്ചൂര്‍ അപ്പുനിവാസില്‍ രാജന്റെ മകന്‍ സജീവ്കുമാര്‍(38), കക്കോടി കോട്ടൂപ്പാടം സ്വദേശി ചെറിയാമ്പത്ത് പരേതനായ വാസുനായരുടെ മകന്‍ ഐ.പി. വിമല്‍ (30) എന്നിവരാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. വിമാനം കാണാതായെന്നും തെരച്ചില്‍ തുടരുന്നുവെന്നുമുള്ള വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
പോര്‍ട്ബ്‌ളെയറില്‍ നേവി ഉദ്യോഗസ്ഥനാണ് സജീവ്കുമാര്‍. വിമല്‍ കാര്‍ണിക്കോബാറിലെ മിലിട്ടറി എന്‍ജിനീയറിങ് വിഭാഗത്തിലും ജോലി ചെയ്യുന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന സജീവ് ഒരു വര്‍ഷം മുമ്പാണ് പോര്‍ട്ബ്‌ളെയറിലെത്തിയത്. പതിനാലു വര്‍ഷമായി നേവിയില്‍ ഉദ്യോഗസ്ഥനാണ്. ബംഗളൂരുവില്‍ മൂത്രാശയസംബന്ധമായ അസുഖത്തിന് ചികിത്സക്കെത്തിയതായിരുന്നു സജീവ്.
രണ്ടു മാസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കു വിധേയനായി രണ്ടാഴ്ച മുമ്പാണ് വിദഗ്ധചികിത്സക്ക് ബംഗളൂരുവിലേക്ക് പോയത്. ജൂണ്‍ നാലിനാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ ജെസിയും മകള്‍ ദിയാലക്ഷ്മിയും പോര്‍ട്ബ്‌ളെയറിലാണ്. സജീവിന്റെയും വിമലിന്റെയും വീട് മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ ഇന്നു രാവിലെ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്ന് എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ചെന്നൈയില്‍നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-32 യാത്രാവിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെയാണു കാണാതായത്. വിമാനത്തില്‍ ആറു ജീവനക്കാരുള്‍പ്പെടെ 29 സൈനികോദ്യോഗസ്ഥരുണ്ട്. വ്യോമ, നാവിക, തീരസംരക്ഷണ സേനകളുടെ നേതൃത്വത്തില്‍ വിമാനത്തിനായി തെരച്ചില്‍ ശക്തമാക്കി. എട്ടു വിമാനങ്ങളും 13 കപ്പലുകളും ഒരു അന്തര്‍ വാഹിനിയും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
വിമാനജീവനക്കാരില്‍ രണ്ടു പേര്‍ പൈലറ്റുമാരും ഒരാള്‍ നാവിഗേറ്ററുമാണ്. ഒരു ഓഫീസര്‍ ഉള്‍പ്പെടെ 11 വ്യോമസേനാംഗങ്ങള്‍, രണ്ടു കരസേനാംഗങ്ങള്‍, ഒരു തീരസംരക്ഷണസേനാംഗം, ആര്‍മമെന്റ് ഡിപ്പോ ജീവനക്കാരുള്‍പ്പെടെ ഒമ്പത് നാവികസേനാംഗങ്ങള്‍ എന്നിവരാണു വിമാനത്തിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ 8.30നാണ് ചെന്നൈ താംബരം എയര്‍ബേസില്‍നിന്നു പതിവു സര്‍വീസിനായി പോര്‍ട്ട്‌ബ്ലെയറിലേക്ക് എഎന്‍-35 വിമാനം പുറപ്പെട്ടത്. വിമാനം 11.30ന് പോര്‍ട്ട് ബ്ലെയറില്‍ എത്തേണ്ടതായിരുന്നു. 8.46നാണു വിമാനത്തില്‍നിന്ന് അവസാന റേഡിയോ സന്ദേശം ലഭിച്ചത്. അവസാന സിഗ്നല്‍ ലഭിക്കുമ്പോള്‍ വിമാനം 23,000 അടി ഉയരത്തിലായിരുന്നു. യാത്രാമധ്യേ വിമാനം കാണാതായെന്നു വ്യോമസേനാ വക്താവ് വിംഗ് കമാന്‍ഡര്‍ അനുപം ബാനര്‍ജി അറിയിച്ചു.
ഇന്ധനം നിറച്ച് നാലു മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ വിമാനത്തിനു ശേഷിയുണ്ടെന്നു പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യോമസേനയുടെ രണ്ട് എഎന്‍-32, സി-130, വിമാനങ്ങള്‍, നേവി പൂര്‍വ കമാന്‍ഡിന്റെ രണ്ടു ഡോണിയര്‍ വിമാനങ്ങള്‍, തീരസംരക്ഷണസേനയുടെ വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എട്ടു വിമാനങ്ങളും 13 കപ്പലുകളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ തെരച്ചില്‍ നടത്തുന്നത്. രണ്ടു ഡോണിയര്‍ വിമാനങ്ങളും നാലു കപ്പലുകളുമായി തീരസംരക്ഷണ സേനയും തെരച്ചില്‍ നടത്തുന്നു.