പ്രിയപ്പെട്ടവളേ…! കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ “പ്രിയപ്പെട്ടവളേ’ എന്ന് അഭിസംബോധന ചെയ്ത് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി; അത്രയ്ക്കു വേണ്ടെന്ന് സ്മൃതി ഇറാനി

Smrithiന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ “പ്രിയപ്പെട്ടവളേ’ എന്ന് അഭിസംബോധന ചെയ്ത് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി, ചൗധരിക്കു മറുപടിയുമായി സ്മൃതി ഇറാനിയും. ട്വിറ്ററിലാണ് ഇരുവരും തമ്മില്‍ വാക്‌പോര് നടന്നത്. 2015ല്‍ പ്രാവര്‍ത്തികമാക്കും എന്ന് സ്മൃതി ഇറാനി ഉറപ്പു നല്‍കിയ പുതിയ വിദ്യാഭ്യാസ നയം എന്ന് പ്രാവര്‍ത്തികമാവും എന്നായിരുന്നു ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി ഡോ.അശോക് ചൗധരി ട്വിറ്ററിലൂടെ അവരോട് ചോദിച്ചത്. സ്മൃതി ഇറാനിക്ക് ഇതുവരെയായും 2015 തീര്‍ന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. “ഡിയര്‍ സ്മൃതി ഇറാനി ജി’ എന്ന അഭിസംബോധനയോടെയായിരുന്നു ചൗധരിയുടെ ട്വീറ്റ്.

എന്നാല്‍ മറുപടി പറയാതെ “പ്രിയപ്പെട്ട’ വിളിയില്‍ പിടിച്ചുകയറിയ സ്മൃതി ഇറാനി ബിഹാര്‍ മന്ത്രിക്കെതിരേ വിമര്‍ശനമുന്നയിച്ചു. താങ്കള്‍ എന്നു മുതലാണ് സ്ത്രീകളെ ‘പ്രിയപ്പെട്ടവളെ’ എന്നു സംബോധന ചെയ്തു തുടങ്ങിയത് എന്നായിരുന്നു സ്മൃതിയുടെ മറുചോദ്യം. ഉടന്‍തന്നെ മറുപടിയുമായി അശോക് ചൗധരി രംഗത്തെത്തി. ഔദ്യോഗിക മെയിലുകള്‍ ആരംഭിക്കുമ്പോള്‍ സാധാരണ ഇങ്ങനെയാണ് അഭിസംബോധന ചെയ്യാറുള്ളതെന്നും ഉരുണ്്ടുകളിക്കാതെ മറുപടി പറയാനും അശോക് ചൗധരി അടുത്ത ട്വീറ്റില്‍ ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ പദ്ധതിക്കായുള്ള കൂടിയാലോചനയില്‍ പങ്കെടുക്കാത്ത ഏക സംസ്ഥാനം ബീഹാറായിരുന്നു എന്ന മറുപടിയാണ് സ്മൃതി ഇറാനി ചൗധരിക്കു നല്‍കിയത്.

സ്മൃതി ഇറാനിയുടെ മറുപടിക്ക് പിന്നാലെ ചൗധരിയുടെ അടുത്ത ട്വീറ്റെത്തി. മോദിയില്‍നിന്നു സ്മൃതി ഇറാനി ഒരുപാടു കാര്യങ്ങള്‍ പഠിച്ചിരിക്കുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനും മറ്റുള്ളവരുടെ മേല്‍ കുറ്റം ചാര്‍ത്തുന്നതുമാണ് സംഘി പുസ്തകത്തിലെ ആദ്യ പാഠം- ചൗധരി ആരോപിച്ചു. ഇത് ആദ്യമായല്ല സ്മൃതി ഇറാനി ട്വിറ്ററില്‍ വാക്‌പോര് നടത്തുന്നത്. ആസാം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിനു പിന്നാലെ ഇവര്‍ നടത്തിയ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് വക്താക്കളുമായി ട്വിറ്റര്‍ യുദ്ധത്തിനു വഴിവച്ചിരുന്നു.

Related posts