ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനൊഴിഞ്ഞ ഡോണൾഡ് ട്രംപിന്റെ 28 വിശ്വസ്തരെ വിലക്കി ചൈന. മുൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഉൾപ്പടെ 28 വിശ്വസ്തരെയാണ് ചൈന വിലക്കിയത്.
രാജ്യത്തിന്റെ പരമാധികാരത്തിനുമേൽ കടന്നുകയറിയവർക്കെതിരെയാണ് നടപടിയെന്നും ഇവർക്ക് ചൈനയിൽ മാത്രമല്ല, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ലെന്ന് ബെയ്ജിംഗ് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.
പുതിയ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതിന് 15 മിനിട്ടിനുള്ളിലാണ് ചൈന ഈ തീരുമാനം പുറത്തുവിട്ടത്.
ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് പീറ്റർ നവാരോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ, മുതിർന്ന പൂർവേഷ്യ നയതന്ത്രജ്ഞൻ ഡേവിഡ് സ്റ്റിൽവെൽ, ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പോട്ടിഗർ, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്സ് അസർ, സാമ്പത്തിക വികസന അണ്ടർ സെക്രട്ടറി കീത്ത് ക്രാച്ച്, യുഎൻ അംബാസഡർ കെല്ലി ക്രാഫ്റ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടൺ, ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനൺ എന്നിവരും വിലക്ക് നേരിടുന്നവരിൽ പെടും.
നേരത്തെ ചൈനയിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ട്രംപ് ഭരണകൂടം വിലക്കേർപെടുത്തിയിരുന്നു. ടിബറ്റ്, തായ്വാൻ, ഹോങ്കോംഗ്, ദക്ഷിണ ചൈന കടൽ എന്നിവിടങ്ങളിലെ നിയമവിരുദ്ധ ഇടപെടൽ ആരോപിച്ചായിരുന്നു നടപടി.
“പണി പോയപ്പോൾ എട്ടിന്റെ പണി’; ട്രംപിന്റെ വിശ്വസ്തർക്ക് വിലക്കേർപ്പെടുത്തി ചൈന
