ഫുട്‌ബോളിന് ഇന്നു കിക്കോഫ്’

 sp-olympicsഎന്‍. എ. മുഹമ്മദ് കുഞ്ഞി (ഇന്ത്യന്‍ അത്‌ലറ്റിക് ടീം കോച്ച്)

റിയോ ഡി ഷാനെറോ: ഒളിമ്പിക്‌സിന്റെ വര്‍ണപ്പൊലിമകളിലേക്കും പോരാട്ടത്തിന്റെ യഥാര്‍ഥ ചൂടിലേക്കും റിയോ ഡി ഷാനെറോ നഗരം മിഴി തുറക്കണമെങ്കില്‍ രണ്ടു ദിവസംകൂടി കാത്തിരിക്കണം. എന്നാല്‍, കാല്‍പ്പന്തിന്റെ സുന്ദരലോകത്ത് ഇന്ന് ആദ്യവിസില്‍ ഊതും. ഒളിമ്പിക്‌സിനോടനുബന്ധിച്ചുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. വനിതാ ഫുട്‌ബോളില്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് (റിയോ സമയം ഇന്ത്യന്‍ സമയത്തേക്കാള്‍ എട്ടു മണിക്കൂര്‍ പിന്നിലാണ്) ഗ്രൂപ്പ് ഇയില്‍ സ്വീഡന്‍, ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കു തുടക്കമാകും. രണ്ടാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയ കാനഡയെയും നേരിടും.

പുരുഷ വിഭാഗം ഫുട്‌ബോള്‍ മത്സരങ്ങള്‍ നാളെയാണ് തുടങ്ങുന്നത്. ആദ്യദിനത്തില്‍ത്തന്നെ ആതിഥേയരായ ബ്രസീല്‍ കളിത്തിലിറങ്ങും. ബ്രസീലിയയില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ടുകൊണ്ടാണ് ബ്രസീല്‍ തുടങ്ങുന്നത്. ഒളിമ്പിക്‌സില്‍ ഇന്നേവരെ സ്വര്‍ണം നേടാന്‍ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ശക്തികളായിരുന്ന ബ്രസീലിനായിട്ടില്ല. ആ പോരായ്മ നികത്താനാണ് പോസ്റ്റര്‍ ബോയിയായ നെയ്മറുടെ നേതൃത്വത്തില്‍ ടീം ഇറങ്ങുന്നത്. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടാനാകാത്തതിന്റെ വേദന ഒളിമ്പിക് സ്വര്‍ണത്തിലൂടെ കഴുകിക്കളയാനായിരിക്കും അവരുടെ ശ്രമം. ലണ്ടന്‍ ഒളിമ്പിക്‌സ് ഫൈനലില്‍ ബ്രസീല്‍ മെക്‌സിക്കോയോടു തോറ്റിരുന്നു.

നെയ്മര്‍ക്കു പുറമേ, ലാസിയോയുടെ മധ്യനിര താരം ഫിലിപ്പെ ആന്‍ഡേഴ്‌സണ്‍, ബാഴ്‌സ താരം റഫീഞ്ഞ, പിഎസ്ജി താരം മാര്‍ക്കിഞ്ഞോസ് എന്നിവരാണ് ബ്രസീലിയന്‍ നിരയിലെ സൂപ്പര്‍ താരങ്ങള്‍.ഒളിമ്പിക്‌സില്‍ ഫുട്‌ബോളിന് വലിയ പ്രാധാന്യം നല്‍കാന്‍ ഫിഫ ഒരുക്കമല്ല. അതുകൊണ്ടാണ് ടീം ഘടനയില്‍ ചില മാറ്റങ്ങളുള്ളത്. 23 വയസില്‍ താഴെയുള്ള താരങ്ങളാണ് ഭൂരിഭാഗവും. മൂന്നു കളിക്കാര്‍ക്കു മാത്രമേ 23 വയസില്‍ കൂടുതല്‍ പാടുള്ളൂ.

നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കുന്നത്. പുരുഷന്മാരില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇറാക്ക്, ഡെന്മാര്‍ക്ക് എന്നിവര്‍ ഗ്രൂപ്പ് എയിലും സ്വീഡന്‍, കൊളംബിയ, നൈജീരിയ, ജപ്പാന്‍ എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും നിരക്കും. ഗ്രൂപ്പ് സിയില്‍ വരുന്നത് ഫിജി, ദക്ഷിണകൊറിയ, മെക്‌സിക്കോ, ജര്‍മനി എന്നീ ടീമുകളാണ്. ഹോണ്ടുറാസ്, അള്‍ജീരിയ, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നീ ടീമുകള്‍ കൊമ്പുകോര്‍ക്കും. വനിതാ വിഭാഗത്തില്‍ 12 ടീമുകളാണുള്ളത്. ഗ്രൂപ്പ് ഇയില്‍ ബ്രസീല്‍, ചൈന, സ്വീഡന്‍, ദക്ഷിണകൊറിയ. ഗ്രൂപ്പ് എഫില്‍ കാനഡ, ഓസ്‌ട്രേലിയ, സിംബാബ്‌വെ, ജര്‍മനി. ഗ്രൂപ്പ് ജിയില്‍ യുഎസ്എ, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, കൊളംബിയ എന്നിങ്ങനെയാണ് ഗ്രൂപ്പ് വിഭജനം. ഇരു വിഭാഗങ്ങളിലുമായി 58 മത്സരങ്ങളാണുള്ളത്.

ഇന്ത്യന്‍ ടീമിനു സ്വീകരണം

ഒളിമ്പിക് വില്ലേജിലേക്ക് ഓരോ രാജ്യത്തെയും സ്വീകരിക്കുന്ന ചടങ്ങുകള്‍ ഇന്നലെ ആരംഭിച്ചു. ഇന്ത്യന്‍ ടീമിന്റെ സ്വീകരണവും ഇന്നലെയായിരുന്നു . ഇന്ത്യയുടെ 119 അംഗ സംഘത്തില്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കുന്ന ചിലര്‍ ഒഴികേ ഭൂരിഭാഗം അത്‌ലറ്റുകളും ഗെയിംസ് വില്ലേജില്‍ എത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയുടെ സ്വീകരണത്തിന് കൊഴുപ്പേറെയായിരുന്നു. വില്ലേജില്‍ ദേശീയ ഗാനമാലപിക്കുമ്പോള്‍ വല്ലാത്ത അനുഭവമായിരുന്നു എന്ന് 800 മീറ്ററില്‍ മത്സരിക്കുന്ന ജിന്‍സണ്‍ ജോണ്‍സണ്‍ ദീപികയോടു പറഞ്ഞു.

ചരിത്രത്തില്‍ ഏറ്റവും വലിയ സംഘത്തെ അയച്ചിരിക്കുന്ന ഇന്ത്യ കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നതായി സംഘത്തലവന്‍ രാകേഷ് മേത്ത പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഹോക്കി സന്നാഹമത്സരത്തില്‍ ഇന്ത്യക്ക് സ്‌പെയിനിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് ശുഭസൂചനയായിണെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ പ്രതിനിധീകരിച്ച് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി സി.കെ. വത്സനും ഗെയിംസ് വില്ലേജില്‍ എത്തി.

തുടക്കം തകര്‍ക്കും

ഓപ്പണിംഗ് സെറിമണിക്കായി ബ്രസീല്‍ കരുതിവച്ചിരിക്കുന്നത് എന്തൊക്കെയാണെന്നറിയാന്‍ കാത്തിരിക്കുകയാണ് കായികലോകം. ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും മികച്ച തുടക്കമായിരിക്കും ഒളിമ്പിക്‌സിന് ഉണ്ടായിരിക്കുക എന്ന് സംഘാടകര്‍ തറപ്പിച്ചു പറയുന്നു. എന്തൊക്കെയായിരിക്കും കാഴ്ചക്കാരെ കാത്തിരിക്കുന്നതെന്നത് സസ്‌പെന്‍സാണത്രേ. എങ്കിലും ഇതുവരെ വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ബ്രസീലിലെ പാരമ്പര്യകലകളുടെ നൂതനാവിഷ്കാരമായിരിക്കും ഏറ്റവും ശ്രദ്ധേയമായ ഇനം. ആയിരത്തിലേറെ കലാകാരന്മാരും കലാകാരികളും ഈ പരിപാടികളില്‍ പങ്കെടുക്കും.

ബ്രസീലിലെ സൂപ്പര്‍ മോഡലായ ഗിസെല്‍ ബണ്ട്‌ചെനായിരിക്കും ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. വര്‍ണപ്രപഞ്ചം തീര്‍ത്ത് കരിമരുന്ന് കലാപ്രകടനവും ഉണ്ടായിരിക്കും. അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിയോയിലെത്തുന്നുണ്ട്. മൂന്നു മണിക്കൂറാണ് ഉദ്ഘാടനച്ചടങ്ങുകളുടെ ദൈര്‍ഘ്യം. ബ്രസീലിയന്‍ സിനിമാ സംവിധായകന്‍ ഫെര്‍ണാണേ്ടാ മിറേലസും ഡേനിയേല തോമസും ചേര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാറക്കാന സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകളുടെ റിഹേഴ്‌സല്‍ നടന്നു.

ഇന്നത്തെ മത്സരങ്ങള്‍ (വനിതാ ഫുട്‌ബോള്‍)

സ്വീഡന്‍ – ദക്ഷിണാഫ്രിക്ക(രാത്രി ഒമ്പതിന്)

കാനഡ – ഓസ്‌ട്രേലിയ (രാത്രി 11ന്)

ബ്രസീല്‍ – ചൈന (രാത്രി 12ന്)

സിംബാബ്‌വെ – ജര്‍മനി (നാളെ പുലര്‍ച്ചെ ഒന്നിന്)

അമേരിക്ക – ന്യൂസിലന്‍ഡ് (നാളെ പുലര്‍ച്ചെ രണ്ടിന്)

ഫ്രാന്‍സ് -കൊളംബിയ (നാളെ പുലര്‍ച്ചെ നാലിന്) .

Related posts