ഫോര്‍മുല വണ്‍ വീതംവയ്പ്! ജയിച്ചാല്‍ മുഖ്യമന്ത്രിസ്ഥാനം ആദ്യ രണ്ടുവര്‍ഷം വിഎസ്, പിന്നീട് പിണറായി

VSഎം.ജെ ശ്രീജിത്ത്

തിരുവനന്തപുരം:   പിണറായിയും വിഎസും ഒരുമിച്ച് മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന ചോദ്യം കേന്ദ്രനേതൃത്വത്തെ കുഴയ്ക്കുന്നു.  എല്‍.ഡി.എഫിന് അധികാരം കിട്ടിയാല്‍ വി.എസ് വീണ്ടും മുഖ്യമന്ത്രിയാകണമെന്നു ആഗ്രഹമുള്ള നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്.

വി.എസിന് മുമ്പ് സീറ്റ് നിഷേധിച്ചപ്പോഴുണ്ടായ പ്രതിഷേധം ഇക്കാര്യത്തിലുണ്ടാകുമെന്ന ഭയവുമുണ്ട്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിനു സംസ്ഥാനത്തുള്ള അനുകൂല സാഹചര്യം ഒരിക്കലും നഷ്ടപ്പെടുന്ന നീക്കം ആരുടെ ഭാഗത്തു നിന്നും  ഉണ്ടാകരുതെന്ന നിര്‍ദ്ദേശം കേന്ദ്രനേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്.   മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ചില ചര്‍ച്ചകള്‍ വി.എസും പിണറായിയും കേന്ദ്രനേതൃത്വവും തമ്മില്‍ നടന്നെന്ന സൂചനയും ലഭിക്കുന്നുണ്ട്.

വി.എസും പിണറായിയും ഒരുമിച്ചു മത്സരിക്കുകയും അധികാരം ലഭിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്താല്‍ ആദ്യ രണ്ടുവര്‍ഷം വി.എസും പിന്നീടുള്ള മൂന്നുവര്‍ഷം പിണറായിയും മുഖ്യമന്ത്രിയാകട്ടേയെന്ന അഭിപ്രായം കേന്ദ്രനേതൃത്വം ഇരുവര്‍ക്കുമുന്നില്‍വച്ചതായി അറിയുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെയാണ്  ഈ വിഷയം പിണറായി വിജയനുമായും വി.എസുമായും സംസാരിച്ചത്. ഇക്കാര്യത്തില്‍ എതിരഭിപ്രായം  ഇരുവരും പറഞ്ഞതായി അറിയില്ല. വി.എസ് ഇതിനോട് അനുകൂലമായി പ്രതികരിച്ചപ്പോള്‍ പിണറായി വ്യക്തമായ മറുപടി പറഞ്ഞതായി അറിയില്ല.

അതേസമയം ഈ നിര്‍ദ്ദേശത്തോട്  കണ്ണൂര്‍ ലോബിയ്ക്ക് ശക്തമായ എതിര്‍പ്പുണ്ട്. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ പാര്‍ലമെന്ററി രംഗത്തു നിന്ന് മാറി നില്‍ക്കേണ്ടി വന്ന പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന ശക്തമായ വാദമുഖമാണ് പിണറായി വിജയനെ അനുകൂലിക്കുന്നവര്‍ മുന്നോട്ടുവയ്ക്കുന്നത്. മുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളോ ചര്‍ച്ചകളോ ഉണ്ടാകാതെ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കേരളത്തില്‍ അധികാരം നഷ്ടപ്പെടുന്ന ഒരു നീക്കവും പാടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് കേന്ദ്ര നേതൃത്വം സംസ്ഥാനത്തിനു നല്‍കിയിരിക്കുന്നത്.

ഇതുകൊണ്ടാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന് സിപി.എം നേതാക്കള്‍ വിട്ടു നില്‍ക്കുന്നത്. കേന്ദ്രനേതൃത്വം ഇരുവരും മത്സരിക്കട്ടേയെന്ന തീരുമാനം തന്നെ പറയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടാതെ ഇരുവരും കൂട്ടായി നയിക്കട്ടേയെന്ന അഭിപ്രായം കേന്ദ്രനേതാക്കള്‍ക്കിടയിലുണ്ട്.  സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയെന്ന് പ്രതീക്ഷിക്കുന്നത്.

Related posts