ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം; സിപിഎമ്മില്‍ പൊട്ടിത്തെറി; കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പാര്‍ട്ടി അംഗത്വം രാജിവച്ച് വനിത നേതാവ് ജഗ്മതി സംഗ്‌വാന്‍ ഇറങ്ങിപ്പോയി

cpmന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ പേരില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെ പാര്‍ട്ടി അംഗത്വം രാജിവച്ച് വനിത നേതാവ് ജഗ്മതി സംഗ്‌വാന്‍ ഇറങ്ങിപ്പോയി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം പാര്‍ട്ടി നയരേഖയ്ക്ക് വിരുദ്ധമാണെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്‌സില്‍ രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജിയും ഇറങ്ങിപ്പോക്കും. ഹരിയാനയില്‍ നിന്നുള്ള അംഗമായ ജഗ്മതി സംഗ്‌വാന്‍ അടുത്തിടെയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെട്ടത്.

യോഗത്തിനിടെ രാജി പ്രഖ്യാപിച്ച് പുറത്തിറങ്ങിയ ജഗ്മതി സംഗ്‌വാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും ബംഗാളില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യത്തെ എതിര്‍ത്തെങ്കിലും പോളിറ്റ് ബ്യൂറോ ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് അവര്‍ ആരോപിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പടെ രാജിവച്ചാണ് താന്‍ പുറത്തുവന്നതെന്നും ജഗ്മതി സംഗ്‌വാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അസാധാരണമായ സംഭവങ്ങളാണ് സിപിഎമ്മില്‍ നടന്നത്. മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം യോഗത്തില്‍ രാജിപ്രഖ്യാപിച്ച് പുറത്തുവന്ന് മാധ്യമങ്ങളോട് പരസ്യ പ്രതികരണം നടത്തുന്നത് അസാധാരണമാണ്. രാജി പ്രഖ്യാപിച്ച ശേഷം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിന്നും അവര്‍ ഓട്ടോയില്‍ കയറി മടങ്ങുകയായിരുന്നു. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

Related posts