ബംഗാളിലെ സ്ഥിതി വന്നാല്‍ കേരളത്തിലും കോണ്‍ഗ്രസുമായി സഹകരിക്കേണ്ടിവരും: കാനം

KANAMതിരുവനന്തപുരം: ബംഗാളിലെ സാഹചര്യം ഉണ്ടായാല്‍ കേരളത്തിലും ഇടതുപക്ഷത്തിനു കോണ്‍ഗ്രസുമായി സഹകരിക്കേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന “വിചാരണ 2016” ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ബംഗാളിലേതുപോലുള്ള സാഹചര്യം കേരളത്തിലില്ല. തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതു കേരളത്തില്‍ യാതൊരു തിരിച്ചടിയുമുണ്ടാക്കില്ല. ബംഗാളില്‍ ജനാധിപത്യ സംരക്ഷണത്തിനായാണ് കോണ്‍ഗ്രസുമായി സഹകരിക്കേണ്ടിവന്നത്. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചുള്ള സിപിഎം നേതാവ് പി. ജയരാജന്റൈ പ്രസ്താവന വായിച്ചിട്ടില്ല. നേതാക്കള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാകണം പ്രസ്താവന നടത്തേണ്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട് സി. ദിവാകരനെതിരേ പാര്‍ട്ടിക്കുള്ളില്‍ ചില ആക്ഷേപങ്ങളുയര്‍ന്നിരുന്നു. പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു. പാര്‍ട്ടി നടപടി എടുത്തതോടെ ഈ പ്രശ്‌നം അവസാനിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ കേസുകളുണ്ടെന്ന വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന കാനം ആവര്‍ത്തിച്ചു. ലോകായുക്തയില്‍നിന്നു വിവരാവകാശ നിയമം വഴി ലഭിച്ചതാണ് ഈ വിവരങ്ങള്‍. ഇതു പറയുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണു മുഖ്യമന്ത്രിയുടെ ഭീഷണി-കാനം പറഞ്ഞു.

Related posts