ബച്ചന്‍ വെട്ടില്‍! പാനമയില്‍ കള്ളപ്പണ നിക്ഷേപമുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍; ഇല്ലെന്നു പറഞ്ഞ കമ്പനിയുടെ യോഗത്തില്‍ ബച്ചന്റെ ടെലികോണ്‍ഫറന്‍സ്

Amitന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന് പാനമയില്‍ കള്ളപ്പണ നിക്ഷേപമുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. 1994 ഡിസംബര്‍ 12ന് പാനമയിലെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ യോഗത്തില്‍ ടെലികോണ്‍ഫറന്‍സ് വഴി അമിതാഭ് ബച്ചന്‍ പങ്കെടുത്തതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

ട്രാം ഷിപ്പിംഗ് ലിമിറ്റഡ്, സീ ബള്‍ക്ക്  ഷിപ്പിംഗ് കമ്പനി, ലേഡി ഷിപ്പിംഗ് ലിമിറ്റഡ്, ട്രഷര്‍ ഷിപ്പിംഗ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ ബച്ചന് ഓഹരിയുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന ആരോപണം. എന്നാല്‍ തന്റെ പേരു കമ്പനികള്‍ ദുരുപയോഗം ചെയ്തതാണെന്നായിരുന്നു ഇക്കാര്യത്തില്‍ അമിതാഭ് ബച്ചന്റെ വിശദീകരണം.

ഈ കമ്പനികളെ തനിക്ക് അറിയില്ലെന്നും ഈ കമ്പനികളില്‍ ഒന്നിന്റെ പോലും ഡയറക്ടര്‍ ബോര്‍ഡില്‍ താന്‍ അംഗമല്ലെന്നും ബച്ചന്‍ വ്യക്തമാക്കിയിരുന്നു.ആരോപണത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് ബച്ചനോട് വിശദീകരണം ചോദിച്ചിരുന്നു.

പാനമ കള്ളപ്പണ ഇടപാടില്‍ പേരു വന്ന സാഹചര്യത്തില്‍ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’  അംബാസഡര്‍ സ്ഥാനം അമിതാഭ് ബച്ചന് നല്‍കില്ലെന്ന സൂചനകളും പുറത്തുവന്നിരുന്നു. പുതിയ അംബാസഡറെ ഈ മാസം നിയമിക്കാനിരിക്കെയാണ് ബച്ചനെ പരിഗണിക്കുന്നില്ലെന്ന വാര്‍ത്ത പുറത്തു വരുന്നത്. അതിനും പിന്നാലെയാണ് കള്ളപ്പണ നിക്ഷേപത്തില്‍ ബച്ചനെതിരേ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

Related posts