തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും അടച്ചിട്ട മുറിയില്‍ രഹസ്യചര്‍ച്ച നടത്തി. സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറി കെ.കെ.മാമക്കുട്ടിയുടെ സംസ്കാര ചടങ്ങിനെത്തിയതായിരുന്നു മൂവരും. രാമനിലയത്തില്‍ മുഖ്യമന്ത്രിയുടെ മുറിയിലായിരുന്നു രഹസ്യ ചര്‍ച്ച. അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഇവര്‍ മൂന്നു പേര്‍ മാത്രമാണുണ്ടായിരുന്നത്.
ബന്ധുനിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുണ്ടായിരിക്കുന്ന വിവാദങ്ങളും മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം വന്നാലെടുക്കേണ്ട പ്രതിരോധ നടപടികളുമാണ് ചര്‍ച്ച ചെയ്തതെന്നറിയുന്നു. കൂടാതെ, ബന്ധുനിയമന വിവാദത്തില്‍ തെറ്റുതിരുത്താനുള്ള കേന്ദ്ര നിര്‍ദേശം ഉള്ളതിനാല്‍ അടുത്ത ദിവസം നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തില്‍ എടുക്കേണ്ട തീരുമാനത്തെക്കുറിച്ചും ധാരണയുണ്ടാക്കാനാണ് മൂവരും ഒത്തുചേര്‍ന്നത്.
ഇതേസമയം, പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഇ.പി.ജയരാജന്‍ വിരുദ്ധ ചേരിയിലുള്ളയാളുമായ ബേബി ജോണ്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല. മന്ത്രി ഇ.പി.ജയരാജന്റെ ബന്ധുനിയമനവും അതുമായി ബന്ധപ്പെട്ട് പി.കെ.ശ്രീമതി ടീച്ചറുടെ ഫേസ് ബുക്ക് പോസ്റ്റും വിവാദമായതോടെ പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലേക്കു നീങ്ങേണ്ടിവന്നതു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്.
നല്ല രീതിയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരിനെതിരെ നീങ്ങാന്‍ പ്രതിപക്ഷത്തിനു മന്ത്രിയും ശ്രീമതി ടീച്ചറും വടിവെട്ടിക്കൊടുത്തുവെന്ന നിഗമനമാണ് നേതാക്കള്‍ക്കുള്ളത്. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ മന്ത്രിമാര്‍ക്കു കര്‍ശനമായ ചില പെരുമാറ്റച്ചട്ടങ്ങള്‍ നിശ്ചയിക്കാനും തീരുമാനമുണ്ടെന്നാണ് സൂചന.