സജീവൻ പൊയ്ത്തുംകടവ്
കണ്ണൂർ: കോവിഡ്കാലത്ത് കണ്ണൂർ ജില്ലയിൽ പൊതുഗതാഗത സംവിധാനം താറുമാറായി. ബഹുഭൂരിപക്ഷം ബസുകളും റോഡുകളിൽ നിന്നും അപ്രത്യക്ഷമായതോടെ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്.
കോവിഡ് കാലത്ത് ബസ് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. നഷ്ടം സഹിച്ച് ബസ് വ്യവസായം മുന്നോട്ടുപോകാനാവാത്ത സ്ഥിതി വന്നതോടെ പലരും ഓട്ടം നിർത്തി. ഇതോടെ യാത്രാക്ലേശം രൂക്ഷമായി.
ജില്ലയിൽ 35 ശതമാനം സ്വകാര്യ ബസുകൾ മാത്രമാണു നിലവിൽ സർവീസ് നടത്തുന്നത്. വൈകുന്നേരം ഏഴു കഴിഞ്ഞാൽ ബസുകൾ അപ്രത്യക്ഷമാകും. അഞ്ചോ പത്തോ യാത്രക്കാർക്ക് മാത്രമായി ബസുകൾ ഓടിക്കാനാവില്ലെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്.
കോവിഡ് വ്യാപന ഭീഷണിയെ തുടർന്ന് വൈകുന്നേരം ആറോടെ കടകളും വ്യാപാര സ്ഥാപനങ്ങളും അടയ്ക്കുന്നതു കാരണം വൈകുന്നേരമായാൽ ബസിൽ തീരെ യാത്രക്കാരില്ല. അതുകൊണ്ട് ബസ് ഓട്ടം നിർത്തിവയ്ക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്.
ബസുകളുടെ ഓട്ടം കുറഞ്ഞതോടെ സമയ കൃത്യത പാലിക്കാൻ മറ്റു ബസുകൾക്ക് ആകുന്നില്ല. ഇതു കാരണം റോഡരുകിൽ യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ട അവസ്ഥയും നിലവിലുണ്ട്.
നഷ്ടം സഹിച്ച് എത്രനാൾ ഓടും
കോവിഡ് വ്യാപന ഭീതിയിൽ സ്ഥിര യാത്രക്കാർ പോലും ബസിൽ കയറാതായതായി സ്വകാര്യ ബസ് ഉടമകൾ പറയുന്നു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. പലരും സ്വന്തം വാഹനങ്ങളിൽ മാത്രമാണു യാത്ര ചെയ്യുന്നത്. ദിനം പ്രതി യാത്രക്കാർ കുറഞ്ഞുവരികയാണ്.
രാവിലെ 8.30 മുതൽ 10.30 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമാണ് യാത്രക്കാരുള്ളത്. മറ്റുള്ള സമയങ്ങൾ അഞ്ചോ ആറോ പേരാണ് യാത്ര ചെയ്യുതെന്നാണ് ബസ് ഉടമകൾ പറയുന്നത്. ഞായറാഴ്ചകളിൽ വെറും 10 ശതമാനം യാത്രക്കാരാണുള്ളത്.
മാത്രമല്ല മിക്ക സ്ഥലങ്ങളിലും ഞായറാഴ്ച ലോക്ക് ഡൗൺ നിലവിലുള്ളതു കാരണം അത്തരം പ്രദേശങ്ങളിൽ ബസ് സർവീസ് നടത്തുന്നതിനും ബുദ്ധിമുട്ടുണ്ട്.
ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷൻ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു. പ്രധാനമായും ഡീസലിന് സബ്സിഡി നൽകണം.
മാസങ്ങളായി നിർത്തിയിട്ട ബസുകൾ റോഡിലിറക്കാൻ രണ്ടുലക്ഷം രൂപ പലിശരഹിത വായ്പ നൽകുകയും ഇൻഷ്വറൻസും നികുതിയും ഇളവുനൽകുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
എങ്കിൽ മാത്രമേ സ്വകാര്യ ബസ് വ്യവസായം നേരിടുന്ന വൻ പ്രതിസന്ധി മറികടക്കാനാകൂ. ഇല്ലെങ്കിൽ നിരത്തുകളിൽ നിന്നും ബസുകൾ ഇനിയും അപ്രത്യക്ഷമാകും. ആരോടും പ്രതിഷേധിച്ചല്ല ബസുകൾ ഓട്ടം അവസാനിപ്പിക്കുന്നത്.
ജീവനക്കാരുടെ കൂലിയും ഇന്ധന ചെലവും നികുതിയും ഇൻഷുറൻസ് അടക്കമുള്ള ചെലവുകൾ വഹിക്കാൻ നിലവിലെ യാത്രക്കാരെ വച്ച് ഓടിക്കാൻ സാധിക്കില്ല. കെഎസ്ആർടിസിയും സർവീസ് വെട്ടിച്ചുരുക്കി കോവിഡ് പ്രതിസന്ധി കാലത്ത് കെഎസ്ആർടിസിയും ട്രിപ്പുകൾ വെട്ടിച്ചുരുക്കി.
100 ഷെഡ്യൂൾ നടത്തിയിരുന്ന കണ്ണൂർ ഡിപ്പോയിൽ 54 ഷെഡ്യൂളുകളാണു നിലവിലുള്ളത്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് രാവിലെ ആറുമുതൽ രാത്രി ഒൻപതുവരെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. എന്നാൽ കണ്ണൂരിൽ നിന്നും എട്ടു ദീർഘദൂര സർവീസുകളും കെഎസ്ആർടിസി നടത്തുന്നുണ്ട്.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് രാവിലെ ഏഴിനും വൈകുന്നേരം 4.30നും 5.10നും സർവീസ് നടത്തുന്നുണ്ട്. ബംഗളൂരുവിലേക്ക് രാവിലെ 7.30നും കോട്ടയത്തേക്ക് വൈകുന്നേരം 5.10നും ദിവസേന കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.
തൃശൂരിലേക്ക് രാവിലെ 6.30നും എറണാകുളത്തേക്ക് രാവിലെ 10.30നും കണ്ണൂരിൽ നിന്നും സർവീസുണ്ട്.കൂടാതെ കാസർഗോഡ്, പയ്യന്നൂർ, ഇരിട്ടി, ആലക്കോട്, കുടിയാൻമല എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ദേശസാൽകൃത റൂട്ടുകളിലേക്ക് ദിനംപ്രതി കെഎസ്ആർടിസി ഓടുന്നുണ്ട്.
തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബസുകൾ സർവീസ് നടത്തുന്നതെന്ന് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ സൂപ്രണ്ട് അറിയിച്ചു.