ബസ് യാത്രയ്ക്കിടെ ഒരുലക്ഷം രൂപ നഷ്ടമായി; സംശയദാസ്പദമായി മൂന്ന് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു

alp-nadodi-ladyപത്തനംതിട്ട: യാത്രാ മധ്യേ ബസ് യാത്രക്കാരിയുടെ ഒരു ലക്ഷം രൂപ കവര്‍ന്നു. കോന്നി അരുണ്‍ ഭവനില്‍ ലേഖയുടെ പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സംശയദാസ്പദമായി മൂന്ന് നാടോടി സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തു. കോന്നിയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രാ മധ്യേയാണ് സ്വകാര്യ ബസില്‍ നിന്നും ലേഖയുടെ പണം നഷ്ടപ്പെട്ടത്.  ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് സംഭവം. കോന്നി സഹകരണ ബാങ്കില്‍ നിന്നും എടുത്ത ഒന്നര ലക്ഷം രൂപയുമായി ലേഖ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു.

ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു ലക്ഷം രൂപയുടെ ആയിരം രൂപ നോട്ടുകളാണ് മോഷണം പോയത്.  പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോള്‍ തിരക്കിനിടയില്‍ ഒരു നാടോടി സ്ത്രീ തന്റെ ബാഗ് തുറക്കുന്നതായി ലേഖയ്ക്ക് സംശയം തോന്നിയിരുന്നു. അപ്പോള്‍ തന്നെ ബാഗ് പരിശോധിച്ച് പണം മോഷണം പോയ വിവരം ലേഖ ബസ് കണ്ടക്ടറെ അറിയിച്ചെങ്കിലും നാടോടി സ്ത്രീ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇലന്തൂരില്‍ നിന്നും സംശയം തോന്നിയ മൂന്ന് നാടോടി സ്ത്രീകളെ ആറന്മുള പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് പത്തനംതിട്ട സ്‌റ്റേഷനില്‍ എത്തിച്ചു. ബസില്‍ യാത്ര ചെയ്തിരുന്നതും തന്റെ ബാഗ് തുറക്കാന്‍ ശ്രമിച്ചതും ഇവര്‍ തന്നെയാണെന്ന് ലേഖയും ബസ് കണ്ടക്ടറും തിരിച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ മോഷണക്കുറ്റം നിഷേധിക്കുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Related posts