ബാഴ്‌സയോ റയലോ

sp-bardsമാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളിലെ രാജാക്കന്മാര്‍ ആരെന്ന് ഇന്നറിയാം. ലീഗിലെ അവസാന മത്സരങ്ങളില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇറങ്ങുകയാണ്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് എവേ ഗ്രൗണ്ടുകളില്‍ റയല്‍ മാഡ്രിഡ്, ഡിപോര്‍ട്ടിവ ലാ കൊരുണയെ നേരിടുമ്പോള്‍ അതേ സമയത്തുതന്നെ ബാഴ്‌സലോണ നേരിടുന്നത് ഗ്രനഡയെ. 37 കളിയില്‍ 88 പോയിന്റുള്ള ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സയെക്കാള്‍ ഒരു പോയിന്റ് കുറവുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. ഇതില്‍ ഗ്രനഡയ്‌ക്കെതിരേ ബാഴ്‌സ തോല്‍ക്കുകയോ സമനിലയില്‍ അവസാനിക്കുകയോ ചെയ്യുകയും, റയല്‍ ജയിക്കുകയും ചെയ്താല്‍ മാഡ്രിഡ് ടീമിനു മൂന്നു സീസണുശേഷം ലാ ലിഗ ചാമ്പ്യന്മാരാകാം. 2011-12 സീസണിലാണ് റയല്‍ അവസാനമായി ജേതാക്കളായത്.

ഒക്‌ടോബര്‍ മൂന്നിനു സെവിയ്യയോടു തോറ്റശേഷം ബാഴ്‌സയുടെ ഒരു കുതിപ്പായിരുന്നു. തോല്‍വി അറിയാതെ 23 ലാ ലിഗ മത്സരങ്ങള്‍ കറ്റാലന്‍ ടീം പൂര്‍ത്തിയാക്കി. കിരീടം തുടര്‍ച്ചയായ രണ്ടാം സീസണില്‍ നേരത്തേ തന്നെ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന് ഏവരും കരുതി. എന്നാല്‍ സംഭവിച്ചത് നേരേ മറിച്ചായിരുന്നു. ചിരവൈരികളായ റയല്‍ മാഡ്രിഡ് സീസണിലെ രണ്ടാം എല്‍ക്ലാസികോയ്ക്ക് ഏപ്രില്‍ രണ്ടിന് ബാഴ്‌സയുടെ ന്യൂ കാമ്പ് സ്റ്റേഡിയത്തിലെത്തിയശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. റയലിന്റെ സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സ വന്‍ജയം നേടിയിരുന്നു. അതുകൊണ്ട് ന്യൂ കാമ്പിലും ഏവരും റയലിനെ കൂടുതല്‍ നാണകെട്ട തോല്‍വിയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മത്സരത്തിന്റെ ഫലം വന്നപ്പോള്‍ റയലിനു ജയം, ബാഴ്‌സയ്ക്കു തോല്‍വി. ഇതോടെ ബാഴ്‌സലോണയുടെ കഷ്ടകാലവും തുടങ്ങി.

അടുത്ത മത്സരങ്ങളില്‍ റയല്‍ സോസിദാദും വലന്‍സിയയും തോല്‍പ്പിച്ചു. അങ്ങനെ തുടര്‍ച്ചയായ മൂന്നു തോല്‍വി. മൂന്നു തോല്‍വികള്‍ ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തിനു വെല്ലുവിളിയായി. അതുവരെ കിരീട സ്വപ്നങ്ങള്‍ക്കു പുറത്തായിരുന്ന റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും കിരീടം മോഹിച്ചെത്തി. അത്‌ലറ്റിക്കോ മാഡ്രിഡും റയലും തുടര്‍ജയങ്ങളുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ മാറിമാറിവന്നു. അത്‌ലറ്റിക്കോ, ബാഴ്‌സയ്‌ക്കൊപ്പം പോയിന്റ് പങ്കിട്ട് രണ്ടാമതുണ്ടായിരുന്നു. ഇരുടീമുകളുടെ പോരാട്ടത്തിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ബാഴ്‌സലോണ മുന്നിലായിരുന്നുവെന്നു മാത്രം.

ആദ്യം മുതലുണ്ടായിരുന്ന ലീഡാണ് ബാഴ്‌സലോണയെ പോയിന്റ് പട്ടികയില്‍ താഴെയിറക്കാതിരുന്നത്. കഴിഞ്ഞ മത്സരത്തില്‍ ലെവന്റെയില്‍നിന്നും നേരിട്ട അപ്രതീക്ഷിത തോല്‍വി അത്‌ലറ്റിക്കോ മാഡ്രിഡിനെ മൂന്നാം സ്ഥാനക്കാരാക്കി. അത്‌ലറ്റിക്കോയ്ക്കു കിരീട പോരാട്ടത്തില്‍നിന്നു പിന്‍വലിയേണ്ടിയും വന്നു. റയലിനോടും സോസിദാദിനോടും വലാന്‍സിയയോടുമേറ്റ തോല്‍വിക്കുശേഷം ബാഴ്‌സലോണ കൂടുതല്‍ കരുത്തരായി തിരിച്ചെത്തി. ലൂയിസ് സുവാരസ്, ലയണല്‍ മെസി എന്നിവര്‍ ഗോളടിച്ചു കൂട്ടി ബാഴ്‌സയ്ക്കു വന്‍ ജയങ്ങള്‍ ഒരുക്കി.

ഈ സീസണ്‍ റയലിനു വിഷമമേറിയതായിരുന്നു ആദ്യമുണ്ടായിരുന്ന പരിശീലകന്‍ റാഫേല്‍ ബെനിറ്റ്‌സിനെ ഇടയ്ക്കുവച്ചു മാറ്റേണ്ടിവന്നു. സെവിയ്യയോടും ആദ്യ എല്‍ക്ലാസിക്കോയിലെ ബാഴ്‌സയോടുള്ള പരാജയവുമായിരുന്നു കാരണം. കൂടാതെ കോപ്പ ഡെല്‍ റേയില്‍ കാഡിസിനെതിരേ സസ്‌പെന്‍ഷനിലായിരുന്ന കളിക്കാരനെ കളിപ്പിച്ചതിനെത്തുടര്‍ന്ന് റയലിനെ ടൂര്‍ണമെന്റില്‍നിന്നുതന്നെ പുറത്താക്കി. ഇവയെല്ലാം ബെനിറ്റ്‌സിന്റെ പുറത്താക്കലിനു വഴിതെളിച്ചു. ഇതിനുശേഷം ക്ലബ്ബിന്റെ മുന്‍ മധ്യനിരതാരം സിനദിന്‍ സിദാനെ പരിശീലകനാക്കി. ഇതോടെ റയല്‍ ടീമിനാകെ ഉണര്‍വു കിട്ടിയതുപോലെയായി.

അത്‌ലറ്റികോ മാഡ്രിഡില്‍നിന്നു സ്വന്തം ഗ്രൗണ്ടില്‍ പരാജയപ്പെടേണ്ടിവന്നു. അതിനുശേഷം പതിനൊന്നു തുടര്‍ മത്സരങ്ങളില്‍ വിജയങ്ങളുമായി മുന്നേറി. തോല്‍വിയെ അഭിമുഖീകരിച്ച മത്സരങ്ങളില്‍ തിരിച്ചടിച്ച് വിജയങ്ങള്‍ നേടിയ മത്സരങ്ങളുമുണ്ടായിരുന്നു. പരിക്കില്‍നിന്നു പൂര്‍ണമായി മുക്തനായി താന്‍ മികച്ച ഫോമിലെന്ന് വലന്‍സിയയ്‌ക്കെതിരെ ജയിച്ച മത്സരത്തില്‍ രണ്ടു ഗോളടിച്ചു ക്രിസ്റ്റിയാനോ റൊണാള്‍ഡോ തെളിയിച്ചു കഴിഞ്ഞു. നിര്‍ണായക മത്സരങ്ങളില്‍ ഗാരത് ബെയ്ല്‍ പുറത്തെടുക്കുന്ന മികവും റയലിന് ആശ്വാസം പകരുന്നതാണ്.

ഇന്നത്തെ മത്സരത്തില്‍ ബാഴ്‌സ തോല്‍ക്കുകയും റയല്‍ സമനിലയിലാകുകയോ ചെയ്താലും കിരീടം ബാഴ്‌സയ്ക്കു ലഭിക്കും. രണ്ടു കൂട്ടര്‍ക്കും ഒരേ പോയിന്റായാലും ഗോള്‍ ശരാശരിയിലും രണ്ടു ടീമിന്റെ പോരാട്ടത്തിന്റെ അഗ്രഗേറ്റിലും (5-2) ബാഴ്‌സയാണ് മുന്നില്‍. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് സ്വന്തം സ്‌റ്റേഡിയത്തില്‍ സെല്‍റ്റ വിഗോയെ നേരിടുന്നുണ്ട്. അത്‌ലറ്റികോയ്ക്ക് 85 പോയിന്റുണ്ട്.

ഗോള്‍ വേട്ടയില്‍ സുവാരസ്

ഈ സീസണിലെ ഗോള്‍വേട്ടക്കാരുടെ പോരാട്ടവും ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലാണ്. ബാഴ്‌സലോണയുടെ സുവാരസ് 37 ഗോളുമായി ബഹുദൂരം മുന്നിലാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലീഗിന്റെ അവസാനം പരിക്കേറ്റതാണ് തിരിച്ചടിയായത്. 33 ഗോളാണ് റോണോയുടെ സമ്പാദ്യം. ലയണല്‍ മെസി മൂന്നാമതാണ്, 26 ഗോള്‍.

കിരീടം നേടിയാലും വിജയയാത്രയ്ക്കു ബാഴ്‌സയില്ല

ബാഴ്‌സലോണ: ലാലിഗയില്‍ ഗ്രനഡയെ തോല്പിച്ച് കിരീടം ചൂടിയാലും ബാഴ്‌സലോണ പതിവു ഘോഷയാത്ര നടത്തില്ല. സുരക്ഷാ ഭീഷണിയാണ് തെരുവിലെ ആഘോഷം ഒഴിവാക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍. യൂറോപ്പില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് അവസാനറൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. കോപ്പ ഡെല്‍റെ കപ്പ് 22ന് നടക്കുന്നതിനാല്‍ വലിയ തോതിലുള്ള ആഘോഷങ്ങള്‍ നടത്തുന്നത് താരങ്ങളെ ശാരീരികമായി തളര്‍ത്തുമെന്ന് ക്ലബ് അധികൃതര്‍ കരുതുന്നു.

യൂറോ കപ്പ്: ഫ്രഞ്ച് ടീമായി; ബെന്‍സെമയില്ല

പാരീസ്: അടുത്ത മാസം സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ കപ്പിനുള്ള ഫ്രാന്‍സിന്റെ 23 അംഗ ടീമിനെ കോച്ച് ദിദിയെ ദെഷാം പ്രഖ്യാപിച്ചു. തകര്‍പ്പന്‍ ഫോമിലുള്ള സ്‌ട്രൈക്കര്‍ അറ്റെം ബെന്‍ ആര്‍ഫ, പരിക്കേറ്റ മാത്യു ഡെബീച്ചി എന്നിവര്‍ ടീമിലില്ല. ബ്ലാക്ക്‌മെയിലിങ് വിവാദത്തിലുള്‍പ്പെട്ട റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരീം ബെന്‍സേമയ്ക്കും മാത്യു വാല്‍ബ്വേനയ്ക്കും ടീമിലിടം പിടിക്കാനായില്ല.

ലീസ്റ്റര്‍ സിറ്റിയുടെ താരങ്ങളായ എന്‍ഗൊളൊ കാന്റെ, വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ദിമിത്രി പയെ എന്നിവരെ 23 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ പത്തിന് റൊമാനിയയ്‌ക്കെതിരേയാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം.

Related posts