ബിസിനസും പൊളിഞ്ഞ് ഷറപ്പോവ

sp-sharappovaപാരീസ്: ഉത്തേജക മരുന്നു വിവാദം ഷറപ്പോവയെന്ന കായിക താരത്തിന്റെ പതനം മാത്രമല്ല, ഷറപ്പോവയെന്ന ബിസിനസുകാ രിയുടെ കൂടിയാണ്. ലോകത്തെ ഏറ്റവും സമ്പന്നയായ കായികതാരമായിരുന്നു മരിയ ഷറപ്പോവ. ലോകത്തെ മുന്‍നിര ബ്രാന്‍ഡുകള്‍ ഷറപ്പോവയുടെ പരസ്യകരാറിനു വേണ്ടി കാത്തു നിന്നിരുന്നു. എന്നാല്‍, ഉത്തേജക പരിശോധനയില്‍ ഷറപ്പോവ പരാജയപ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഷറപ്പോവയുമായുള്ള കരാറില്‍നിന്നു പ്രമുഖ ബ്രാന്‍ഡുകള്‍ പിന്‍മാറാന്‍ മത്സരിക്കുകയാണ്. ജനുവരിയില്‍ നടന്ന ഉത്തേജക മരുന്നു പരിശോധനയില്‍ നിരോധിക്കപ്പെട്ട മെല്‍ഡോണിയം എന്ന ഔഷധം ഷറപ്പോവ ഉപയോഗിച്ചതായി ലോക ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സി കണെ്ടത്തുകയായിരുന്നു. നാലുവര്‍ഷം വരെ വിലക്ക് ലഭിക്കാനുള്ള കുറ്റമാണ് ഷറപ്പോവയുടെ മേല്‍ ആരോപിച്ചിരിക്കുന്നത്.

പ്രമുഖ കായിക ഉപകരണ നിര്‍മാതാക്കളായ നൈക്കി ഒരു പതിറ്റാണ്ടു നീണ്ട ബന്ധമാണ് അവസാനിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ 2018 വരെ നൈക്കിക്ക് ഷറപ്പോവയുമായി കരാറുണ്ട്. അത് ഏതാണ്ട് അവസാനിച്ചതായി നൈക്കി വ്യക്തമാക്കി. 2010 ലാണ് എട്ടു വര്‍ഷത്തേക്കു കൂടി ഷറപ്പോവയുമായി നൈക്കി കരാര്‍ പുതുക്കിയത്. സ്വിസ് വാച്ച് നിര്‍മാതാക്കളായ ടാഗ് ഹോയറും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അവര്‍ക്കും ഷറപ്പോവയുമായുള്ള കരാറില്‍ നിന്നു പിന്‍മാറേണ്ടിവരും. മാറിയ സാഹചര്യത്തില്‍ കരാര്‍ ദീര്‍ഘിപ്പിക്കുന്നില്ലെന്നും ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്നും കമ്പനി അറിയിച്ചു.

ആഡംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയും സമാന അവസ്ഥയിലാണ്. 2013ല്‍ മൂന്നു വര്‍ഷത്തെ കരാറാണ് പോര്‍ഷെയും ഷറപ്പോവയുംതമ്മില്‍ ഒപ്പിട്ടത്. കാലാവധി തീരുന്നതോടെ കരാറില്‍ നിന്ന് പിന്‍മാറുകയല്ലാതെ മറ്റൊരു മാര്‍ഗവും നിലവില്‍ പോര്‍ഷെയുടെ മുന്നിലില്ല.

Related posts