ബിസിസിഐക്കു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

sp-bcciന്യൂഡല്‍ഹി: ജസ്റ്റീസ് ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനു (ബിസിസിഐ) സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രീം കോടതി നിര്‍ദേശങ്ങള്‍ ധിക്കരിക്കാന്‍ ബിസിസിഐയെ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബിസിസിഐക്കെതിരേ കര്‍ശന നടപടികളെടുക്കുമെന്നു കുറ്റപ്പെടുത്തിയ സുപ്രീം കോടതി ബിസിസിഐയുടെ പെരുമാറ്റം പ്രഭുക്കന്‍മാരുടെ പോലെയാണെന്നും നിരീക്ഷിച്ചു. നിയമങ്ങള്‍ക്ക് കീഴ്‌പ്പെട്ടില്ലെങ്കില്‍ ബിസിസിഐയെ വരച്ച വരയില്‍ നിര്‍ത്താന്‍ മറ്റു നടപടികള്‍ സ്വീകരിക്കും. ബിസിസിഐയില്‍ നിന്നും ധിക്കാരപരമായ പെരുമാറ്റം ഉണ്ടാകുമെന്നു കരുതിയില്ലെന്നും ചീഫ് ജസ്റ്റീസ് ടി.എസ് ഠാക്കൂര്‍ വ്യക്തമാക്കി.

സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ലോധ കമ്മിറ്റി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. തങ്ങള്‍ക്കു മാത്രമായി പ്രത്യേക നിയമങ്ങളാണെന്ന നിലപാടാണു ബിസിസിഐ സ്വീകരിക്കുന്നതെന്നും അത് തെറ്റാണെന്നും മാറാന്‍ തയ്യാറായില്ലെങ്കില്‍ കോടതിക്ക് നടപടികള്‍ എടുക്കേണ്ടിവരുമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. കേസ് ഒക്ടോബര്‍ ആറിനു വീണ്ടും പരിഗണിക്കും. ഇതിനു മുന്‍പായി ബിസിസിഐ കോടതിയില്‍ വിശദീകരണം നല്‍കണം.

ബിസിസിഐക്കെതിരെ കടുത്ത നിലപാടുകളാണ് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ എടുത്തത്, കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത ബിസിസിഐയിലെ അംഗങ്ങളെ പുറത്താക്കണമെന്ന് കമ്മിറ്റി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. 79 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 21നു നടന്ന ബിസിസിഐ വാര്‍ഷിക യോഗത്തിന്റെ മിനിട്ട്‌സ് ലോധ കമ്മിറ്റിക്കു കൈമാറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യോഗത്തിലെടുത്ത പല തീരുമാനങ്ങളും സുപ്രീം കോടതി നിര്‍ദേശങ്ങളുടെ ലംഘനമായിരുന്നെന്നും കുറ്റപ്പെടുത്തുന്നു.

അതേസമയം, ലോധ കമ്മിറ്റിയുടെ മിക്കവാറും നിര്‍ദേശങ്ങള്‍ ബിസിസിഐ പാലിക്കുന്നുണ്ടെന്നും ബാക്കിയുള്ളവ ക്രമേണ അനുസരിക്കാമെന്നും ബിസിസിഐയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ കോടതിയെ അറിയിച്ചു. ഐപിഎല്‍ വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐയെ ഉടച്ച് വാര്‍ക്കുന്നതിനായി 2013 ലാണ് സുപ്രീം കോടതി, മുന്‍ ചീഫ് ജസ്റ്റീസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയമിച്ചത്. ബിസിസിഐയില്‍ സമഗ്ര പരിഷ്ക്കരണം ലക്ഷ്യം വെച്ച് ലോധ കമ്മിറ്റി സമര്‍പ്പിച്ച പരിഷ്കാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബിസിസിഐ വിമുഖത കാണിക്കുന്നുവെന്നാണ് കമ്മിറ്റിയുടെ പരാതി.

പ്രസിഡന്റും ബിജെപി എംപിയുമായ അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍കെ അടക്കമുള്ളവരെ ബിസിസിഐയില്‍ നിന്ന് പുറത്താക്കണമെന്നാണ് കമ്മിറ്റി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റിയില്‍ മൂന്ന് അംഗങ്ങള്‍ മാത്രമെ ഉണ്ടാകാവുവെന്നും ഈ അംഗങ്ങള്‍ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരാവണമെന്നും ലോധ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു.

സെപ്തംബര്‍ 21ന് മുംബൈയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അഞ്ചു പേരെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള അവലോകനം മാത്രമെ ജനറല്‍ ബോഡിയില്‍ നടത്താവൂ എന്നും കമ്മിറ്റി വാര്‍ഷിക യോഗത്തിനു മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അതും ബിസിസിഐ ലംഘിച്ചിരുന്നു. പുതിയതായി നിയമനങ്ങളോ പരിഷ്കാരങ്ങളോ നടത്തിയാല്‍ അത് കോടതി അലക്ഷ്യമാകുമെന്നും ലോധ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

ജസ്റ്റീസ് ലോധ സമിതിയുടെ നിര്‍ദേശങ്ങള്‍ നിരാകരിച്ച് ബിസിസിഐ അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയെയും പുതിയ സെക്രട്ടറിയെയും തെരഞ്ഞെടുത്തിരുന്നു. സെലക്ഷന്‍ കമ്മിറ്റി മൂന്നംഗ പാനല്‍ ആയിരിക്കണം, എല്ലാവര്‍ക്കും ടെസ്റ്റ് മല്‍സരപരിചയം ഉണ്ടായിരിക്കണം എന്ന ലോധ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചാണ് ബിസിസിഐ അഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തത്. ഐപിഎല്‍ വാതുവയ്പ് വിവാദത്തെത്തുടര്‍ന്ന് ബിസിസിഐയെ ഉടച്ചു വാര്‍ക്കുന്നതിനായി 2013 ലാണ് സുപ്രീംകോടതി ജസ്റ്റീസ് ലോധ സമിതിയെ നിയമിച്ചത്.

Related posts