ബിസിസിഐ അഴിമതിയില്‍ മുങ്ങി: സുപ്രീംകോടതി

sp-bcciസ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിക്കറ്റ് മേഖല അടക്കിവാഴുന്ന ബിസിസിഐ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്രിക്കറ്റിന്റെ വികസനത്തിനു വേണ്ടി ബിസിസിഐ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, കോടികള്‍ കൈകാര്യം ചെയ്യുന്ന ബോര്‍ഡ് വെറും പരസ്പര സഹായ സംഘമായാണു പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. അഴിമതി മാത്രം ചെയ്യുന്ന അംഗങ്ങള്‍ കോടികള്‍ അന്യായമായി ചെലവാക്കിയതു സംബന്ധിച്ച് വിശദീകരണം തേടാന്‍ പോലും ബോര്‍ഡിനാവുന്നില്ല. സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് വിതരണത്തില്‍ പോലും യുക്തിരാഹിത്യവും ക്രമക്കേടുമാണെന്നു വിലയിരുത്തിയ കോടതി, ഈ രംഗത്തു പിന്നോക്കം നില്‍ക്കുന്ന 11 സംസ്ഥാനങ്ങള്‍ക്കു ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും കണെ്ടത്തി.

ബിസിസിഐയുടെ ഭരണരംഗത്ത് കൊണ്ടുവരേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച ജസ്റ്റീസ് ആര്‍.എം. ലോധ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു സംബന്ധിച്ച വാദം തുടരുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബിസിസിഐയുടെ ഫണ്ട് വിതരണങ്ങള്‍ ഉള്‍പ്പെട്ട കണക്കുകള്‍ പരിശോധിച്ചാണ് കോടതിയുടെ നടപടി. വോട്ടുകള്‍ക്കും മറ്റ് വഴിവിട്ട ബന്ധങ്ങള്‍ക്കുമായി അടുപ്പക്കാര്‍ക്കു വാരിക്കോരി വിതറിയ ബോര്‍ഡിനു മുമ്പില്‍ 11 സംസ്ഥാനങ്ങള്‍ എന്തെങ്കിലും സാമ്പത്തിക സഹായത്തിനായി യാചിക്കേണ്ടി വന്നത് ഏതു സാഹചര്യത്തിലാണെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.

എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കു പണം അനുവദിക്കാറുള്ളത്. മുഖം നോക്കി മാത്രമാണോ? അടുത്ത ആള്‍ക്കാര്‍ക്കു മാത്രം ഫണ്ട് വാരിക്കോരി കൊടുത്ത് അഴിമതി വളര്‍ത്തുകയാണോ ബിസിസിഐ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ലോധ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കാനാവില്ലെന്നും അത് ബോര്‍ഡിന്റെയും ക്രിക്കറ്റിന്റെയും ഭാവി വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിക്കുമെന്നുമുള്ള ബിസിസിഐയുടെ വാദത്തെയും കോടതി വിമര്‍ശിച്ചു.

സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റീസായിരുന്ന ആളിന്റെ അധ്യക്ഷതയിലുള്ള കമ്മീഷന്‍ നിര്‍ദേശങ്ങള്‍ തലതിരിഞ്ഞവയാണെന്നു എങ്ങനെ പറയാനാവും? പലതരത്തിലുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും തെളിവെടുപ്പുകളും നടത്തിയതിനു ശേഷമാണ് കമ്മീഷന്‍ അന്തിമ രൂപത്തിലെത്തിയത്.

ക്രമക്കേടു നടത്തിയവര്‍ക്കു പോലും വ്യാപകമായി പണം അനുവദിക്കുകയും അതേക്കുറിച്ചു മൗനം പാലിക്കുകയും ചെയ്തിട്ടുണെ്ടന്ന കണെ്ടത്തലാണ് ജസ്റ്റീസ് ലോധ കമ്മീഷന്‍ നടത്തിയിട്ടുള്ളത്. അഴിമതിക്കാരായി കണെ്ടത്തിയവരില്‍ നിന്ന് ഒരു വിശദീകരണം പോലും തേടിയിട്ടില്ല. ഈ വിഷയത്തില്‍ എന്തെങ്കിലും നടപടികള്‍ ബോര്‍ഡ് സ്വീകരിച്ചിട്ടുണേ്ടായെന്നും ബിസിസിഐയോടു കോടതി ചോദിച്ചു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related posts