ബീവറേജുകള്‍ ഉള്‍പ്പടെ നിരവധി കടകളില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍

ekm-arrestചിറ്റൂര്‍: കേരളത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നാഗര്‍കോവില്‍ മാര്‍ത്താണ്ഡം രാജവീഥി രാജശേഖരന്റെ മകന്‍ സന്തോഷ് എന്ന തിരുപ്പതി സന്തോഷ് എന്ന രമേഷ് (26) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അണിക്കോട്ടില്‍ മോഷണശ്രമത്തിനിടെയാണ് പിടിയിലായത്. കൂടുതല്‍ ചോദ്യം ചെയ്തതിലാണ് വിവിധ മോഷണവിവരങ്ങള്‍ പുറത്തുവന്നത്.

2015ല്‍ ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ ബീവറേജസ് ഔട്ട്‌ലെറ്റിലെ മദ്യവും സമീപത്തെ കെട്ടിടത്തില്‍നിന്നും എല്‍സിഡി പ്രൊജക്ടറും കവര്‍ന്നിട്ടുണ്ട്. തൃശൂര്‍ ഇക്കണ്ടവാര്യര്‍ റോഡില്‍ ടൈറ്റന്‍ ഷോറൂം, ആലുവ തായിക്കാട്ടുകര എസ്ബിടി ബാങ്ക്, എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപം കേരള ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഏലംകുളം കണ്ണന്‍ കണ്‍സള്‍ട്ടന്‍സി, മാമംഗലത്ത് ഹൗസിംഗ് ഡവലപ്‌മെന്റ് ഓഫീസ്, എംജി റോഡില്‍ ലൂയിഫിലിപ് ഷോറൂം എന്നിവിടങ്ങളില്‍ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.

ഷൊര്‍ണൂരില്‍ നിന്നും കവര്‍ന്ന എല്‍സിഡി പ്രൊജക്ടര്‍ പ്രതിയില്‍നിന്നും കണ്ടെടുത്തു. 2014ല്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ട്രെയിനില്‍ സഞ്ചരിച്ച് പട്ടണങ്ങളില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ പതിവ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ എടിഎം കവര്‍ച്ചകളില്‍ രമേഷിനെതിരേ കേസുണ്ട്. ചിറ്റൂര്‍ സിഐ കെ.എം. ബിജു, എസ്‌ഐ ബഷീര്‍.സി. ചിറയ്ക്കല്‍, എസ്‌സിപിഒമാരായ ജേക്കബ്, നസീറലി, സിപിഒമാരായ വിനോദ്, സന്തോഷ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.

Related posts