ബോംബുകളും ആയുധങ്ങളുമായി മൂന്നംഗ സംഘം പിടിയില്‍

KNR-ARREST-VADIVALമട്ടന്നൂര്‍: വെളിയമ്പ്രയില്‍ നിന്നു ബോംബുകളും ആയുധങ്ങളുമായി മൂന്നുപേരെ രണ്ടു ബൈക്ക് സഹിതം ഇന്നലെ മട്ടന്നൂര്‍ പോലീസ് പിടികൂടി.    ഇവരെ ചോദ്യം ചെയ്തു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശിവപുരം സ്വദേശിയായ പ്രദീപനെ ഇന്നു രാവിലെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമാണെന്ന് പോലീസ് പറഞ്ഞു. കേസില്‍ ആകെ ഏഴു പ്രതികളാണ്. ഇനി മൂന്നുപേരെയും കൂടി പിടികൂടാനുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നു ഇന്നലെ രാവിലെ ആറോയോടെ മട്ടന്നൂര്‍ എസ്‌ഐ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചാവശേരി 19ാം മൈല്‍-പഴശി ഡാം റോഡില്‍ കൊട്ടാരത്തിനു സമീപംവച്ചു വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു മൂന്നംഗസംഘം പിടിയിലായത്.

കൂത്തുപറമ്പ് ആമ്പിലാട്ടെ ദേവികൃഷ്ണയില്‍ പി.നിഖില്‍, റിന്‍ഷ നിവാസില്‍  ടി.കെ.റിജില്‍ രാജ്, മാങ്ങാട്ടിടം അയ്യപ്പന്‍തോട്ടിലെ ഹിരണ്‍ നിവാസില്‍ അനിരുദ്ധ് ദാസ് എന്നിവരെയാണു പോലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു രണ്ടു വാള്‍, രണ്ടു സ്റ്റീല്‍ ബോംബ്, രണ്ടു ഇരുമ്പ് തണ്ട്, ഒരു നഞ്ചക്ക്, രണ്ടു ബോട്ടല്‍ കുരുമുളക് സ്‌പ്രേ എന്നിവ പിടിച്ചെടുത്തു. മുന്നുപേരുടെയും ഷര്‍ട്ടിനുളളിലും ബൈക്കിനുളളിലും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ബോംബുകളും ആയുധങ്ങളും. വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ടു സംഘം ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. സംഘമെത്തിയ ബൈക്കുകളുടെ നമ്പര്‍ പ്ലെയ്റ്റ് സ്റ്റിക്കര്‍ ഉപയോഗിച്ചു മറച്ച നിലയിലും ഒടിച്ചുവച്ച നിലയിലുമായിരുന്നു.

രാവിലെ വെളിയമ്പ്രയില്‍ നിന്നു മട്ടന്നൂരിലേക്കു പുറപ്പെടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശിവപുരം പടുപാറയിലെ രാജേഷിനെ ആക്രമിക്കാന്‍ എത്തിയതാണെന്നാണു പിടിയിലായവര്‍ മൊഴി നല്‍കിയത്. പിടിയിലായ ഒരാളുടെ സഹോദരിയെ ശല്യം ചെയ്യുന്നതു ചോദ്യം ചെയ്യാനാണ് എത്തിയതെന്നും സംഘം പോലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 17 ന് ബസ് കണ്ടക്ടറായ രാജേഷിന്റെ നാടായ ശിവപുരത്തു സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പ്രശ്‌നത്തില്‍ സിപിഎം പ്രവര്‍ത്തകനു പരിക്കേറ്റിരുന്നു. സംഘര്‍ഷവുമായും സംഘത്തിനു ബന്ധമുളളതായി വിവരം ലഭിച്ചതായി എസ് ഐ എം.പി.വിനീഷ് കുമാര്‍ പറഞ്ഞു. പോലീസ് പിടിയായവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണുസൂചന.

കൂത്തുപറമ്പ് സിഐ പ്രേംസദനെ ആക്രമിച്ചതുള്‍പ്പെടെ ആറു കേസുകളില്‍ പ്രതിയാണു പിടിയിലായ അനിരുദ്ധ് ദാസ്. ഇന്നലെ രാവിലെ ആറിനു പുറപ്പെടുന്ന ബസ് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയാണു പ്രതികളുടെ ലക്ഷ്യമെന്നാണു പോലീസ് നിഗമനം. ബോംബും ആയുധങ്ങളും പുതിയതായതിനാല്‍ ഇവ എവിടെ നിന്നു നിര്‍മിച്ചതാണെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പിടികൂടിയ ബോംബുകള്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്കാഡ് നിര്‍വീര്യമാക്കി. മട്ടന്നൂര്‍ സിഐയുടെ ചുമതലയുളള എന്‍.സുനില്‍കുമാറും സംഘവും പ്രതികളെ ചോദ്യം ചെയ്തു. മൂന്നു പേരെയും ഇന്നുപുലര്‍ച്ചെ മട്ടന്നൂര്‍ കോടതിയുടെ ചുമതലയുളള പയ്യന്നൂര്‍ ഒന്നാം ക്ലാസ്  മജിസിട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Related posts