ടെസ്റ്റ് ക്രിക്കറ്റിൽ വീണ്ടും പേസ് ബൗളിംഗ് വസന്തം. ബോക്സിംഗ് ഡേയിൽ ആരംഭിച്ച മെൽബൺ, ക്രൈസ്റ്റ്ചർച്ച്, സെഞ്ചുറിയൻ ടെസ്റ്റുകളിൽ ഫാസ്റ്റ് ബൗളർമാർ തകർത്താടുകയാണ്. എഴുപതുകളിലെയും എൺപതുകളിലെയും പേസ് ബൗളിംഗ് സുവർണകാലത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. മുൻനിര സ്പിൻ ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്നതാണ് ഈ ടെസ്റ്റുകളിലെ സവിശേഷത.
മെൽബണിൽ ഓസ്ട്രേലിയയെ 151ലേക്കു ചുരുട്ടിക്കെട്ടിയത് ആറു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ്. രണ്ടു ബാറ്റ്സ്മാന്മാരെ പൂജ്യത്തിനാണു ബുംറ പവലിയനിലേക്കു മടക്കിയത്. ഈ വർഷം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ബുംറ ഒന്പതു ടെസ്റ്റിൽ 45 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് അതേ നാണയത്തിലാണു ഓസീസ് ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് മറുപടി നല്കിയത്.
ഒന്നാം ഇന്നിംഗ്സിലെ സെഞ്ചുറിക്കാരൻ ചേതേശ്വർ പൂജാരയെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും പൂജ്യത്തിനു മടക്കിയ കമ്മിൻസ് നാലു വിക്കറ്റ് വീഴ്ത്തി. ഈ വർഷം എട്ടു ടെസ്റ്റുകളിൽ 42 വിക്കറ്റാണ് കമ്മിൻസിന്റെ നേട്ടം. അഡ്ലെയ്ഡിലും പെർത്തിലും എട്ട് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണിന് ഇതുവരെ വീണ 15 ഇന്ത്യൻ വിക്കറ്റുകളിൽ ഒന്നു മാത്രമാണു സ്വന്തമാക്കാനായത്.
സെഞ്ചുറിയനിൽ ദയാദാക്ഷിണ്യമില്ലാത്ത ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിൽ മൂന്നാം ദിനംതന്നെ മത്സരം അവസാനിച്ചു. ആറു വിക്കറ്റിനാണു പാക്കിസ്ഥാനെ ആതിഥേയർ തകർത്തുവിട്ടത്. രണ്ടിന്നിംഗ്സുകളിലുമായി പതിനൊന്ന് വിക്കറ്റ് വീഴ്ത്തിയ ഡ്യൂവെൻ ഒലിവിയറാണ് പാക്കിസ്ഥാന്റെ അന്തകനായത്. താരത്തിന്റെ ആറാം ടെസ്റ്റാണിത്. കഗിസോ റബാഡ ആറു വിക്കറ്റ് വീഴ്ത്തി.
നാലു പാക് ബാറ്റ്സ്മാന്മാരെ ഒലിവിയറും രണ്ടു പേരെ റബാഡയും പൂജ്യത്തിനു പുറത്താക്കി. ഈ വർഷം പത്ത് ടെസ്റ്റുകളിൽ 52 വിക്കറ്റ് വീഴ്ത്തിയ റബാഡയാണു വിക്കറ്റ്വേട്ടക്കാരിൽ മുന്നിലുള്ളയാൾ. ഫോമിലുള്ള സ്പിന്നർ കേശവ് മഹാരാജ് വിക്കറ്റില്ലാതെ മടങ്ങി.
പാക്കിസ്ഥാന്റെ ലോകോത്തര സ്പിന്നർ യാസിർ ഷാ ഒരേയൊരു വിക്കറ്റാണു നേടിയത്. പരാജയത്തിനിടയിലും പാക് പേസർമാർ തലയുയർത്തി നിന്നു. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 223ന് ഒതുക്കിയത് പാക് പേസർമാരായ മുഹമ്മദ് അമീർ(4 വിക്കറ്റ്), ഹസൻ അലി(രണ്ട് വിക്കറ്റ്), ഷഹീൻ ഷാ അഫ്രീദി(നാല് വിക്കറ്റ്) എന്നിവരായിരുന്നു.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാപ് ഡുപ്ലസിയെ രണ്ട് ഇന്നിംഗ്സിലും അഫ്രീദി പൂജ്യത്തിനാണു മടക്കിയത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദും രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിനാണു പുറത്തായത്.
ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയെ എറിഞ്ഞിട്ടത് ന്യൂസിലൻഡ് പേസ് ബൗളർമാരായ ടിം സൗത്തിയും(മൂന്നു വിക്കറ്റ്) ട്രെന്റ് ബോൾട്ടും (ആറു വിക്കറ്റ്) ആണ്. മുൻനിര സൗത്തി തകർത്തപ്പോൾ വാലറ്റം ബോൾട്ട് പിഴുതെറിഞ്ഞു. ടെസ്റ്റിൽ ഇതുവരെ അഞ്ചു ബാറ്റ്സ്മാന്മാരെയാണു ബോൾട്ട് പൂജ്യത്തിനു വീഴ്ത്തിയത്.
660 റൺസിന്റെ അപ്രാപ്യമായ ലക്ഷ്യം പിന്തുടരുന്ന ലങ്കയ്ക്ക് രണ്ട് ബാറ്റ്സ്മാന്മാരെ നഷ്ടമായിക്കഴിഞ്ഞു. സൗത്തിയും ബോൾട്ടും ഓരോ വിക്കറ്റ് വീഴ്ത്തി. ന്യൂസിലൻഡിനെ ഒന്നാം ഇന്നിംഗ്സിൽ ഒതുക്കിയത് കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത ശ്രീലങ്കൻ പേസർ സുരംഗ ലാക്മലാണ്(5-54). 54 ടെസ്റ്റുകളിൽ ലാക്മലിന്റെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിതെന്നാണു ശ്രദ്ധേയം.
ബിജോ മാത്യു