ബോട്ട് മുങ്ങി കടലില്‍ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

boatകണ്ണൂര്‍: തലായി ഹാര്‍ബറില്‍നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് മറിഞ്ഞു കടലില്‍ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട് സ്വദേശികളായ ദിനേശന്‍ (42), സന്ദീപ് (35), മാട്ടൂല്‍ സൗത്ത് സ്വദേശി ബാലകൃഷ്ണന്‍ (32), തലായി സ്വദേശി ബാബു, തമിഴ്‌നാട് സ്വദേശി എന്നിവരെയാണു മത്സ്യത്തൊഴിലാളികളും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ചേര്‍ന്നു കരയ്‌ക്കെത്തിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തലായി ഹാര്‍ബറില്‍നിന്നു 10 മീറ്റര്‍ അകലെ കണ്ണൂര്‍ സിറ്റി സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള നാദിയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ബോട്ടിലെ എന്‍ജിന്റെ ഭാഗത്തു വെള്ളം കയറുന്നതു തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഉടമ നാസറിനെ തൊഴിലാളികള്‍ വിവരമറിയിച്ചു. നാസര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സി പോള്‍ എന്ന ബോട്ടിന്റെ ഉടമ ഹംസയും തൊഴിലാളികളായ സുലൈമാന്‍, കുഞ്ഞിമുഹമ്മദ്, പ്രദീപന്‍ എന്നിവരും സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും ബോട്ട് പൂര്‍ണമായും മുങ്ങിത്താഴ്ന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികളും ധൈര്യം കൈവിടാതെ ബോട്ടിലുണ്ടായിരുന്ന ബാരലുകളില്‍ പിടിച്ചുനിന്നതിനാലാണു രക്ഷപ്പെട്ടത്.

പുലര്‍ച്ചെ 3.45 ഓടെയാണു ബാരലില്‍ അള്ളിപ്പിടിച്ചു കിടന്ന അഞ്ച് തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്. പുലര്‍ച്ചെ അഞ്ചോടെ തലായി ഹാര്‍ബറില്‍ എത്തിലെത്തിച്ച അഞ്ച് പേരെയും തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു വിധേയരാക്കി. വിവരമറിഞ്ഞു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ വി.ഡി. ബാബു, ഹവില്‍ദാര്‍ ഷിനില്‍ വടക്കേക്കണ്ടി, സിവില്‍ പോലീസ് ഓഫീസര്‍ സമീറലി, ഫിഷറീസിലെ ജോസഫ് എന്നീ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി. തലശേരി ഫയര്‍ഫോഴ്‌സുമായി ബന്ധപ്പെട്ട് ആംബുലന്‍സും മറ്റു സജ്ജീകരണങ്ങളും തലായ് ഹാര്‍ബറില്‍ എത്തിച്ചതിനാല്‍ രക്ഷപ്പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞു.

Related posts