ബ്രൂസല്ലോസിസ് രോഗം: പശുക്കളുടെ ദയാവധത്തിന് പ്രത്യേക ടീമായി

cow maionമണ്ണാര്‍ക്കാട്: വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണകേന്ദ്രത്തില്‍ ബ്രൂസല്ലോസിസ് രോഗബാധയുള്ള  പശുക്കളുടെ ദയാവധത്തിന് പ്രത്യേക ടീം രൂപീകരിച്ചു. ഫാം മൈക്രോബയോളജി മേധാവി ഡോ. മിനിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തില്‍ രണ്ടുമാസത്തിനുള്ളില്‍ രോഗബാധിതരായ 90 പശുക്കളുടെയും ദയാവധം നടത്താനാകുമെന്നാണ് കണക്കൂകൂട്ടുന്നത്.

ഫാമില്‍ വച്ച് പരിശോധന നടത്തി പ്രത്യേക കവചിത വാഹനത്തിലാക്കി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് മണ്ണുത്തിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു കൊണ്ടുപോകും.ഇവിടെ മരുന്നു കുത്തിവച്ചാണ് ദയാവധം നടപ്പാക്കുക. ഇവയെ പൂര്‍ണമായും അണുവിമുക്തമാക്കുന്നതിനായി കൊന്ന കന്നുകാലിയെ മെഷീനില്‍ പൊടിച്ച് ജൈവവളമാക്കും.

പശു, എരുമ, കാള, പശുക്കുട്ടികള്‍ എന്നിങ്ങനെയുള്ളവയെയാണ് ദയാവധത്തിനു വിധേയമാക്കുക. ശേഷിക്കുന്ന മുന്നൂറോളം കന്നുകാലികളെ രോഗത്തില്‍നിന്നും രക്ഷിക്കുന്നതിനാണ് ദയാവധം നടത്തുന്നത്. ഗര്‍ഭധാരണം നടക്കാതിരിക്കല്‍, ക്ഷീണം, അലസത എന്നിവയാണ് പ്രധാന രോഗലക്ഷണം. രോഗബാധ തിരുവിഴാംകുന്നിലെ പാല്‍വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. പാല്‍ വേണ്ടതോതില്‍ വിപണനം ചെയ്യുന്നില്ലെന്നും പറയപ്പെടുന്നു. ഈയാഴ്ച തന്നെ ദയാവധത്തിനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related posts