ഭക്തിയുടെ നിറവില്‍ ഇരുപത്തേഴാം രാവ് ഇന്ന്

RAMSANNILAVUറസാക് കേച്ചേരി
വിശുദ്ധ റംസാന്‍ അവസാന പത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഇരുപത്തേഴാം രാവ് ഇന്ന്. റംസാന്‍ വിടവാങ്ങലിനു മുന്നേയുള്ള അവസാനത്തെ വെള്ളിയാഴ്ചയും ഇന്നാണ്. ഈ ദിനത്തെ വരവേല്‍ക്കാന്‍ പള്ളികളിലും ഭവനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  വ്രതാനുഷ്ഠാനങ്ങളിലൂടെ കൈവന്ന വിശുദ്ധിയെ ജീവിതത്തില്‍ പകര്‍ത്തിക്കാട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മഹല്ല് കമ്മിറ്റികളും സംഘടനകളും വ്യക്തികളും നേതൃത്വം നല്‍കുന്നത്. അവസാനത്തെ വെള്ളിയാഴ്ചയുടെ അനുഗ്രഹം ഏറ്റുവാങ്ങാനും ഖത്തീബുമാരുടെ നേതൃത്വത്തിലുള്ള ജുമുഅ നമസ്കാരത്തിലും ഖുത്ബയിലും പങ്കെടുക്കുവാനും വിശ്വാസികള്‍ നേരത്തെ പള്ളികളിലെത്തി.

വിശുദ്ധ ഖുര്‍ആനിന്റെ അവതരണം നടന്നു എന്നതും അനുഗ്രഹീത രാത്രിയായ ലൈലത്തുല്‍ ഖദ്‌റിന്റെ പ്രതീക്ഷയും ഇരുപത്തേഴാം രാവിനെ ശ്രേഷ്ഠ  മാക്കുന്നു.ആയിരം മാസങ്ങളുടെ  ആരാധനാപുണ്യം ഒരു രാത്രികൊണ്ട് നല്‍കുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്നത്. റംസാന്‍ അവസാന പത്തിലെ ഒറ്റയായ രാവുകളിലാണെങ്കിലും ഇരുപത്തേഴാം രാവിലാണ് അതിനു ഏറ്റവും സാധ്യതയെന്നാണ് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ജീവിത ക്രമീകരണങ്ങളില്‍ ഇസ്്‌ലാം ലക്ഷ്യമിടുന്ന സഹജീവി കാരുണ്യത്തേയും ദാനധര്‍മാനുഷ്ഠാനങ്ങളേയും നിദാനപ്പെടുത്തിയാണ് വ്യക്തികളും സംഘടനകളും ഇരുപത്തേഴാം രാവില്‍ സക്കാത്ത് ദാനം നടത്തുന്നത്.

സക്കാത്ത് സ്വീകരിക്കുന്നതിനു സ്ത്രീകളും പുരുഷന്മാരും കുട്ടികളും രാവിലെ തന്നെ യാത്ര ആരംഭിച്ചു. ഇരുപത്തേഴാം രാവിന്റേയും അവസാനത്തെ വെള്ളിയാഴ്ചയുടേയും മഹത്വമുള്‍ക്കൊണ്ട് നോമ്പുതുറയ്ക്കും തറാവീഹ് നമസ്കാരത്തിനും ശേഷം വിശ്വാസികള്‍ ആരാധന പെരുപ്പിച്ച് ഇഅ്ത്തിക്കാഫ് ഇരിക്കും. ഉള്ളുരുകി പ്രാര്‍ഥിച്ച് പാപമോചനത്തിനായി തൗഖ ചെയ്യും. തസ്ബീഹ്് നമസ്കാരങ്ങളും നടക്കും. ഖബറിടങ്ങള്‍ സന്ദര്‍ശിക്കല്‍, സമൂഹ നോമ്പുതുറയിലും കൂട്ട പ്രാര്‍ഥനയിലും പങ്കുചേരല്‍ എന്നിവയും ഉണ്ടായിരിക്കും.

Related posts