മങ്കടയിലെ സദാചാരക്കൊല: മുങ്ങിയ പ്രതികള്‍ വലയില്‍

knr-moral-policeപെരിന്തല്‍മണ്ണ: മങ്കടയിലെ സദാചാരക്കൊല കേസിലെ രണ്ടു പേരെ കൂടി പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം അറസ്റ്റിലായ നാലു പേര്‍ക്കു പുറമെ     ഒളിവില്‍ പോയ രണ്ടു പേരെയാണ് പെരിന്തല്‍മണ്ണ സിഐ എ.എം സിദീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തിയേക്കാം. കൊലപാതകത്തില്‍ നേരിട്ടു ബന്ധമുള്ളവരാണ് ഇവരെന്നാണ് കരുതുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പോലീസ് സ്ഥീകരിച്ചിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ  മങ്കട കൂട്ടില്‍ പ്രദേശത്ത് സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റു പള്ളിപ്പടിയിലെ കുന്നശേരി നസീര്‍ ഹുസൈന്‍ (41) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ നാലുപേരെ പിറ്റേന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. മങ്കട കൂട്ടില്‍ സ്വദേശികളായ നായിക്കുത്ത് അബ്ദുള്‍ നാസര്‍(36),പട്ടിക്കുത്ത് അബ്ദുള്‍ ഗഫൂര്‍(48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ്(30), നായിക്കുത്ത് ഷറഫുദീന്‍(29) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.ടി.ബാലന്റെ നേതൃത്വത്തില്‍ സിഐയും സംഘവും അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇവര്‍ റിമാന്‍ഡിലാണ്. സംഭവത്തിനുശേഷം  ഒളിവില്‍ പോയവരെ കണ്ടെത്താനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിരുന്നു. തുടര്‍ന്നു സിഐയും സംഘവും വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു.
മൂന്നു സംഘങ്ങളായിരുന്നു അന്വേഷണം.

കര്‍ണാടകയിലെത്തിയ ആക്രമി സംഘം പിന്നീട് തമിഴ്‌നാട്ടിലെത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു. അവിടെ നിന്നാണ് പോലീസ് ഇവരെ പിടികൂടിയതായുള്ള വിവരം. നസീര്‍ ഹുസൈന്‍ മര്‍ദനമേറ്റു മരിച്ചതിനെത്തുടര്‍ന്നു സംഭവ സ്ഥലത്തുണ്ടായിരുന്നവരെയും അയല്‍വാസികളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചത്. പ്രദേശത്ത് തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീട്ടില്‍ നിന്നാണ് നസീര്‍ ഹുസൈനെ സദാചാര ഗുണ്ടകള്‍  പിടികൂടിയത്.

തുടര്‍ന്നു വടികൊണ്ടടിച്ചും ചവിട്ടിയും കുത്തിയും നസീറിന്റെ ബോധം പോകും വരെ മര്‍ദിച്ച സംഘം നസീര്‍ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളെ അനുവദിച്ചത്. സ്ത്രീയുടെ ബന്ധുക്കളടക്ക മുളളവര്‍ നിരീക്ഷണത്തിലാ ണെന്ന് പോലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം നസീര്‍ കൊല്ലപ്പെട്ട വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറക്ക് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്നും സിഐ അറിയിച്ചു.

Related posts