മഞ്ഞുപെയ്തിറങ്ങുന്ന പൊന്മുടിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം

TVM-PONMUDIസജികുമാര്‍ കുന്നുവിള
വിതുര:  കടുത്ത വേനലില്‍ ആശ്വാസം കണ്ടെത്താന്‍ മഞ്ഞിന്റെ തണുപ്പും,കാട്ടാറിന്റെ കുളിരും ആസ്വദി ക്കാന്‍ പ്രതിദിനം പൊന്മുടിയിലെത്തുന്നത്  നൂറുകണക്കിന് സന്ദര്‍ശകര്‍.നാട്ടിലെ പൊള്ളുന്ന ചൂടിനിടയില്‍ ലഭിക്കുന്ന മലമുകളിലെ തണുപ്പുതന്നെയാണ് കുടുംബങ്ങളെ  പൊന്‍മുടിയി ലേക്കാകര്‍ഷിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 610. മീറ്റര്‍ ഉയരത്തില്‍ക്കിടക്കുന്ന ഹില്‍ട്ടോപ്പ് ടൂറിസ്റ്റ് സെന്ററാണ് പൊന്‍മുടി. കടലോരത്തുനിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഹൈറേഞ്ചിലെത്താവുന്ന ലോകത്തെ അപൂര്‍വ്വം ടൂറിസ്റ്റ് കേന്ദ്രംകൂടിയാണ് പൊന്‍മുടി .

കല്ലാറിലെ ഉരുളന്‍ കല്ലുകളില്‍ നിന്നുമാണ് പൊന്‍മുടിയുടെ സൗന്ദര്യം തുടങ്ങുന്നത്. വിതുര ആനപ്പാറ കഴിഞ്ഞുള്ള കല്ലാറിലെ കാട്ടരുവികളാണ് പൊന്‍മുടിയുടെ പ്രവേശനകവാടം. പശ്ചിമഘട്ട മലനിരകളില്‍ നിബിഡ വനസൗന്ദര്യംആസ്വദിക്കാവുന്ന മനോഹരമായ കാടും പൊന്‍മുടിതന്നെ. മലദൈവങ്ങള്‍ പൊന്ന് സൂക്ഷിക്കുന്ന മലയെന്ന അര്‍ത്ഥത്തിലാണ് പഴമക്കാര്‍ ഈ കുന്നുകള്‍ക്ക് പൊന്‍മുടി എന്നപേര് നല്‍കിയെതാണ് വിശ്വാസം.

കാട്ടരുവികളും മലമടക്കുകളും പിന്നിട്ട് 22 ഹെയര്‍പിന്നുകള്‍ കടന്ന് ചെന്നെത്തുന്ന പാറക്കൂവും പുല്‍മേടും മനസിന് നല്‍കുന്ന ആനന്ദം ചെറുതല്ല. സീതകുളിച്ച കുളം കണ്ടശേഷം,കുന്നിന്‍ മുകളിലെ വാച്ച് ടവ്വറില്‍ നിന്നാല്‍ മാനംമുട്ടുന്ന സൗന്ദര്യം ആസ്വദിക്കാം. പുലര്‍കാലത്തില്‍ ഇളംകാറ്റില്‍ ആടുന്ന കാറ്റാടിമരങ്ങളും, മദ്ധ്യാന്നത്തിലെത്തുന്ന കോടമഞ്ഞും സഞ്ചാരിയുടെ മനസും ശരീരവുംതണുപ്പിക്കും. അവധിക്കാലത്തിന്റെ തണുപ്പു നുകരാന്‍ രാവിലെ മുതല്‍ തന്നെ സ്വദേശികളും,വിദേശികളുമായി നൂറ്കണക്കിന് സന്ദര്‍ശകരാണ് സഹ്യന്റെ മടിത്തട്ടിലേക്ക് കുന്നു കയറുന്നത്.

വേനല്‍ക്കാല അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ കുടുംബസമേതമുള്ള സംഘങ്ങളാണ് ഇപ്പോള്‍ അധികവും പൊന്മുടിയിലെത്തുന്നത്. സുരക്ഷിതമായ സന്ദര്‍ശനത്തിന് അവസരമൊരുക്കാനായി പൊന്‍മുടിയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്  . കല്ലാറിലും, പൊന്‍മുടിഅപ്പറിലും വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ ഉണ്ട്. മദ്യവും, പ്ലാസ്റ്റിക്കും ഇവിടെ തടയും. രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവേശനം അനുവദിക്കും. പൊന്മുടിയുടെ സൗന്ദര്യം നുകര്‍ന്ന് മനസും ശരീരവും തണുപ്പിച്ചു സന്തോഷപൂര്‍വമാണ് സന്ദര്‍ശകര്‍ മടങ്ങുന്നത്.

Related posts