മട്ടുപ്പാവിലെ നൂറുമേനിയുടെ വെണ്ട കൃഷി

EKM-VENDAവൈപ്പിന്‍: ടെറസ് കൃഷിയില്‍ വെണ്ടക്കക്ക് നല്ല ഭാവിയുണ്ടെന്നാണ് എടവനക്കാട് അണിയിലിലെ ജൈവ കര്‍ഷകയായ സുല്‍ഫത്ത് പറയുന്നത്. പരീക്ഷണമെന്നോണം ഇത്തിരിപ്പോന്ന  ടെറസിനു മുകളില്‍ വിവിധ ഇനത്തിലുള്ള 400 വെണ്ടത്തൈകള്‍ നട്ടുപിടിപ്പിച്ച് വിജയം കൈവരിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ വീട്ടമ്മയുടെ പ്രതികരണം.   നാടന്‍ ഇനങ്ങളായ അര്‍ക്ക, അനാമിക, ആനക്കൊമ്പന്‍, ചുവപ്പന്‍ എന്നിങ്ങനെയുള്ള  വിവിധ തരത്തിലുള്ള വെണ്ടത്തൈകള്‍ ഗ്രോബാഗിലാണ്  നട്ടു പിടിപ്പിച്ചിരിക്കുന്നത്. അധികം ഉയരം വെക്കാത്ത ഇനങ്ങളില്‍പെട്ട  വെണ്ടകള്‍ നട്ട് ഒരുമാസം തികഞ്ഞപ്പോള്‍ മുതല്‍ വിളവെടുപ്പു തുടങ്ങി.  ഉപയോഗിക്കുന്ന വളവും, കീടനാശിനികളും എല്ലാം ജൈവം തന്നെയാണ്.

ടെറസില്‍ നട്ടുപിടിപ്പിക്കുന്ന വെണ്ടകള്‍ മൂന്നോ നാലോ മാസം മാത്രമെ കായ്ഫലം തരുകയുള്ളുവത്രേ. എന്നാല്‍ താഴെ നിലത്ത് നട്ടുപിടിപ്പിക്കുന്ന ചിലയിനം  വെണ്ടകള്‍ ഒരു വര്‍ഷം മുഴുവനും വിളവു തരും. കഴിഞ്ഞവര്‍ഷം മഴമറക്ക് കീഴെ വിവിധ ഇനം പടവലം കൃഷിചെയ്ത് വന്‍ വിജയം നേടിയ ഈ  വീട്ടമ്മ ടെറസ് കൃഷി കൂടാതെ പറമ്പിലും വിവിധകൃഷികളുണ്ട്. 60 സെന്റ് പാട്ടത്തിനെടുത്ത സ്ഥലത്തും വീട്ടുവളപ്പിലെ 25  ഓളം സെന്റിലുമായിട്ടാണ് കൃഷികള്‍. ഇതില്‍ 20 സെന്റോളം സ്ഥലത്ത് ഇപ്പോള്‍ കരനെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്. വേറൊരാളുടെ സഹായമില്ലതെ തന്നെ കുഴിയെടുത്തും കണ്ണികൂട്ടിയും, ഗ്രോബാഗ് നിറച്ചും  കപ്പ, വാഴ, ചേന, ചേമ്പ്, എന്നിവയും വിവിധ പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യുന്നുണ്ട്.

മരക്കച്ചവടക്കാനായ ഭര്‍ത്താവ് മൊയ്തീന്‍ വല്ലാത്ത തിരക്കിനിടയിലും വല്ലപ്പോഴുമൊക്കെ സഹായിക്കുന്ന തൊഴിച്ചാല്‍ പിന്നെയെല്ലാം ഈ വീട്ടമ്മയുടെ  കായികാധ്വാനമാണ്.  ജൈവ കൃഷിയെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവുള്ള വീട്ടമ്മക്ക് ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജൈവകൃഷി സമ്പ്രദായവും മനപ്പാഠമാണ്. കൃഷിക്കൊപ്പം , വിത്തുകളും ,തൈകളും, വില്‍പ്പനയുമുണ്ട്. ജൈവ കൃഷിയില്‍ അറിയപ്പെടാന്‍ തുടങ്ങിയതോടെ നിരവധി അവാര്‍ഡുകള്‍ സുല്‍ഫത്തിനെ തേടിയെത്തി. കഴിഞ്ഞവര്‍ഷം മാത്രം ഏഴ് അവാര്‍ഡുകള്‍ ലഭിച്ചു.  എടവനക്കാട് ജൈവ പച്ചക്കറി കൃഷി സൊസൈറ്റി ജോ. സെക്രട്ടറിയും  കൃഷി വിജ്ഞാനകേന്ദ്രം ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ച ആട് സൊസൈറ്റിയുടെ സെക്രട്ടറിയുമാണ്.

Related posts