മണല്‍ റാഞ്ചല്‍ സംഘത്തില്‍ കൂടുതല്‍പേരുള്ളതായി സംശയം

knr-manalകണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും കാസര്‍ഗോഡ് മേഖലയില്‍ നിന്നും കേരളത്തിലേക്ക് മണലുമായി വരുന്ന ലോറികള്‍ തട്ടിയെടുത്തു മണല്‍കൊള്ളയടിക്കുന്ന സംഘത്തെ കുറിച്ചുള്ള പോലീസ് ഊര്‍ജിതമാക്കി.    മണല്‍ റാഞ്ചല്‍ സംഘത്തിലെ അഞ്ചംഗസംഘം ഇന്നലെ ടൗണ്‍ പോലീസിന്റെ പിടിയിലായിരുന്നു. മുണ്ടേരി സ്വദേശി വിനോദ് (30), ഏച്ചൂര്‍ സ്വദേശികളായ മുഹമ്മദ് (27), മുഷറഫ് (28), ഇരിവേരിയിലെ അരുണ്‍ലാല്‍ (27), നാടുകാണിയിലെ സുമേഷ് (27) എന്നിവരെയാണു ടൗണ്‍ എസ്‌ഐ സിബീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഘത്തില്‍ ഇവരെ കൂടാതെ മറ്റ് ചിലര്‍കൂടി ഉള്ളതായാണ് വിവരം. ആവശ്യക്കാര്‍ക്ക് മണല്‍ എത്തിച്ചുനല്‍കുന്ന ഏജന്റ് കൂടിയാണ് പിടിയിലായ അരുണ്‍ലാല്‍ എന്നു പോലീസ് പറഞ്ഞു. കണ്ണൂരിലും പരിസരങ്ങളിലുമായി നിരവധി ലോറികളിലെ മണല്‍ തട്ടിയെടുത്ത് സംഘം മറിച്ചുവിറ്റതായി പോലീസിനു വിവരം ലഭിച്ചു.കര്‍ണാടകയില്‍നിന്നും കാസര്‍ഗോഡ് പൊയിനാച്ചി മേഖലയില്‍നിന്നും മണലുമായെത്തുന്ന ലോറികളുടെ വിവരങ്ങള്‍ അറിയാവുന്ന അരുണ്‍ലാല്‍ മറ്റുള്ളവരുമായി ചേര്‍ന്നു വഴിയില്‍ കാറുമായി കാത്തിരുന്ന് ലോറി തടയും. സംഘാംഗങ്ങള്‍ ലോറിഡ്രൈവറെ മര്‍ദിക്കുകയും കാറില്‍ കയറ്റിക്കൊണ്ടു പോകുകയും ചെയ്യും.

ഇതിനിടെ സംഘത്തിലെ മറ്റുചിലര്‍ ലോറിയുമായി തങ്ങളുടെ രഹസ്യകേന്ദ്രത്തിലേക്കു നീങ്ങും. ഇവിടെ ഇറക്കുന്ന മണല്‍ പിന്നീട് മറിച്ചുവില്‍ക്കുകയാണു ചെയ്യുന്നത്. ബന്ദിയാക്കി പിടിക്കുന്ന ലോറി ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ നിന്നും സിംകാര്‍ഡ് ഊരിവാങ്ങിയ ശേഷം രാത്രിമുഴുവന്‍ സംഘാംഗങ്ങള്‍ കാറില്‍ ചുറ്റി സഞ്ചരിക്കും. പുലര്‍ച്ചെയോടെ മണല്‍ ഇറക്കിയ ശേഷം നിശ്ചിതസ്ഥലത്തു ലോറിയെത്തിച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിര്‍ത്തിയിടും. നേരത്തെ തീരുമാനിച്ച പ്രകാരം സംഘാംഗങ്ങള്‍ ലോറിഡ്രൈവറെ ഇവിടെ എത്തിച്ചു ലോറിയില്‍ കയറ്റിവിടും. ഇതാണു ഇവരുടെ രീതി. സംഘം ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. അജയന്‍, എം.കെ. സജിത്ത്, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related posts