കൊല്ലം: മുണ്ടയ്ക്കല്‍ കാക്കത്തോപ്പ് ഭാഗത്ത് തീരത്തടിഞ്ഞ ഹന്‍സിത എന്ന മണ്ണുമാന്തി കപ്പല്‍ അവിടെ നിന്ന് മാറ്റാന്‍ ഇതുവരെ കപ്പല്‍ അധികൃതര്‍ക്കോ ജില്ലാ ഭരണകൂടത്തിനോ കഴിയാത്തതില്‍ പ്രതിഷേധം ശക്തമാക്കുന്നു. കപ്പല്‍ തീരത്തടിഞ്ഞതിനെ തുടര്‍ന്നു പ്രദേശത്തുണ്ടായ ശക്തമായ കടലാക്രമണത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ന്നു. മന്ത്രി ജെ.മേഴ്‌സിക്കുട്ടയമ്മയും എം.നൗഷാദ് എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി കപ്പല്‍ മാറ്റുന്നതിനുള്ള നടപടികള്‍ക്ക് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും എല്ലാം ഇഴഞ്ഞ് നീങ്ങുകയാണ്.
കപ്പല്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പല ദിവസങ്ങളിലും കൊല്ലം-പരവൂര്‍ തീരദേശ റോഡ് ഉപരോധിക്കുകയുണ്ടായി.അതിനുശേഷം സമരം ശക്താക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തീരദേശ വാസികള്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യഗ്രഹം നടന്നുവരികയാണ്. ഇതിനും ഫലം കാണാതെ വരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറേറ്റിലേയ്ക്ക് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് തീരദേശവാസികള്‍.
അതേസമയം തീരദേശ വാസികള്‍ നടത്തുന്ന ഈ സമരം ഏറ്റെടുക്കാന്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.കൊല്ലം പോര്‍ട്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് നങ്കൂരമിട്ടിരുന്ന കപ്പല്‍ ജൂണ്‍ 25നാണ് കാക്കത്തോപ്പ് ഭാഗത്ത് തീരത്തേയ്ക്ക് അടിഞ്ഞുകയറിയത്. ഒരുമാസം കഴിഞ്ഞിട്ടും കപ്പല്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് കാരണം ഇരവിപുരം ഭാഗത്ത് താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ദുരിതം അനുഭവിക്കുകയാണ്.
കപ്പല്‍ തീരത്ത് അടിഞ്ഞ് കയറിയത് കാരണം കട്ടമരത്തില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിവരുന്ന തൊഴിലാളികള്‍ക്ക് മീന്‍പിടിത്തം ഇപ്പോള്‍ അസാധ്യമായിരിക്കയാണ്.കപ്പല്‍ തീരത്തടിഞ്ഞ് കയറിയ ഭാഗത്ത് മണല്‍ത്തിട്ട രൂപം കൊണ്ടതിനാല്‍ തീരക്കടില്‍ വേലിയേറ്റം അതിശക്തമാണ്. ഇതിന്റെ ഭാഗമായാണ് നിരവധി വീടുകള്‍ തകര്‍ന്നതും ഗതാഗതം താറുമാറായതും. പ്രദേശത്ത് ജനജീവിതം സ്തംഭിച്ച മട്ടാണിപ്പോള്‍.കഴിഞ്ഞ മാസം 21നകം കപ്പല്‍ മാറ്റുമെന്ന കമ്പനി അധികൃതരുടെ വാഗ്ദാനം ജലരേഖയായി. ജനപ്രതിനിധികളും ഫിഷറീസ് വകുപ്പും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി തീരദേശ വാസികളെ വഞ്ചിയ്ക്കുകയായിരുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.കപ്പല്‍ ഇവിടെ കിടക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചെയ്ത കൊല്ലം പോര്‍ട്ടധികാരികളും തീരദേശ വാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
നങ്കൂരമില്ലാതെ കപ്പല്‍ ഒഴുകി നടന്നിട്ടും പോര്‍ട്ട് അധികാരികള്‍ ഒരു നടപടിയും എടുക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ ഇത്രയും രൂക്ഷമാക്കിയത്. പോര്‍ട്ട് അധികൃതരുടെ നടപടിയില്‍ അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു.കപ്പല്‍ ഉണ്ടാക്കിവയ്ക്കുന്ന ദുരിതത്തില്‍ നിന്ന് ഇരവിപുരം തീരദേശത്ത് താമസിക്കുന്നവരെ മോചിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ വേണം. തീരദേശവാസികള്‍ നടത്തുന്ന സമരം അല്ലെങ്കില്‍ ശക്തമാക്കാന്‍ ഫെഡറേഷന്‍ നേതൃത്വം നല്‍കും.സമരത്തിന് നേരേ പുറംതിരിഞ്ഞ് നില്‍ക്കുന്ന അധികൃതരുടെ നിസംഗ നടപടി തുടര്‍ന്നാല്‍ കൊല്ലം തുറമുഖ കവാടത്തിലേയ്ക്ക് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.സ്റ്റീഫനും സെക്രട്ടറി എ.ആന്‍ഡ്രൂസും മുന്നറിയിപ്പ് നല്‍കി.
കാക്കത്തോപ്പില്‍ അടിഞ്ഞ മണ്ണുമാന്തി കപ്പല്‍ ഒരുമാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തത് മത്സ്യത്തൊഴിലാളികളെ തീരത്തുനിന്ന് കൂട്ടത്തോടെ കുടിയിറക്കുക എന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് കെഎല്‍സിഎ രൂപതാ സമിതി ആരോപിച്ചു.ഇക്കാര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷമ പരിശോധിക്കുന്ന നിലപാടാണ് തുറമുഖ വകുപ്പ് അധികൃതര്‍ നിരന്തരം അനുവര്‍ത്തിച്ച് വരുന്നത്.തീരദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ദുരിതം നേരിട്ട് മനസിലാക്കാനും പ്രശ്‌നപരിഹാരത്തിന് അടിയന്തിര ഇടപെടല്‍ ഉണ്ടാകുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ഇരവിപുരം തീരദേശ സമിതിയുടെ റിലേ നിരാഹാര സത്യഗ്രഹ പന്തലിലെത്തിയ സമിതി ഭാരവാഹികള്‍ നിരാഹാരം നടത്തുന്ന ബാബു സെലസ്റ്റിന് അഭിവാദ്യം അര്‍പ്പിച്ചു. എപ്പിസ്‌കോപ്പല്‍ വികാരി ഫാ.ഡോ.ബൈജു ജൂലിയാന്‍, ഫാ.ജോസ് സെബാസ്റ്റ്യന്‍, ഫാ.കെ.ബി.സെഫറിന്‍, ഫാ.ബെന്‍സണ്‍, സജീവ് പരിശവിള, അനില്‍ ജോണ്‍, ജോണ്‍സണ്‍ നാന്തിരിക്കല്‍, അജി എഡ്വേര്‍ഡ്, ജയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്, കല്ലട ദാസ്, ഷിബു ജോസ്, എമേഴ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
മണ്ണുമാന്തി കപ്പല്‍ ഇവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. കപ്പല്‍ അധികൃതര്‍ക്ക് അവര്‍ പറഞ്ഞ നിശ്ചിത സമയത്തിനുള്ളില്‍ മാറ്റാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.കപ്പല്‍ മാറ്റാന്‍ ഇനിയും ആഴ്ചകള്‍ എടുക്കുമെന്നാണ് ബന്ധപ്പെട്ടവരെല്ലാം ഇപ്പോഴും പറയുന്നത്. കപ്പല്‍ കാണാന്‍ വാഹനങ്ങളിലും മറ്റും ആയിരക്കണക്കിന് ആള്‍ക്കാരാണ് ദിവസവും ഇവിടെ എത്തുന്നത്. ഇതും തീരദേശ വാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.കപ്പല്‍ തീരത്തടിഞ്ഞ ഭാഗത്താണ് മുണ്ടയ്ക്കല്‍ ശ്രീനാരായണ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. അന്ന് അവധിദിനം കൂടി ആയതില്‍ ഈ മേഖലയിലെ തിരക്ക് അനിയന്ത്രിതമാകാനാണ് സാധ്യത.