മത്സ്യബന്ധനബോട്ടുകള്‍ക്ക് ഇനി 47 ദിവസം വിശ്രമം: നാളെ അര്‍ധരാത്രിമുതല്‍ ട്രോളിംഗ് നിരോധനം

ekm-trollingവൈപ്പിന്‍: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ 47 ദിവസത്തേക്ക്  ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ മുനമ്പം , മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ ആയിരത്തില്‍പരം മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഒന്നര മാസത്തോളം വിശ്രമമാകും. അര്‍ധരാത്രിയോടെ എല്ലാ ബോട്ടുകളും കരക്കടുക്കും. പിന്നീട് ട്രോളിംഗ് നിരോധനം അവസാനിക്കാതെ ഒരു ബോട്ടിനെയും കടലില്‍ പോകാന്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അനുവദിക്കില്ല. ഇത്തവണ കാലാവസ്ഥയും കാച്ചിംഗും മോശമായതിനാല്‍ പതിവിനു വിപരീതമായി 60 ശതമാനത്തിലേറെ ബോട്ടുകളും നേരത്തെ തന്നെ തീരത്തെത്തി കഴിഞ്ഞു.

ഇനി ബാക്കിയുള്ള 40 ശതമാനത്തോളം ബോട്ടുകള്‍ ഇന്നും നാളെയുമായി തീരത്തെത്തും. മത്സ്യവില്‍പ്പന കഴിഞ്ഞ് കെട്ടുന്ന ബോട്ടുകളില്‍ അറ്റകുറ്റപ്പണികളും പെയിന്റിംഗും വേണ്ടവ യാര്‍ഡുകളിലേക്ക് മാറ്റും . ബോട്ടുകളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും രണ്ടു ദിവസത്തിനുള്ളല്‍ നാടുവിടും. പിന്നീട് ജൂലൈ 25 നു ശേഷമെ ഇവര്‍ നാട്ടില്‍ നിന്നും തിരികെയെത്തു. ബോട്ടില്‍ നിന്നും ഇറങ്ങുന്ന നാട്ടുകാരായ തൊഴിലാളികള്‍ പിന്നീട് നിരോധനം ബാധകമല്ലാത്ത യന്ത്രവല്‍കൃത വള്ളങ്ങളിലേക്ക് ചേക്കേറുകയാണ് പതിവ്. ഒന്നരമാസത്തോളം വള്ളത്തില്‍ പണിയെടുത്ത് നിരോധനകാലയളവ് കഴിഞ്ഞ് വീണ്ടും ഇവര്‍ മത്സ്യബന്ധന ബോട്ടുകളിലേക്ക്  തിരിച്ചെത്തും.

ജൂലൈ 31 ന് അര്‍ധരാത്രിക്കുശേഷം വീണ്ടും ബോട്ടുകള്‍ കടലില്‍ പോയ് തുടങ്ങും. അതുവരേക്കും കായലരുകിലുള്ള മറൈന്‍ ഡീസല്‍ പമ്പുകളില്‍ ഇന്ധന വിതരണം ഉണ്ടാകില്ല. നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ഹാര്‍ബര്‍ കേന്ദ്രീകരിച്ചുള്ള ഭോജന ശാലകളിലും  മറ്റു വ്യാപാര ശാലകളിലും കച്ചവടം പകുതിയായി കുറയും. ചെറുകിട ഭക്ഷണ ശാലകള്‍ പലതും ഒന്നരമാസത്തേക്ക് അടച്ചിടും.
മറൈന്‍ പോലീസും കരയില്‍ ലോക്കല്‍ പോലീസും സജ്ജം

വൈപ്പിന്‍: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ട്രോളിംഗനിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ ബോട്ടുകള്‍ നിയമം ലഘിച്ച് കടലില്‍ പോകാതിരിക്കാന്‍ കടലിലും കായലിലും സേനകള്‍ സജ്ജമായതായി മറൈന്‍ എന്‍ഫോഴ്‌സ് മെന്റും ലോക്കല്‍ പോലീസും അറിയിച്ചു. മറൈന്‍ എസ് ഐ ശരത് ചന്ദ്രന്റെ നേതൃത്വത്തില്‍ മൂന്ന് ബോട്ടുകളാണ് പട്രോളിംഗിനായി സജ്ജമാക്കിയിട്ടുള്ളത്.  ഇതില്‍ രണ്ടെണ്ണം വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചും.

മറ്റൊന്ന് മുനമ്പം ഹാര്‍ബര്‍ കേന്ദ്രീകരിച്ചുമാണ് പ്രവര്‍ത്തിക്കുക. കൂടാതെ കോസ്റ്റല്‍ പോലീസും ജാഗ്രത പാലിക്കും. ട്രോളിംഗ് നിരോധന കാലത്ത് കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന യന്ത്രവല്‍കൃത വള്ളങ്ങള്‍ അപകടത്തില്‍പെട്ടാലും ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും ഈ പട്രോളിംഗ് ബോട്ടുകളായിരിക്കും.   മറൈന്‍ എന്‍ഫോഴ്‌സ് മെന്റ് ഉദ്യോഗസ്ഥന്‍മാര്‍ കൂടാതെ ഫിഷറീസ് ഉദ്യോഗസ്ഥന്‍മാരും ബോട്ടുകളില്‍ ഉണ്ടാകും.

ഇതോടൊപ്പം ഞാറക്കല്‍ സി ഐ സി ആര്‍ രാജു, ഞാറക്കല്‍ എസ് ഐ ആര്‍ രഗീഷ് കുമാര്‍, മുനമ്പം എസ്‌ഐ ജി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കരയിലും നിതാന്ത ജാഗ്രതയോടെ ലോക്കല്‍ പോലീസുമുണ്ടാകം. ഹാര്‍ബറുകളും മറൈന്‍ പെട്രോള്‍പമ്പുകളും ഇവരുടെ നിരീക്ഷണത്തിലായിരിക്കും. കരയിലെ പിക്കറ്റിംഗിനാവശ്യമായ പോലീസ് സേന ക്യാമ്പില്‍ നിന്നും നാളെ എത്തും.

Related posts