മത്സ്യമാര്‍ക്കറ്റ് കടലാസില്‍; മീന്‍ വില്‍പന റോഡില്‍

fishവടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ കോട്ടപ്പള്ളിയില്‍ മത്സ്യമാര്‍ക്കറ്റ് ഇനിയും യാഥാര്‍ഥ്യമായില്ല. ആവശ്യത്തിനു സ്ഥലം ലഭിച്ചിട്ടും മത്സ്യമാര്‍ക്കറ്റ് കടലാസില്‍ തന്നെ. മാര്‍ക്കറ്റ് പണിയാത്തത് കാരണം തിരക്കേറിയ റോഡരികിലാണ് ഇപ്പോഴും മത്സ്യവില്‍പന കോട്ടപ്പള്ളിയിലും പരിസരങ്ങളിലും ഉള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ടൗണില്‍ മത്സ്യവില്‍പനക്ക് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് ടൗണിന്‍െറ ഹൃദയഭാഗത്ത് സ്വകാര്യ വ്യക്തി മൂന്നര സെന്‍റ് സ്ഥലം പഞ്ചായത്തിന് നല്‍കിയത്. 10 വര്‍ഷം മുമ്പ്് ലഭിച്ച സ്ഥലം ഇപ്പോഴും കാടുമൂടി കിടക്കുകയാണ്.

ടൗണിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം കടകള്‍ക്കു പിന്‍വശത്തായാണ് മത്സ്യമാര്‍ക്കറ്റിനുള്ള സ്ഥലം വെറുതെ കിടക്കുന്നത്. ഇവിടം സാമൂഹിക വിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ടൗണിലെ മാലിന്യം തള്ളുന്നതിവിടെയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം ഇവിടെയിട്ടു കത്തിക്കുകയും ചെയ്യുന്നു. മാലിന്യം കാരണം തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്.

ഉടന്‍ മത്സ്യമാര്‍ക്കറ്റ് പണിയുമെന്നായിരുന്നു പത്തു വര്‍ഷം മുമ്പത്തെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം. അതിനു ശേഷം രണ്ടുതവണ ഭരണസമിതി വന്നിട്ടും മത്സ്യമാര്‍ക്കറ്റ് യാഥാര്‍ഥ്യമായില്ല. മത്സ്യ മാര്‍ക്കറ്റ് പണിയുന്നില്ലെങ്കില്‍ കാടുവെട്ടി ത്തെളിയിച്ച് സ്ഥലം വൃത്തിയാക്കി സൂക്ഷിക്കാ നെങ്കിലും പഞ്ചായ ത്ത് മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related posts