മത്സ്യലഭ്യത കുറഞ്ഞതോടെ തീരം വറുതിയുടെ പിടിയില്‍

alp-fishതുറവൂര്‍: കഴിഞ്ഞ നാലുമാസത്തിലധികമായി മത്സ്യലഭ്യതയിലുണ്ടായ കുറവു മൂലം തീരം വറുതിയുടെ പിടിയില്‍. മുന്‍ വര്‍ഷങ്ങളില്‍ മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ ചെമ്മീന്‍, അയില, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ വന്‍തോതില്‍ ലഭ്യമായിരുന്നു. എന്നാല്‍, ഇത്തവണ വന്‍കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടെ ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ ചെറുവള്ളങ്ങളിലാണ് മത്സ്യബന്ധനം നടത്തുന്നത്.

ശക്തമായ വേനല്‍ച്ചൂട് കടലിലും അനുഭവപ്പെട്ടതോടെ പകല്‍സമയങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ കുറച്ചുനാളുകളായി കടല്‍ക്കാറ്റും ശക്തമാണ്. ഇതും വള്ളമിറക്കുന്നതിനെ പ്രതിസന്ധിയിലാക്കുന്നു. അര്‍ത്തുങ്കല്‍, തൈക്കല്‍, പള്ളിത്തോട്, അന്ധകാരനഴി, ചാപ്പക്കടവ്, ചെല്ലാനം തുടങ്ങിയ മത്സ്യഗ്യാപ്പുകളില്‍ നിന്നും ഒരു വള്ളവും ഇറക്കുന്നില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി ഈ മേഖലയിലെ ലൈലാന്‍ഡ് വള്ളങ്ങള്‍ കടലില്‍ ഇറക്കിയിട്ടേയില്ല.

ചില ദിവസങ്ങളില്‍ പലതവണ കടലില്‍ വലയിറക്കിയെങ്കില്‍ മാത്രമേ നാമമാത്രമായെങ്കിലും മത്സ്യങ്ങള്‍ ലഭിക്കുകയുള്ളുവെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. ഈ മാസവും ഇത്തരത്തിലുള്ള അവസ്ഥയാണെങ്കില്‍ മറ്റു തൊഴിലിനെ ആശ്രയിക്കേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ നാലുമാസത്തിലധികമായി കടലില്‍ വെള്ളമിറക്കാന്‍ സാധിക്കാത്തതുമൂലം പൊന്ത്, മുറി ചെറുവള്ളങ്ങള്‍ കരക്കിരുന്നു നശിക്കുകയാണെന്നും ഇതോടൊപ്പം വലകളും നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും തൊഴിലാളികള്‍ പറയുന്നു. പുറങ്കടലില്‍ വിവിധതരം വലകളുപയോഗിച്ച് വന്‍കപ്പലുകള്‍ മത്സ്യബന്ധനം നടത്തുന്നതും തീരക്കടലിനുണ്ടായ ഘടനാ മാറ്റവുമാണ് മത്സ്യങ്ങളെ തീരക്കടലില്‍ നിന്നകറ്റിയിരുക്കുന്നതെന്ന് മത്സ്യബന്ധനമേഖലയിലെ വിദഗ്ധര്‍ പറയുന്നു.

Related posts