മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുമെന്ന് മന്ത്രി

klm-ministerകുനാഗപ്പള്ളി: മത്സ്യസമ്പത്തിന്റെ സംരക്ഷണവും മത്സ്യതൊഴിലാളികളുടെ ജീവിത സുരക്ഷിതത്വവുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. ആയിരംതെങ്ങിലെ ഫിഷ് ഫാമില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.തദ്ദേശീയമായ മത്സ്യ ഇനങ്ങളെ വളര്‍ത്തി ഉല്പാദനം ഇരട്ടിയാക്കി ഫിഷ്ഫാം സംസ്ഥാനത്തെ മികച്ച കേന്ദ്രമാക്കി മാറ്റും. ചീനവല ഉള്‍പ്പടെയുള്ളവ പ്രോത്സാഹിപ്പിക്കില്ല. അവരെ ബോധവത്കരിച്ച് ഉള്‍നാടന്‍ മത്സ്യ കൃഷിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

ഇതിനാവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കും. ഇതിന്റെ ഭാഗമായി മത്സ്യതൊഴിലാളി മേഖലയിലെ യൂണിയനുകളുടെ യോഗം ഓഗസ്റ്റ് 19ന് വിളിച്ച് ചേര്‍ക്കും. ഫിഷ്ഫാമിനോട് ചേര്‍ന്ന് ഒരു മണിക്കൂര്‍ കൊണ്ട് ആയിരം കിലോഗ്രാം മത്സ്യതീറ്റ ഉല്പാദിപ്പിക്കുന്ന ഫാക്ടറി ആറുമാസത്തിനകം പൂര്‍ത്തിയാക്കും.

ഇപ്പോള്‍ തീറ്റയ്ക്കായി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഫാക്ടറി സാധ്യമാകുന്നതോടെ മത്സ്യകൃഷിമേഖലയില്‍ വന്‍ തൊഴില്‍ സാധ്യതയാണ് ഉണ്ടാകാന്‍ പോകുന്നത്. ഫിഷ്ഫാമിന് സമീപമുള്ള കണ്ടല്‍കാട് സംരക്ഷിക്കുന്നതിനും ഫിഷ്ഫാമും കണ്ടല്‍കാടും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ ഒന്‍പതോടെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി.സുരേഷ്കുമാര്‍, അഡാക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വി.സജീവ്, രമാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന തുടങ്ങിയവര്‍ മന്ത്രിയോടപ്പം ഉണ്ടായിരുന്നു.

Related posts